വിവാഹമുറപ്പിച്ച് 'അഡ്വാന്‍സ്' വാങ്ങി മുങ്ങുന്ന തട്ടിപ്പുവീരനും കൂട്ടാളികളും പിടിയിൽ

പയ്യന്നൂര്‍: മൂന്ന് വിവാഹം കഴിക്കുകയും നാലാമത്തെ വിവാഹത്തിന് അഡ്വാന്‍സ് വാങ്ങി മുങ്ങിയതിനിടയില്‍ മറ്റൊരു വി വാഹമുറപ്പിക്കുകയും ചെയ്ത വിവാഹ തട്ടിപ്പ് വീരനും 'ബന്ധുക്കളാ'യി ചമഞ്ഞ രണ്ടു കൂട്ടാളികളും അറസ്റ്റില്‍. വയക്കര സ്വദേശിയും കോറോം കൂര്‍ക്കര പാല്‍ സൊസൈറ്റിക്ക് സമീപം താമസക്കാരനുമായ എ. യൂനസ് (35), ബന്ധുക്കളായി ചമഞ്ഞ പെരിങ്ങോം പെടേനയിലെ വാഴവളപ്പില്‍ കൃഷ്ണന്‍ എന്ന സുബൈര്‍ (56), അരവഞ്ചാല്‍ കാഞ്ഞിരപ്പൊയിലിലെ ചാത്യാടന്‍ ഹൗസില്‍ ലക്ഷ്മണന്‍ (54) എന്നിവരാണ് അറസ്റ്റിലായത്. തളിപ്പറമ്പ് ചെറിയൂരിലെ യുവതിയും യൂനസുമായുള്ള വിവാഹം ഈ മാസം 12ന് നടക്കേണ്ടതായിരുന്നു. വിവാഹത്തലേന്ന് സ്വർണവും വിവാഹ വസ്ത്രങ്ങളും വാങ്ങുന്നതിനായി പോകുന്നുവെന്നുപറഞ്ഞ് മുങ്ങിയ ഇയാളെ കാണാതായതിനെ തുടര്‍ന്നാണ് വധുവിൻെറ ബന്ധുക്കള്‍ പരാതിയുമായി പൊലീസിനെ സമീപിച്ചത്. തൊട്ടുപിന്നാലെ വരൻെറ ബന്ധുക്കളും പയ്യന്നൂര്‍ പൊലീസില്‍ പരാതി നല്‍കി. കാണാതായത് മുതല്‍ വരൻെറ മൊബൈല്‍ഫോണ്‍ സ്വിച്ച് ഓഫായിരുന്നു. സൈബര്‍ സെല്ലിൻെറ സഹായത്തോടെയാണ് പയ്യന്നൂര്‍ പൊലീസ് ഇയാളെയും കൂട്ടാളികളെയും പിടികൂടിയത്. വധുവിൻെറ വീട്ടില്‍ രണ്ടായിരം ക്ഷണിതാക്കള്‍ക്കുള്ള ബിരിയാണിയുള്‍പ്പെടെ വിവാഹ ഒരുക്കങ്ങളെല്ലാം പൂര്‍ത്തീകരിച്ചപ്പോഴാണ് വരനെ കാണാനില്ലെന്ന വിവരമെത്തിയത്. രണ്ടര ലക്ഷം രൂപ വധുവിൻെറ വീട്ടുകാര്‍ നല്‍കണമെന്ന വ്യവസ്ഥയിലാണ് വിവാഹം തീരുമാനിച്ചിരുന്നത്. ഇതിൽനിന്നും 1,20,000 രൂപ കൈപ്പറ്റിയിരുന്നുവെന്ന് പിടിയിലായ സഹായികള്‍ പൊലീസിനോട് പറഞ്ഞു. വിവാഹമുറപ്പിക്കാനായി അമ്മാവനായി ചമഞ്ഞ കൃഷ്ണനും ഉപ്പയുടെ അടുത്ത ബന്ധുവായ മരക്കച്ചവടക്കാരനായി ചമഞ്ഞ ലക്ഷ്മണനുമാണ് ഇപ്പോള്‍ അറസ്റ്റിലായത്. വിവാഹ ദല്ലാളായി എത്തി കമീഷന്‍ ഇനത്തില്‍ നാലായിരം രൂപ കൈപ്പറ്റിയ ആളെ പൊലീസ് തിരയുന്നുണ്ട്. യൂനസ് മുമ്പ് മൂന്ന് വിവാഹം കഴിച്ചിരുന്നതായും കേസിനാസ്പദമായ സംഭവത്തിനുപുറമെ തൃക്കരിപ്പൂരില്‍ മറ്റൊരു വിവാഹമുറപ്പിച്ച് അഡ്വാന്‍സ് വാങ്ങിയതായും പയ്യന്നൂര്‍ എസ്‌.ഐ ശ്രീജിത്ത് കൊടേരി പറഞ്ഞു. സഹായികളെയും കൂട്ടി വിവാഹമുറപ്പിച്ച് പണം വാങ്ങി മുങ്ങുന്ന തട്ടിപ്പാണ് ഇയാള്‍ നടത്തിവന്നതെന്ന് പൊലീസ് പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.