ശ്രീകണ്ഠപുരം: സങ്കടക്കടലിലായിരുന്നു ഇന്നലെ പുലിക്കുരുമ്പ, ചെളിമ്പറമ്പ് ഗ്രാമങ്ങൾ. പൂച്ച മാന്തിയതിനെ തുടർന്ന് പേവിഷബാധയേറ്റ് മരിച്ച പുലിക്കുരുമ്പ സൻെറ് ജോസഫ്സ് സ്കൂൾ ആറാം ക്ലാസ് വിദ്യാർഥി സൻജയ്ക്കാണ് (11) നാടാകെ കണ്ണീരോടെ വിടയേകിയത്. ആദ്യം പുലിക്കുരുമ്പയിലെ അമ്മയുടെ വീട്ടിലും പിന്നീട് ഏരുവേശ്ശി ചെളിമ്പറമ്പിലെ പിതാവിൻെറ വീട്ടിലുമെത്തിച്ച മൃതദേഹം കാണാൻ നിരവധി പേരാണ് എത്തിയത്. അന്ത്യയാത്രയേകാനെത്തിയ കൂട്ടുകാർ വിങ്ങിപ്പൊട്ടിയതോടെ മറ്റുള്ളവരുടെയും കണ്ണ് നിറഞ്ഞു. ചൊവ്വാഴ്ച രാത്രിയോടെ പൈസക്കരിയിലാണ് മൃതദേഹം സംസ്കരിച്ചത്. ആദരസൂചകമായി സ്കൂളിന് അവധി നൽകിയിരുന്നു. ഏരുവേശ്ശി ചെളിമ്പറമ്പിലെ ആശാരിപ്പണിക്കാരന്‍ താന്നിക്കല്‍ ജയൻ- പുലിക്കുരുമ്പ പുല്ലംവനത്തെ ജിഷ ദമ്പതികളുടെ മകനായ സൻജയിയെ പൂച്ച മാന്തിയെങ്കിലും മുറിവില്ലാത്തതിനാൽ ആരും ഗൗരവത്തിലെടുത്തിരുന്നില്ല. അതിനാൽ, പെട്ടെന്ന് വിദഗ്ധ ചികിത്സയും കിട്ടിയില്ല. ദിവസങ്ങൾക്ക് ശേഷമാണ് അസ്വസ്ഥത തുടങ്ങിയത്. തുടർന്ന് വിവിധ ആശുപത്രികളിലും കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. ഇവിടെ വെച്ചാണ് പേവിഷബാധയാണെന്ന് തെളിഞ്ഞത്. അപ്പോഴേക്കും രക്ഷിക്കാൻ കഴിയാത്ത വിധം രോഗം സൻജയിയെ കീഴടക്കിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.