ശ്രീകണ്ഠപുരം: ബസിലുണ്ടായ വാക്കേറ്റത്തെ തുടർന്ന് രാത്രിയിൽ പാതിവഴിക്ക് ഇറക്കിവിട്ട യാത്രക്കാരനായ നിടുവാലൂര ിലെ പ്രേമരാജൻ (57) മരിച്ച സംഭവത്തിൽ രണ്ടുപേർ അറസ്റ്റിൽ. മുത്തപ്പൻ ബസിലെ ക്ലീനറും നടുവിൽ ഭഗവതി ക്ഷേത്രത്തിന് സമീപമുള്ള പാപ്പിനിശ്ശേരി പുതിയ വീട്ടിൽ വിജിത്ത് കുമാർ എന്ന ടുട്ടു (26), കണ്ടക്ടർ കുറുമാത്തൂർ പെരുമ്പ തളിയിൽ താഴത്ത് വീട്ടിൽ വിജേഷ് (26) എന്നിവരെയാണ് സി.ഐ ഷജു ജോസഫ് അറസ്റ്റ് ചെയ്തത്. മദ്യലഹരിയിലായിരുന്ന പ്രേമരാജൻ ബുധനാഴ്ച രാത്രി 7.30ഓടെ ശ്രീകണ്ഠപുരം സ്റ്റാൻഡിൽനിന്ന് ബസിൽ കയറാൻ നോക്കിയെങ്കിലും ക്ലീനർ സമ്മതിച്ചില്ല. തുടർന്ന് പുറപ്പെടുന്നതിന് തൊട്ടുമുമ്പ് പ്രേമരാജൻ ബസിൽ കയറിയത്. തുടർന്നുണ്ടായ വാക്ക്തർക്കത്തിനൊടുവിൽ ചെങ്ങളായി ടൗൺകഴിഞ്ഞ് ഹോമിയോ ആശുപത്രിക്ക് സമീപമുള്ള ആളൊഴിഞ്ഞ സ്ഥലത്ത് ബസ് നിർത്തി പ്രേമരാജനെ തള്ളി ഇറക്കുകയായിരുന്നു. പ്രതികളെ ശനിയാഴ്ച രാവിലെ കോടതിയിൽ ഹാജരാക്കും. പ്രേമരാജൻെറ മരണകാരണം വീഴ്ചയിൽ തലക്കേറ്റ പരിക്കുമൂലം ഉണ്ടായ മുറിവും ആന്തരിക രക്തസ്രാവവുമാണെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്. തലയുടെ ഇടതുവശത്ത് പുറെമയും പിൻവശത്ത് ആന്തരികമായും ഉണ്ടായ മുറിവുകളാണ് മരണകാരണം. കഴുത്തിന് പിന്നിൽ പിടിച്ചുതള്ളിയാലും കല്ലിൽതട്ടി വീണാലും ഇങ്ങനെ സംഭവിക്കാമെന്ന് പൊലീസ് സർജൻ വി.എസ്. ഗോപാലകൃഷ്ണപ്പിള്ള നൽകിയ റിപ്പോർട്ടിൽ പറയുന്നു. തലയിലുണ്ടായ മുറിവ് ഏതുരീതിയിലാണ് സംഭവിച്ചതെന്ന അന്വേഷണത്തിലാണ് പൊലീസ്. രാത്രി 9.30ഓടെ റോഡരികിൽ വായിൽനിന്നും മൂക്കിൽനിന്നും രക്തം ഒലിച്ചിറങ്ങുന്ന നിലയിൽ പ്രേമരാജനെ പരിസരവാസികൾ കണ്ടത്. വിവരമറിഞ്ഞെത്തിയ ബന്ധുക്കൾ ഇയാളെ വീട്ടിലെത്തിക്കുകയായിരുന്നു. വ്യാഴാഴ്ച രാവിലെ എഴുന്നേൽക്കാത്തതിനെ തുടർന്ന് വീട്ടുകാർ വിളിച്ചെങ്കിലും അനങ്ങാത്ത അവസ്ഥയിലായിരുന്നു. പരിയാരം മെഡിക്കൽ കോളജ് ആശുപത്രിയിലുമെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. വെള്ളിയാഴ്ച ഉച്ചയോടെ പോസ്റ്റ്മോർട്ടം കഴിഞ്ഞ് വീട്ടിലെത്തിച്ച പ്രേമരാജൻെറ മൃതദേഹം വൈകീട്ടോടെ ചെങ്ങളായി പഞ്ചായത്ത് ശ്മശാനത്തിൽ സംസ്കരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.