മാഹി: കാൽനട യാത്രക്കാരനെ മർദിച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ മാഹി പൊലീസ് അന്വേഷണം ഊർജിതമാക്കണമെന്നും കേസിൻെറ പ്രത്യേക സാഹചര്യം പരിഗണിച്ച് സ്പെഷൽ പ്രോസിക്യൂട്ടറെ നിയമിക്കണമെന്നും കർമസമിതി ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ ആവശ്യപ്പെട്ടു. ഇക്കഴിഞ്ഞ ജൂലൈ എട്ടിന് മാഹി ഗവ. ജനറൽ ആശുപത്രിക്ക് സമീപത്താണ് വടകര ചോറോട് കൂടത്തിൽ വീട്ടിൽ സി.കെ. വിനോദ് കാൽനടയായി പോകവെ വാക്കുതർക്കത്തിനിടയിൽ ടൂറിസ്റ്റ് വാൻ ഡ്രൈവറും സംഘവും മർദിച്ചു കൊലപ്പെടുത്തിയത്. റോഡരികിലൂടെ നടന്നുപോവുകയായിരുന്ന വിനോദും സുഹൃത്തും അമിതവേഗതയിൽ പോവുകയായിരുന്ന ടൂറിസ്റ്റ് വാൻ ഡ്രൈവറോട് സ്വാഭാവികരീതിയിൽ പ്രതികരിച്ചതിനാണ് ക്രൂരമായി മർദിച്ചതും ഒടുവിൽ മരണത്തിന് കീഴടങ്ങിയതും. വാൻ ഡ്രൈവറും കൂട്ടാളിയും അറസ്റ്റിലായെങ്കിലും മൂന്നാമത് ഒരാൾക്ക് കൂടി സംഭവത്തിൽ പങ്കുണ്ടെന്ന സംശയം ബലപ്പെടുന്നുണ്ടെന്നും ഭാരവാഹികൾ അറിയിച്ചു. സംഭവം നടന്നത് മാഹിയിലായിരിക്കെ പുതുച്ചേരിയിലെ കോടതിയിൽ കേസ് നടത്തിപ്പിനായുള്ള പ്രയാസങ്ങൾ പരിഗണിച്ച് ഒരു സ്പെഷൽ പ്രോസിക്യൂട്ടറെ നിയമിക്കാനുള്ള നടപടികൾ ചെയ്തുതരാൻ മയ്യഴി ഭരണകൂടത്തോടും പുതുച്ചേരി ലഫ്റ്റനൻറ് ഗവർണർ, മുഖ്യമന്ത്രി എന്നിവരടക്കമുള്ള അധികാരികളോടും ആവശ്യപ്പെട്ടിട്ടുണ്ടെന്നും കർമസമിതി ഭാരവാഹികൾ അറിയിച്ചു. കുറ്റവാളികൾ മാതൃകാപരമായി ശിക്ഷിക്കപ്പെടാനുള്ള വകുപ്പുകൾ ചേർത്ത് കുറ്റപത്രം സമർപ്പിക്കണമെന്നും കുടുംബത്തിന് നീതി ലഭിക്കണമെന്നും ആക്ഷൻ കമ്മിറ്റി ആവശ്യപ്പെട്ടു. ഭാരവാഹികളായ ടി. ബാലൻ, ആർ. സത്യൻ, ആർ. വിശ്വൻ, ശ്രീധരൻ മടപ്പള്ളി, ജയൻ പാലേരി, കെ.കെ. റിനീഷ്, കെ.വി. മോഹൻദാസ് എന്നിവർ വാർത്താസമ്മേളനത്തിൽ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.