കീഴറ കുലോം ക്ഷേത്രം
കണ്ണൂർ: കോടതി വിധിയുണ്ടായിട്ടും മലബാർ ദേവസ്വം ബോർഡിനു കീഴിലെ ക്ഷേത്ര ജീവനക്കാർക്ക് അർഹമായ ശമ്പളം നൽകാത്ത സർക്കാർ നടപടിയിൽ പ്രതിഷേധിച്ച് കൂട്ടരാജിക്കൊരുങ്ങുകയാണെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. സി,ഡി ഗ്രേഡ് ക്ഷേത്രങ്ങളെയും ജീവനക്കാരെയുമാണ് അവഗണിക്കുന്നത്. 8000 ത്തോളം ജീവനക്കാർ ഉണ്ട്.
ജീവനക്കാർ വലിയ പ്രതിസന്ധിയിലായിട്ടും ഇടതു സർക്കാർ വാക്ക് പാലിച്ചിട്ടില്ല. ശമ്പള പരിഷ്കരണവും കുടിശ്ശിക തീർക്കലും ഉണ്ടായില്ല. പലർക്കും 18 മാസം വരെ കുടിശ്ശികയുണ്ട്. ശമ്പളം കിട്ടാത്തതിനാൽ രണ്ടു പേർ രാജി വെച്ചു. കീഴറ കുലോം ക്ഷേത്രം ശാന്തി വാരാണസി വിജയൻ, കുളപ്പുറത്ത് കാവ് ശാന്തി എം.പി.ശംഭു നമ്പൂതിരി എന്നിവരാണ് രാജിവെച്ചത്.
നിയമസഭാ തെരഞ്ഞെടുപ്പ് കഴിഞ്ഞ് അടുത്ത സർക്കാർ വന്ന് ആറ് മാസം കാത്തിരിക്കും. അതിനകം പരിഹാരമില്ലെങ്കിൽ മുഴുവൻ ജീവനക്കാരും കൂട്ടരാജി വെക്കും. കഴകം, വാദ്യം, അടിച്ചു തെളി, ശാന്തി, ക്ലർക്ക് തുടങ്ങിയവരാണ് രാജി വെക്കുക.
വാർത്താ സമ്മേളനത്തിൽ കേരള സ്റ്റേറ്റ് ടെമ്പിൾ എപ്ലോയീസ് കോർഡിനേഷൻ കമ്മറ്റി ചെയർമാൻ വി.വി ശ്രീനിവാസൻ, കൺവീനർ അഡ്വ. നീരജ് എം. നമ്പൂതിരി, അഖില കേരള ശാന്തി ക്ഷേമ യുണിയൻ ഭാരവാഹി വാരാണസി വിജയൻ എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.