കണ്ണൂർസിറ്റി: സിറ്റിയിലെ റമദാൻ സ്റ്റാൾ നീക്കം ചെയ്യാനുള്ള കോർപറേഷൻ ആരോഗ്യവകുപ്പിൻെറയും റവന്യൂവകുപ്പിൻെറയും നീക്കം സി.പി.എം പ്രവർത്തകർ ഇടപെട്ട് നിർത്തിവെപ്പിച്ചു. സിറ്റി ദീനുൽ ഇസ്ലാംസഭ സ്‌കൂളിന് മുന്നിൽ കെട്ടിയ മർഹബ സ്റ്റാൾ നീക്കംചെയ്യാനുള്ള ശ്രമമാണ് നിർത്തിയത്. ദീനുൽ ഇസ്ലാംസഭ സ്കൂൾ മാനേജ്മൻെറിൻെറ പരാതിയെ തുടർന്നായിരുന്നു ഉദ്യോഗസ്ഥർ സ്റ്റാൾ ഒഴിപ്പിക്കലിനെത്തിയത്. ചൊവ്വാഴ്ച രാവിലെ 10ഓടെയാണ് കോർപറേഷൻ ഹെൽത്ത് ഇൻസ്‌പെക്ടറും റവന്യൂവകുപ്പ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തിയത്. എന്നാൽ, ഇൗ സ്റ്റാൾ ഒഴിപ്പിച്ചാൽ സമീപത്തുള്ള മറ്റെല്ലാ സ്റ്റാളുകളും ഒഴിപ്പിക്കണമെന്ന് പ്രദേശത്തുകാരായ സി.പി.എം പ്രവർത്തകർ പറഞ്ഞു. ഇതേതുടർന്ന് കോർപറേഷൻ കൗൺസിലർ എൻ. ബാലകൃഷ്ണൻ മാസ്റ്റർ, സി.പി.എം സിറ്റി ലോക്കൽ സെക്രട്ടറി ഷെഹ്‌റാസ് തുടങ്ങിയവർ ഇടപെട്ട് മേയറുമായി സംസാരിച്ചു. തുടർന്ന് സ്റ്റാൾ നീക്കം ചെയ്യാതെ അധികൃതർ മടങ്ങുകയായിരുന്നു. സ്കൂളിനു മുന്നിൽ പ്രവർത്തിക്കുന്ന സ്റ്റാൾ അഡ്മിഷന് എത്തുന്ന കുട്ടികൾക്കും രക്ഷിതാക്കൾക്കും ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ടെന്നും അനധികൃതമായി പ്രവർത്തിക്കുന്നതിനാലാണ് നീക്കംചെയ്യണമെന്ന് ആവശ്യപ്പെട്ട് പരാതിനൽകിയതെന്നും ദീനുൽ ഇസ്ലാം സഭ സ്കൂൾ അധികൃതർ പറഞ്ഞു. എന്നാൽ, ഇടതുപക്ഷ അനുഭാവികളായ ചിലരുടെ മേൽനോട്ടത്തിലുള്ള സ്റ്റാൾ ആയതിനാൽ വ്യാജ പരാതി നൽകി നീക്കംചെയ്യാൻ ശ്രമിക്കുകയാണെന്ന് സ്റ്റാൾ നടത്തിപ്പുകാരായ റംസി, താഹ എന്നിവർ ആരോപിച്ചു. വൈകീട്ട് ആറിന് തുറക്കുന്ന സ്റ്റാൾ കൊണ്ട് അഡ്മിഷൻ എത്തുന്നവർക്ക് ബുദ്ധിമുട്ടുണ്ടാകില്ലെന്നും സ്‌കൂൾ അവധി കഴിയുന്നതുവരെ മാത്രമേ സ്റ്റാൾ ഉണ്ടാകുകയുള്ളൂവെന്നും ഇവർ പറഞ്ഞു. കോർപറേഷനിൽനിന്ന് അനുമതി വാങ്ങിയാണ് സ്റ്റാൾ തുടങ്ങിയതെന്നും ഇവർ കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.