കാഞ്ഞങ്ങാട്: ചിത്താരിപ്പുഴയുടെ ഇരുകരകളിലും താമസിക്കുന്നവർക്ക് ഇത്തവണയും ഉപ്പുവെള്ളം കുടിക്കേണ്ടിവരും. ചേറ്റുകുണ്ട്, പൂച്ചക്കാട്, കിഴക്കേക്കര, കരുവാക്കോട്, പാക്കം, കണ്ണംവയൽ, തോക്കാനം, മൂക്കൂട്, രാവണീശ്വരം, തണ്ണോട്ട്, ചിത്താരി, മഡിയൻ, പാലക്കി, വേങ്ങച്ചേരി തുടങ്ങിയ പ്രദേശങ്ങളിലെ കിണറുകളിലും കുളങ്ങളിലും ശുദ്ധജലത്തിന് പകരം നിറയുന്നത് ഉപ്പുവെള്ളമാണ്. മൂന്നു പഞ്ചായത്തുകളിലൂടെ 14 കിലോമീറ്ററോളം നീളത്തിൽ ഒഴുകുന്ന പുഴക്ക് വലിയൊരു വൃഷ്ടി പ്രദേശമുണ്ട്. ഇൗ മേഖലയിലെ കിണറുകളിലും കുളങ്ങളിലുമൊക്കെയും ഉപ്പുവെള്ളം നിറയുന്ന അവസ്ഥയാണ്. കിണർ ആഴംകൂട്ടാൻ ശ്രമിച്ചാലും കുഴൽക്കിണർ കുഴിച്ചാലും ഉപ്പുവെള്ളമാണ് കിട്ടുന്നത്. അഴിമുഖം തുറക്കാത്തതിനാൽ പുഴയിൽ കെട്ടിക്കിടക്കുന്ന ഉപ്പുവെള്ളം വേലിയേറ്റ സമയത്ത് പുഴയുടെ മുകൾഭാഗത്തേക്ക് വ്യാപിക്കുകയാണ്. ചിത്താരി റഗുലേറ്റർ കം ബ്രിഡ്ജ് പദ്ധതി ഇത്തവണ കിഫ്ബിയിൽ ഉൾപ്പെടുത്തുമെന്ന് പ്രഖ്യാപനമുണ്ടായെങ്കിലും യാഥാർഥ്യമായില്ല. കെ. കുഞ്ഞിരാമൻ എം.എൽ.എ നിയമസഭയിൽ വിഷയം ഉന്നയിച്ചതിനെ തുടർന്ന് ഇതുസംബന്ധിച്ച് പഠനം നടത്താൻ സംഘത്തെ നിയോഗിക്കുകയും 2018 ജനുവരി 18ന് ഇവർ പഠനം പൂർത്തീകരിച്ച് സർക്കാറിന് റിപ്പോർട്ട് നൽകുകയും ചെയ്തിരുന്നു. പദ്ധതിക്ക് സാമ്പത്തികാനുമതി ലഭിച്ചതായി മന്ത്രി മാത്യു ടി. തോമസും അറിയിച്ചിരുന്നു. 30 വര്‍ഷത്തിലേറെയായി ഉപയോഗശൂന്യമായി കിടക്കുന്ന റഗുലേറ്റര്‍ പുതുക്കിപ്പണിയാൻ 13ാം ധനകാര്യ കമീഷനില്‍ ഉള്‍പ്പെടുത്തിയാണ് പുതുക്കിപ്പണിയാൻ നിശ്ചയിച്ചത്. ഇൗ പാലത്തിൽനിന്ന് 100 മീറ്റർ മുകളിലായാണ് പുതിയ റഗുലേറ്റർ കം ബ്രിഡ്ജ് നിർമിക്കാൻ ഉദ്ദേശിക്കുന്നത്. ഇൗ ആവശ്യമുന്നയിച്ച് ആക്ഷന്‍കമ്മിറ്റി എം.എൽ.എക്കും മന്ത്രിക്കും നിവേദനങ്ങൾ നൽകിയിരുന്നു. റഗുലേറ്റര്‍ കം ബ്രിഡ്ജ് പുതുക്കിപ്പണിതാൽ ചിത്താരി, കീക്കാനം, പള്ളിക്കര, അജാനൂര്‍, പുല്ലൂര്‍, പനയാല്‍ ഗ്രാമങ്ങളിലെ കര്‍ഷകര്‍ക്ക് പ്രയോജനം ലഭിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.