അഴിയൂർ കോറോത്ത് റോഡിൽ വീണ്ടും അക്രമം; നാല് ബി.ജെ.പി പ്രവർത്തകരുടെയും ഒരു സി.പി.എം പ്രവർത്തകൻെറയും വീട് തകർത്തു മാഹി: സി.പി.എം-ബി.ജെ.പി സംഘർഷം നിലനിൽക്കുന്ന അഴിയൂർ കോറോത്ത് റോഡിൽ നാല് ബി.ജെ.പി പ്രവർത്തകരുടെ വീട് അടിച്ചുതകർത്തു. ഞായറാഴ്ച ആറരയോടെയാണ് സംഭവം. ബി.ജെ.പി അഴിയൂർ പഞ്ചായത്ത് സെക്രട്ടറി കിഴക്കേ പറമ്പത്ത് ജിനേഷ്, ബന്ധുവും അയൽവാസിയുമായ ചന്ദ്രൻ, കൃഷ്ണാലയത്തിൽ (പറമ്പത്ത്) പി.കെ. പവിത്രൻ, മെഴുക്കണ്ടി മോഹനൻ എന്നിവരുടെ വീടുകളാണ് തകർത്തത്. അക്രമത്തിൽ പരിക്കേറ്റ ജിനേഷിൻെറ അമ്മ പ്രസന്നയെ (60) വടകരയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഈ അക്രമസംഭവങ്ങൾക്ക് തുടർച്ചയായി രാത്രി ഏഴരയോടെ സി.പി.എം അഴിയൂർ ലോക്കൽ കമ്മിറ്റിയംഗം വാണിയത്ത് ജയരാജൻെറ വീടിൻെറ വാതിലും ജനൽചില്ലുകളും തകർത്തു. അക്രമത്തിന് പിന്നിൽ സി.പി.എം സംഘങ്ങളാണെന്നും സി.പി.എം ഉന്നത നേതൃത്വത്തിൻെറ അറിവോടെയാണ് അക്രമം അരങ്ങേറിയതെന്നും ബി.ജെ.പി അഴിയൂർ പഞ്ചായത്ത് നേതൃത്വം ആരോപിച്ചു. സി.പി.എം നേതാവ് ജയരാജൻെറ വീട് തകർത്തതിൻെറ പിന്നിൽ ബി.ജെ.പി സംഘങ്ങളാണെന്ന് സി.പി.എമ്മും ആരോപിച്ചു. കഴിഞ്ഞ ദിവസം ബി.ജെ.പി പ്രവർത്തകർക്ക് മർദനമേൽക്കുകയും തുടർന്ന് സി.പി.എം സ്തൂപം തകർക്കപ്പെടുകയും ചെയ്തിരുന്നു. അക്രമം തുടരാതിരിക്കാൻ ചോമ്പാൽ സി.ഐ ടി.പി. സുമേഷിൻെറ നേതൃത്വത്തിൽ വൻ പൊലീസ് സന്നാഹം പ്രദേശത്ത് വിന്യസിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.