തളിപ്പറമ്പ്: ഹണിട്രാപ്പ് കേസില്‍ കിടപ്പറ രംഗങ്ങള്‍ പകര്‍ത്തിയ കാമറയും ചിത്രങ്ങൾ സൂക്ഷിച്ച ലാപ്‌ടോപ്പും തളിപ്പറമ്പ് പൊലീസ് കണ്ടെത്തി. തലശ്ശേരി എന്‍.ടി.ടി.എഫിലെ വിദ്യാര്‍ഥിയായ അമല്‍ദേവ് (21) വാടകക്ക് താമസിക്കുന്ന തലശ്ശേരി കൊടുവള്ളിയിലെ വാടക ക്വാര്‍ട്ടേഴ്‌സില്‍നിന്നാണ് തളിപ്പറമ്പ് ഡിവൈ.എസ്.പി കെ.വി. വേണുഗോപാല്‍, സി.ഐ കെ.ജെ. വിനോയി എന്നിവരുടെ നേതൃത്വത്തിലുള്ള അന്വേഷണസംഘം ഇവ കണ്ടെടുത്തത്. ലാപ്‌ടോപ്പ് പരിശോധിച്ചതില്‍ പരാതിക്കാരുടേത് ഉള്‍പ്പെടെ നിരവധി പേരുടെ വിഡിയോ ഉള്ളതായി പൊലീസ് പറഞ്ഞു. അമല്‍ദേവിനെയും മറ്റൊരു പ്രതി ഇര്‍ഷാദിെനയും പൊലീസ് കസ്റ്റഡിയില്‍ വാങ്ങി ചോദ്യംചെയ്തതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് വിഡിയോയും ലാപ്‌ടോപ്പും ഉള്‍പ്പെടെ പിടിച്ചത്. കണ്ണൂര്‍, കാസർകോട് ജില്ലയിലെ നിരവധിപേരെ ഹണിട്രാപ്പില്‍ കുരുക്കി പ്രതികള്‍ ബ്ലാക്ക്‌മെയില്‍ചെയ്ത് പണം തട്ടിയിട്ടുണ്ടെങ്കിലും ഭയത്താൽ ആരും പരാതിയുമായി രംഗത്തുവന്നിരുന്നില്ല. ഉന്നതന്മാരെ പെണ്‍കെണിയില്‍ കുടുക്കാൻ കൂട്ടുനിന്ന കാസകോട് സ്വദേശിനിയെയും പ്രതിചേര്‍ത്തിട്ടുണ്ട്. നിരവധി പേരെ ഈ യുവതിയോടൊപ്പം നിര്‍ത്തി ഫോട്ടോകളും വിഡിയോകളും പ്രതികള്‍ ചിത്രീകരിച്ചതായും തെളിഞ്ഞിട്ടുണ്ട്. മാതമംഗലത്തെ കുഴിക്കാട്ട് വീട്ടില്‍ ഭാസ്കരെൻറ (62) പരാതിയിൽ മുസ്തഫക്കും വയനാട് സ്വദേശികളായ അബ്ദുല്ല, അന്‍വര്‍, കാസർകോെട്ട സമീറ എന്നിവര്‍ക്കുമെതിരെ പൊലീസ് കേസെടുത്തിരുന്നു. 2017 ഡിസംബറില്‍ മുസ്തഫയുടെ ചൊറുക്കള വെള്ളാരംപാറയിലെ വീട്ടില്‍വെച്ച് വിവാഹം ചെയ്തുതരാം എന്ന് പ്രലോഭിപ്പിച്ച് ഒരു സ്ത്രീയോടൊപ്പം ഫോട്ടോയെടുക്കുകയും 1.80 ലക്ഷം രൂപ തട്ടിയെടുക്കുകയും ചെയ്തുവെന്നാണ് കേസ്. ചുഴലിയിലെ കെ.പി. ഇര്‍ഷാദ് (20), കുറുമാത്തൂരിലെ കൊടിയില്‍ റുബൈസ് (22), ചൊറുക്കള വെള്ളാരംപാറയിലെ ടി. മുസ്തഫ (65), നെടിയേങ്ങ നെല്ലിക്കുന്നിലെ അമല്‍ദേവ് (21) എന്നിവരെ കഴിഞ്ഞ ആഗസ്റ്റ് 24ന് തളിപ്പറമ്പ് എസ്.ഐ കെ. ദിനേശന്‍ അറസ്റ്റ് ചെയ്തിരുന്നു. ചപ്പാരപ്പടവിലെ അബ്ദുൽ ജലീല്‍, മന്നയിലെ അലി എന്നിവരെ വിഡിയോ ക്ലിപ്പ് സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി ഒരുകോടി രൂപ ആവശ്യപ്പെട്ട സംഭവത്തിലാണ് ഇവര്‍ അറസ്റ്റിലായത്. തളിപ്പറമ്പിലെ പല ഉന്നതന്മാരും ഈ സംഘത്തിെൻറ വലയില്‍ കുടുങ്ങിയതിെൻറ തെളിവുകള്‍ ലാപ്‌ടോപ്പില്‍നിന്ന് പൊലീസിന് കണ്ടെത്താന്‍ കഴിഞ്ഞിട്ടുണ്ടെങ്കിലും ആരും പരാതിപ്പെടാത്ത സാഹചര്യത്തില്‍ കേസെടുക്കാനാവില്ലെന്നാണ് പൊലീസ് പറയുന്നത്. പ്രതികളുടെ കസ്റ്റഡിയില്‍ നിരവധി യുവതികള്‍ ഉണ്ടായിരുന്നതായും കോഴിക്കോട്ടെ കുപ്രസിദ്ധമായ ഒരു ലോഡ്ജ് കേന്ദ്രീകരിച്ചാണ് ഇടപാടുകള്‍ നടന്നതെന്നും പൊലീസ് പറഞ്ഞു. കോഴിക്കോടുള്ള ചിലരും ഇവരുടെ ഹണിട്രാപ്പില്‍ പെട്ടിരിക്കാമെന്ന നിഗമനത്തില്‍ അന്വേഷണം കോഴിക്കോട്ടേക്കും വ്യാപിപ്പിച്ചു. തളിപ്പറമ്പ് ഡിവൈ.എസ്.പിയുടെ നേതൃത്വത്തില്‍ എസ്.ഐ കെ. ദിനേശന്‍, ഡിവൈ.എസ്.പിയുടെ സ്‌ക്വാഡ് അംഗങ്ങളായ സുരേഷ് കക്കറ, കെ.വി. രമേശന്‍, സീനിയര്‍ സി.പി.ഒ അബ്ദുൽ റഉൗഫ് എന്നിവരാണ് കേസ് അന്വേഷിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.