കാസര്‍കോട്: ത്രിതല പഞ്ചായത്ത് സംവിധാനങ്ങളുടെ ചരിത്രത്തിൽ ആദ്യമായി സ്വന്തമായി ജില്ല പഞ്ചായത്തിെൻറ ചെറുവിമാനത്താവളം. ജില്ല പഞ്ചായത്ത് 2018-19 ബജറ്റിലാണ് പെരിയ കേന്ദ്രീകരിച്ച് വിമാനത്താവളവും രാജപുരത്ത് വൈദ്യുതി പദ്ധതിയും വിഭാവനം ചെയ്തിരിക്കുന്നത്. ആഭ്യന്തര വിമാന സര്‍വിസാണ് നടത്താന്‍ ഉദ്ദേശിക്കുന്നത്. കൊച്ചി, തിരുവനന്തപുരം, മംഗളൂരു, ഗോവ, മുംബൈ എന്നീ അഞ്ചു കേന്ദ്രങ്ങളിലേക്കാകും 75 പേര്‍ക്ക് യാത്രചെയ്യാന്‍ കഴിയുന്ന ചെറുവിമാനങ്ങള്‍ സര്‍വിസ് നടത്തുക. പദ്ധതി യാഥാര്‍ഥ്യമായാല്‍ കാസര്‍കോട്ടുനിന്ന് 1750 രൂപക്ക് തിരുവനന്തപുരത്ത് എത്താന്‍ കഴിയും. നെടുമ്പാശ്ശേരി വിമാനത്താവളം (സിയാല്‍) മാതൃകയില്‍ സര്‍ക്കാര്‍- സ്വകാര്യ പങ്കാളിത്തത്തില്‍ പെരിയയില്‍ 75 ഏക്കറില്‍ നിര്‍മാണം പൂര്‍ത്തിയാക്കാന്‍ ഉദ്ദേശിക്കുന്ന ചെറുകിട വിമാനത്താവളത്തിന് (എയര്‍സ്ട്രിപ്) മൊത്തം 30 കോടി രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. രണ്ടു വര്‍ഷത്തിനകം നിർമാണം പൂര്‍ത്തിയാക്കും. രാജപുരത്ത് പുളികൊച്ചിയില്‍ ജില്ലയിലെ ആദ്യത്തെ ജലവൈദ്യുതി പദ്ധതിയാണ് പ്രാവര്‍ത്തികമാകുന്നത്. പ്രതിവര്‍ഷം 65 ലക്ഷം യൂനിറ്റ് വൈദ്യുതി ഉല്‍പാദനം ലക്ഷ്യമിടുന്ന പദ്ധതിക്ക് 20 കോടി മതിപ്പുചെലവ് പ്രതീക്ഷിക്കുന്നു. കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകളുടെ സഹായത്തോടെ ജില്ല പഞ്ചായത്തിെൻറ നേതൃത്വത്തില്‍ കെ.എസ്.ഇ.ബിയുടെ സഹകരണത്തോടെ കമ്പനി രൂപവത്കരിക്കും. 2018-19 വര്‍ഷേത്തക്ക് 107.63 കോടി രൂപ വരവും 100.72 കോടി രൂപ ചെലവും പ്രതീക്ഷിക്കുന്ന ബജറ്റ് ജില്ല പഞ്ചായത്ത് വൈസ് പ്രസിഡൻറ് ശാന്തമ്മ ഫിലിപ് അവതരിപ്പിച്ചു. ബജറ്റില്‍ 6,90,34,108 രൂപ നീക്കിയിരിപ്പുണ്ട്. ജില്ല പഞ്ചായത്തിന് കീഴിലുള്ള റോഡുകള്‍ മെക്കാഡം ടാര്‍ ചെയ്യുന്നതിനും ഗ്രാമീണറോഡുകള്‍ പുനരുദ്ധരിക്കുന്നതുമാണ് ഇവയില്‍ പ്രധാനമായ ചിലത്. ജില്ല പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ബജറ്റ് യോഗത്തില്‍ ജില്ല പഞ്ചായത്ത് പ്രസിഡൻറ് എ.ജി.സി. ബഷീര്‍ അധ്യക്ഷത വഹിച്ചു. ജില്ലയുടെ വികസനപ്രക്രിയക്ക് പുതിയൊരു ദിശാബോധം നല്‍കുന്നതിനുള്ള നിര്‍ദേശങ്ങളുള്‍പ്പെടുത്തിയാണ് ഈ വര്‍ഷത്തെ ബജറ്റ് എന്ന് ആമുഖപ്രസംഗത്തില്‍ ജില്ല പഞ്ചായത്ത് പ്രസിഡൻറ് പറഞ്ഞു. ബജറ്റ് അവതരണത്തിനുശേഷം നടന്ന ചര്‍ച്ചകളില്‍ ജില്ല പഞ്ചായത്ത് അംഗങ്ങളും ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറുമാരും പങ്കെടുത്തു. ജില്ല പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയര്‍മാന്‍മാരായ ഷാനവാസ് പാദൂര്‍, ഹര്‍ഷദ് വോര്‍ക്കാടി, അഡ്വ. എ.പി. ഉഷ, ഫരീദാ സക്കീര്‍ അഹമ്മദ്, ജില്ല പഞ്ചായത്തംഗങ്ങളായ കേളു പണിക്കര്‍, വി.പി.പി. മുസ്തഫ, ജോസ് പതാലില്‍, പി.സി. സുബൈദ, സുഫൈജ അബൂബക്കര്‍, കെ. ശ്രീകാന്ത്, പുഷ്പ അമേക്കള, എം. നാരായണന്‍, ഇ. പത്മാവതി, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറുമാരും ജില്ലയിലെ വിവിധ വകുപ്പുകളെ പ്രതിനിധാനംചെയ്ത് നിര്‍വഹണ ഉദ്യോഗസ്ഥരും പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.