മൊകവൂർ (കോഴിക്കോട്): മലാപ്പറമ്പ്–വെങ്ങളം ബൈപാസിൽ മൊകവൂർ ജങ്ഷനിൽ ഗ്യാസ് ടാങ്കർ മറിഞ്ഞത് പരിഭ്രാന്തി പരത്തി. ഞായറാഴ്ച പുലർച്ചെ മൂന്നര മണിയോടെയാണ് കാപ്സ്യൂൾ ഗ്യാസ് ടാങ്കർ മറിഞ്ഞത്. അപകടത്തിൽ തമിഴ്നാട് സ്വദേശികളായ ടാങ്കർ ഡ്രൈവർ തങ്കരാജ് (39), ക്ലീനർ പ്രസാദ് (24) എന്നിവർക്ക് നിസ്സാര പരിക്കേറ്റു. മംഗലാപുരത്തുനിന്ന് പാലക്കാേട്ടക്ക് ഗ്യാസുമായി പോകുന്ന ടാങ്കർ റോഡിലെ സ്പീഡ് ബ്രേക്കറിൽ ചാടി തൊട്ടുമുന്നിലുണ്ടായിരുന്ന കാറിലിടിച്ച് പാർശ്വഭാഗത്തേക്ക് മറിയുകയായിരുന്നു. ടാങ്കർ മറിഞ്ഞതോടെ അപകടഭീതിയിൽ കാർ ഏറെ മുന്നോട്ടുപോയാണ് നിർത്തിയത്. ശബ്ദംകേട്ട് ഒാടിക്കൂടിയ നാട്ടുകാർ മറിഞ്ഞ ടാങ്കറിൽനിന്ന് ഗ്യാസ് ചോരുമെന്ന ഭീതിയിൽ പരിസരവാസികളെെയല്ലാം ഉറക്കത്തിൽനിന്ന് എഴുന്നേൽപ്പിക്കുകയായിരുന്നു. ഉടൻതന്നെ ഇരുഭാഗത്തുനിന്നും വരുന്ന വാഹനങ്ങളെ ദൂരെവെച്ചുതന്നെ തടയുകയും ചെയ്തു. സ്ഥലത്തെത്തിയ പൊലീസും ഫയർഫോഴ്സും ചേർന്ന് നടത്തിയ പരിശോധനയിൽ ഗ്യാസ് ചോർച്ചയില്ലെന്ന് ഉറപ്പുവരുത്തി. ഇതോടെയാണ് നാട്ടുകാർക്ക് ആശ്വാസമായത്. ടാങ്കർ അമിത വേഗത്തിലായിരുന്നുവെന്ന് ദൃക്സാക്ഷികൾ പറയുന്നു. രാവിലെ പത്തു മണിയോടെയാണ് ടാങ്കർ ഉയർത്തിയത്. കാപ്സ്യൂൾ ടാങ്ക് ലോറിയിൽനിന്ന് വേർപെടുത്തി മറ്റൊരു ലോറിയിൽ ഘടിപ്പിച്ച് കൊണ്ടുപോവുകയായിരുന്നു. കൗൺസിലർ പത്മനാഭൻ, സുരേഷ് മൊകവൂർ, ആനന്ദൻ എന്നിവരുടെ നേതൃത്വത്തിൽ പ്രദേശവാസികൾ പൊലീസിനും ഫയർഫോഴ്സിനും സഹായമേകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.