പൈതൽമലയിലെ സഞ്ചാരികളുടെ വിലക്ക് നീക്കിയില്ല

ശ്രീകണ്ഠപുരം: ജില്ലയിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രമായ പൈതൽമലയിൽ കാട്ടുതീ ഭീതിയുടെ പശ്ചാത്തലത്തിൽ സഞ്ചാരികൾക്ക് ഏർപ്പെടുത്തിയ വിലക്ക് നീക്കിയില്ല. ഇതുമൂലം അവധിക്കാലത്തെ സഞ്ചാരികളുടെ ഒഴുക്ക് ഇല്ലാതായി. സമുദ്രനിരപ്പിൽനിന്ന് 4500 അടി ഉയരത്തിലാണ് പൈതൽ മല സ്ഥിതിചെയ്യുന്നത്. വേനൽ തുടക്കത്തിൽ കാട്ടുതീയുടെ പേരിൽ സന്ദർശകവിലക്ക് ഏർപ്പെടുത്തിയിരുന്നു. ഇത് സഞ്ചാരികളുടെ പ്രതിഷേധങ്ങൾക്കിടയാക്കിയതോടെ വിലക്ക് പിൻവലിച്ചു. എന്നാൽ, തേനി കാട്ടുതീ ദുരന്തത്തി​െൻറ പശ്ചാത്തലത്തിൽ വീണ്ടും വിലക്കേർപ്പെടുത്തി. ഇത് ഇതുവരെയും പിൻവലിച്ചിട്ടില്ല. കത്തുന്ന വേനലിലും വറ്റാത്ത അരുവികളും അത്യപൂർവങ്ങളായ ഔഷധസസ്യങ്ങളും വന്യജീവികളും പ്രകൃതിരമണീയമായ കാനന കാഴ്ചയുമെല്ലാം പൈതൽ മലക്ക് സ്വന്തമാണ്. മുൻവർഷങ്ങളിലെല്ലാം അവധിക്കാലത്ത് നിരവധി സഞ്ചാരികൾ പൈതലിൽ എത്താറുണ്ട്. ഇത്തവണ അവധിക്കാലം തുടങ്ങും മുമ്പേ തന്നെ സഞ്ചാരികളെ വിലക്കിയതിനാൽ വിനോദസഞ്ചാരികൾ ഏറെ നിരാശയിലാണ്. സാമൂഹികവിരുദ്ധർ തീയിട്ട് കാട്ടുതീയെന്ന പ്രചാരണം നടത്തുന്നത് പതിവുരീതിയായിട്ടും അതിനെതിരെ വനപാലകരും ടൂറിസം വകുപ്പും കർശന നടപടികളൊന്നും സ്വീകരിക്കാറില്ല. വനപാലകർ എന്നെങ്കിലുമൊരു ദിനം നാമമാത്ര സന്ദർശനം നടത്തുന്നതിനാൽ പൈതൽമലയിലും പരിസരങ്ങളിലും സാമൂഹികവിരുദ്ധ അഴിഞ്ഞാട്ടവും വന്യമൃഗവേട്ടയുമെല്ലാം പതിവാണ്. കഴിഞ്ഞവർഷം മുതൽ പൈതൽമലയിൽ സഞ്ചാരികൾക്ക് ടിക്കറ്റ് ഏർപ്പെടുത്തിയിരുന്നു. ഇത്തവണ ആളുകളെ കടത്തിവിടാത്തതിനാൽ ടൂറിസം വകുപ്പിന് വരുമാനനഷ്ടവും ഉണ്ടായിട്ടുണ്ട്. ജില്ലയിലും പുറത്തുനിന്നുമായി കാഞ്ഞിരക്കൊല്ലിയിലും പാലക്കയം തട്ടിലും ഉൾപ്പെടെ കാഴ്ചകൾ നുകരാനെത്തിയ സഞ്ചാരികൾക്ക് പൈതൽമലയിൽ പോകാനാവാതെ മടങ്ങേണ്ടിവന്ന സ്ഥിതിയാണുണ്ടായത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.