എടക്കാട്: മുഴപ്പിലങ്ങാട് തീരദേശമേഖലയിൽ അനധികൃത താമസക്കാരാണെന്ന് കണ്ടെത്തി 182ഓളം കുടുംബങ്ങളുടെ ലിസ്റ്റ് പ്രസിദ്ധീകരിച്ച നടപടിയെ ചോദ്യംചെയ്ത് യു.ഡി.എഫ് തീരദേശ റാലി നടത്തി. മുഴപ്പിലങ്ങാട് തെറിമ്മൽ പ്രദേശത്തുനിന്ന് ആരംഭിച്ച റാലി എടക്കാട് ചിൽഡ്രൻസ് പാർക്കിൽ സമാപിച്ചു. കുടിയൊഴിപ്പിക്കൽ ഭീഷണി നേരിടുന്നവരുൾപ്പെടെ നൂറുകണക്കിനാളുകൾ മാർച്ചിൽ അണിനിരന്നു. മുഴപ്പിലങ്ങാട് ആറു കിലോമീറ്ററോളം ദൈർഘ്യമുള്ള ഡ്രൈവ് ഇൻ ബീച്ചിനടുത്ത് കടലുമായി 200 മീറ്റർ ചേർന്ന് കാലങ്ങളായി താമസിച്ചുവരുന്ന കുടുംബങ്ങളാണ് കുടിയൊഴിപ്പിക്കൽ ഭീഷണി നേരിടുന്നത്. ഭൂമിയും വീടും ഒഴിഞ്ഞുപോകണമെന്ന അധികൃതരുടെ നിലപാടിനാധാരമായ സർവേ ലിസ്റ്റ് റദ്ദുചെയ്യുക, ഇപ്പോൾ തീരദേശത്ത് താമസിക്കുന്നവർക്ക് സ്ഥിരം കെട്ടിടനമ്പർ നൽകുക, പ്രദേശവാസികളെ ഉൾപ്പെടുത്തി ബീച്ച് വികസിപ്പിക്കുക എന്നീ മുദ്രാവാക്യങ്ങളാണ് റാലിയിൽ മുഴങ്ങിയത്. യു.ഡി.എഫ് സംസ്ഥാന സർക്കാറിനെതിരെ പ്രത്യക്ഷസമരത്തിന് തുടക്കം കുറിക്കുന്നതിൻെറ ഭാഗമായാണ് തീരദേശ റാലി നടത്തിയത്. ടൂറിസത്തിൻെറ പേരിൽ മുഴപ്പിലങ്ങാട് തീരപ്രദേശങ്ങളിൽ കാലാകാലങ്ങളായി താമസിച്ചുവരുന്ന കുടുംബങ്ങളെ അനധികൃത കെട്ടിടങ്ങളെന്ന പേരിൽ കുടിയൊഴിപ്പിക്കാനുള്ള ഗൂഢനീക്കം അവസാനിപ്പിക്കണമെന്ന് മുസ്ലിം ലീഗ് കണ്ണൂർ ജില്ല സെക്രട്ടറി അബ്ദുൽ കരീം ചേലേരി പറഞ്ഞു. തീരദേശ റാലി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മുഴപ്പിലങ്ങാട് തീരപ്രദേശത്ത് കാലങ്ങളായി താമസിച്ചുവരുന്ന മാത്സ്യത്തൊഴിലാളികളുൾപ്പെടെയുള്ള കുടുംബങ്ങൾക്ക് ഗ്രാമപഞ്ചായത്തിൽ നമ്പറിന് അപേക്ഷ നൽകിയതിൻെറ അടിസ്ഥാനത്തിൽ താൽക്കാലിക നമ്പറും റേഷൻ കാർഡ്, വൈദ്യുതി കണക്ഷൻ, വാട്ടർ കണക്ഷൻ എന്നിവ ലഭിച്ചതാണെന്നും ഇവരെ അനധികൃത താമസക്കാരാണെന്നുപറഞ്ഞ് കുടിയൊഴിപ്പിക്കാനുള്ള നീക്കം ഒരിക്കലും അനുവദിക്കാൻ സാധ്യമെല്ലന്നും ഇതിനെതിരെ ശക്തമായ സമരത്തിന് യു.ഡി.എഫ് നേതൃത്വം നൽകുമെന്നും അദ്ദേഹം പറഞ്ഞു. സമാപനസമ്മേളനം കണ്ണൂർ ജില്ല ഡി.സി.സി സെക്രട്ടറി സി.ആർ. വിനോദ് ഉദ്ഘാടനം ചെയ്തു. മുഴപ്പിലങ്ങാട് ഗ്രാമപഞ്ചായത്ത് ഒന്നാം വാർഡ് മെംബർ പി. ഹമീദ് മാസ്റ്റർ അധ്യക്ഷത വഹിച്ചു. മുസ്ലിം ലീഗ് ജില്ല നേതാവ് എൻ.പി. താഹിർ, കോൺഗ്രസ് മുഴപ്പിലങ്ങാട് മണ്ഡലം പ്രസിഡൻറ് കെ. സുരേഷ്, പുതുക്കുടി ശ്രീധരൻ, പി. ദാസൻ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.