ഊരത്തൂരിലെ മൃതദേഹാവശിഷ്​ടങ്ങൾ: അന്വേഷണം ഉൗർജിതം

ഇരിക്കൂർ: പടിയൂർ ഗ്രാമപഞ്ചായത്തിലെ ഊരത്തൂരിൽനിന്ന് കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി മൃതദേഹാവശിഷ്ടങ്ങൾ കണ്ടെത്തിയ സംഭവത്തിൽ അന്വേഷണം ഉൗർജിതമാക്കി. കഴിഞ്ഞ ദിവസം തലയോട്ടി കണ്ടെത്തിയതിെനത്തുടർന്ന് നടത്തിയ തിരച്ചിലിൽ പല്ല്, മുടി, താടിയെല്ല്, കൈ എന്നിവയുടെ അവശിഷ്ടങ്ങളും ലഭിച്ചു. തലയോട്ടി 22നും 40നുമിടയിൽ പ്രായമുള്ള സ്ത്രീയുടേതാണെന്നും മരിച്ചിട്ട് ആറ് മാസത്തോളമായി എന്നും പരിയാരം മെഡിക്കൽ കോളജ് ആശുപത്രിയിൽ നിന്നുള്ള പരിശോധന റിപ്പോർട്ടിൽ വ്യക്തമായിരുന്നു. എന്നാൽ, പടിയൂർ പഞ്ചായത്തിൽനിന്നോ സമീപ പഞ്ചായത്തുകളിൽനിന്നോ ഈ പ്രായത്തിലുള്ള സ്ത്രീകളെ ഇൗ കാലയളവിനുള്ളിൽ കാണാതായതായുള്ള പരാതികൾ ലഭിച്ചിട്ടില്ലെന്ന് അധികൃതർ വ്യക്തമാക്കി. അതിനാൽ, മൃതദേഹം സംബന്ധിച്ച് ദുരൂഹത ഏറുകയാണ്. സ്ത്രീയെ ഇവിടെ എത്തിച്ചശേഷം കൊലപ്പെടുത്തിയതാണോ, മൃതദേഹം ഇവിടെയെത്തിച്ച് മറവ് ചെയ്തതാണോ എന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്. അതേസമയം, ചെങ്കൽ പണകളിൽ ജോലിചെയ്യുന്ന നിരവധി ഇതര സംസ്ഥാന തൊഴിലാളികൾ ഇൗ ഭാഗങ്ങളിൽ താമസിക്കുന്നുണ്ട്. ഇവരെ സംബന്ധിച്ച വ്യക്തമായ കണക്കുകൾ ലഭ്യമല്ലാത്തത് അന്വേഷണത്തെ ബാധിക്കും. അവശിഷ്ടങ്ങൾ കോടതിയിലെത്തിച്ചശേഷം ഡി.എൻ.എ പരിശോധനക്ക് തിരുവനന്തപുരം ഫോറൻസിക് ലാബിലേക്ക് കൊണ്ടുപോകും. കേസന്വേഷണത്തിൽ പൊലീസിനെ സഹായിക്കാൻ നാട്ടുകാരുടെ നേതൃത്വത്തിൽ ആക്ഷൻ കമ്മിറ്റിയും രൂപവത്കരിച്ചിട്ടുണ്ട്. എസ്.ഐ രജീഷ്, എ.എസ്.ഐ അബ്ദുറഹിമാൻ എന്നിവരുടെ നേതൃത്വത്തിലാണ് അന്വേഷണം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.