കണ്ണൂര്‍: വ്യാപാരിയെ തട്ടിക്കൊണ്ടുപോയി പണം കവർന്ന ശേഷം മര്‍ദിച്ച് പരിക്കേല്‍പിച്ച സംഭവത്തില്‍ മൂന്നംഗ സംഘം പിടിയിൽ. ആലുവ പെരുമ്പാവൂരിലെ വ്യാപാരി മുഹമ്മദ് അഷ്റഫിനെ തട്ടിക്കൊണ്ടുപോയി അഞ്ച് ലക്ഷം രൂപ കവർച്ച നടത്തിയ സംഭവത്തിലാണ് കണ്ണാടിപ്പറമ്പ് സ്വദേശികളായ പുളിക്കല്‍ വീട്ടില്‍ റഈസ്(28), മൊട്ടയാൻറവിട വീട്ടില്‍ സന്ദീപ് (27), പുല്ലൂപ്പി ക്രിസ്ത്യന്‍ പള്ളിക്ക് സമീപം ചാലില്‍ റെനില്‍ എന്ന അപ്പൂസ് (29) എന്നിവരെ ടൗണ്‍ െപാലീസ് തിങ്കളാഴ്ച പുലർച്ച കണ്ണാടിപ്പറമ്പില്‍ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ കണ്ണൂർ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് രണ്ടാഴ്ചത്തേക്ക് റിമാൻഡ് െചയ്തു. പ്രതികളും െപാലീസും തമ്മിലുണ്ടായ മല്‍പിടിത്തത്തിനിടെ എസ്.ഐ ശ്രീജിത്ത് കൊടേരിക്ക് കാലിന് പരിക്കേറ്റു. ആഗസ്റ്റ് 28നാണ് മുഹമ്മദ് അഷ്റഫ് കവർച്ചക്കിരയായത്. കണ്ണൂരിലെ ടൂറിസ്റ്റ് ഹോമില്‍ താമസിക്കുന്നതിനിടെ വ്യാപാര ആവശ്യത്തിനുവേണ്ടി സംസാരിക്കാനെന്നുപറഞ്ഞ് പുതിയതെരുവിലേക്ക് വിളിച്ചുവരുത്തി കണ്ണാടിപ്പറമ്പിലെ ഒരു ക്ഷേത്രത്തിന് പിന്നിലെ കാട്ടിലെത്തിച്ച് എ.ടി.എം കാർഡുകൾ തട്ടിയെടുത്താണ് പണം കവര്‍ന്നത്. എതിര്‍ത്തപ്പോള്‍ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി മര്‍ദിച്ചു. പരിക്കേറ്റ് എ.കെ.ജി ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് അഷ്റഫ് പരാതി നല്‍കിയത്. ഗള്‍ഫിലെ വ്യവസായിയായ അഷ്റഫിനു വിദേശത്തും മംഗളൂരുവിലും കണ്ണൂരിലും ഫര്‍ണിച്ചര്‍ വ്യവസായമുണ്ട്. വളപട്ടണത്തെ ചില പ്ലൈവുഡ് സ്ഥാപനങ്ങളിലും പാര്‍ട്ണര്‍ഷിപ്പുണ്ട്. ബിസിനസ് ആവശ്യാര്‍ഥം കണ്ണൂരിലെത്തി റെയില്‍വേ സ്‌റ്റേഷന് സമീപത്തെ ലോഡ്ജില്‍ താമസിക്കുന്നതിനിടെയാണ് കണ്ണൂര്‍ സ്വദേശിയായ യുവാവിനെ ഡ്രൈവറാക്കിയത്. ഇയാള്‍ പറഞ്ഞതനുസരിച്ച് പുതിയതെരുവിലെത്തിയപ്പോഴാണ് കവര്‍ച്ചക്കിരയായത്. കണ്ണാടിപ്പറമ്പിലെ റെനിലിെൻറ വീട്ടില്‍നിന്ന് ഭക്ഷണം കഴിച്ച് മംഗളൂരുവിലേക്ക് പോകാമെന്നുപറഞ്ഞ് കാറില്‍ കയറ്റിയ ശേഷം കത്തി കാട്ടി ഭീഷണിപ്പെടുത്തി ആക്രമിക്കുകയായിരുന്നു. ഒരു ദിവസം മുഴുവന്‍ ആളൊഴിഞ്ഞ വീട്ടില്‍െവച്ച് ആക്രമിച്ച ശേഷം എ.ടി.എം കാര്‍ഡ് ഉപയോഗിച്ച് കണ്ണൂരിലെ രണ്ട് എ.ടി.എം കൗണ്ടറുകളില്‍നിന്ന് 4,80,000 രൂപ പിന്‍വലിക്കുകയായിരുന്നു. ഇതിനുപുറമെ കൈയിലുണ്ടായിരുന്ന 20,000 രൂപയും വിലപിടിപ്പുള്ള വാച്ചും മൊബൈല്‍ ഫോണും സംഘം കവര്‍ന്നു. മുഖ്യപ്രതിയായ ഡ്രൈവറെ കണ്ടെത്താന്‍ െപാലീസ് അന്വേഷണം ഊര്‍ജിതമാക്കി. കണ്ണൂര്‍ ടൗണ്‍ സി.ഐ ടി.കെ. രത്‌നകുമാര്‍, സി.ഐയുടെ സ്‌ക്വാഡംഗങ്ങളായ രഞ്ജിത്ത്, അജിത്ത്, ബാബു പ്രസാദ് തുടങ്ങിയവരും പ്രതികളെ പിടികൂടിയ സംഘത്തിലുണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.