- സി.കെ.എ. ജബ്ബാർ - കണ്ണൂർ: രാജ്യത്തെ ലക്ഷക്കണക്കിന് ജീവനക്കാരുടെ പ്രതീക്ഷയായിരുന്ന ഉയർന്ന പി.എഫ് പെൻഷൻ ശിപാർശ നടപ്പാക്കുന്നതിൽ അനിശ്ചിതത്വം തുടരുന്നതിനെതിരെ കോടതികളിൽ എത്തിപ്പെട്ട ഹരജികൾ വീർപ്പുമുട്ടുന്നനിലയിലായി. കേരളത്തിൽ മാത്രം വിവിധ പെൻഷൻ അപാകതയെക്കുറിച്ച കേസുകളുടെ എണ്ണം 800 കവിഞ്ഞു. അതിനിടെ കേന്ദ്രസർക്കാർ കഴിഞ്ഞ ജനുവരിയിൽ നിയോഗിച്ച ഹീരാലാൽ സമരിയ കമീഷെൻറ കാലാവധി ഇന്നലെ അവസാനിച്ചു. ജനുവരിയിൽ മൂന്നുമാസത്തേക്ക് നിയോഗിച്ച കമീഷന് ജൂലൈ നാലുവരെ അവധി നീട്ടിക്കൊടുത്തിരുന്നു. പേക്ഷ, സമ്പൂർണ ശിപാർശ നൽകിയാണോ കമീഷൻ ഇന്നലെ പിരിഞ്ഞതെന്ന ഉത്കണ്ഠ ലക്ഷക്കണക്കിന് പെൻഷൻകാർക്കിടയിൽ ഉയർന്നു. സെൻട്രൽ പി.എഫ് കമീഷണർ വി.പി. ജോയിയെ ജൂൺ 29ന് സ്ഥാനത്തുനിന്ന് നീക്കിയിരുന്നു. പകരം സുനിൽ ബർത്വാളിനെയാണ് നിയമിച്ചത്. വിഷയത്തിൽ വിവാദപരമായ ഉത്തരവിറക്കിയ വി.പി. ജോയിയെ പെൻഷൻകാരുടെ അസോസിയേഷെൻറ സമ്മർദത്തെ തുടർന്നാണ് നീക്കിയത്. എന്നാൽ, പകരം വന്ന ആൾ വിഷയം പഠിച്ച് എത്രത്തോളം വേഗത്തിൽ പരിഹരിക്കുമെന്നതിലാണ് ഉത്കണ്ഠ. കഴിഞ്ഞ ഒരുവർഷമായി പ്രതീക്ഷ വെച്ചുപുലർത്തിയിരുന്ന കേരളത്തിലെ പെൻഷൻ കേസുകളിലെ അനുകൂലതീരുമാനം എന്നുണ്ടാവുമെന്ന ഉത്കണ്ഠയാണ് സംസ്ഥാനത്തെ പെൻഷൻ അസോസിയേഷൻ പങ്കുവെക്കുന്നത്. വിരമിച്ചവർക്ക് ശമ്പളത്തിന് ആനുപാതികമായ പെൻഷന് അർഹതയുണ്ടെന്ന് 2015ലാണ് സുപ്രീംകോടതി വിധിച്ചത്. പേക്ഷ, അന്ന് കേസിൽ കക്ഷിചേർന്നവർക്ക് മാത്രമായി വിധി ഒതുങ്ങി. എല്ലാവർക്കും ഇത് ബാധകമാക്കണമെന്ന ഹരജിയിൽ വീണ്ടും 2016ൽ സുപ്രീംകോടതി ശക്തമായി ഇടപെട്ടപ്പോഴാണ് 2017 മാർച്ച് 31ന് ഉയർന്ന പെൻഷൻ നടപ്പാക്കാനുള്ള ഉത്തരവിറങ്ങിയത്. അതിനുശേഷം 2017 മേയ് 31ന് ആശയക്കുഴപ്പമുണ്ടാക്കുന്ന മറ്റൊരു ഉത്തരവ് വന്നതോടെയാണ് പ്രശ്നം രൂക്ഷമായത്. എൻ.കെ. പ്രേമചന്ദ്രൻ എം.പി പാർലമെൻറിൽ ഇത് ചൂണ്ടിക്കാട്ടി പ്രമേയം കൊണ്ടുവന്നതിനെ തുടർന്നാണ് കേന്ദ്രസർക്കാർ കമീഷനെ നിയോഗിച്ചത്. ഏറ്റവും ചുരുങ്ങിയ മിനിമം പെൻഷൻ 7500 രൂപയാക്കുകയും ഡി.എ ഉൾപ്പെടെ കേന്ദ്ര-സംസ്ഥാന പെൻഷൻകാർക്ക് നൽകുന്നതുപോലുള്ള വർധനയും ക്ഷാമബത്തയും കമ്യൂേട്ടഷൻ, ആർ.ഒ.സി എന്നിവയും നടപ്പാക്കുന്നതിനുള്ള ശിപാർശകളാണ് കമീഷെൻറ പരിഗണനയിലുള്ളത്. പഴയകാല പെൻഷൻ ഫോർമുല പുതുക്കലും കമീഷൻ ശിപാർശ ചെയ്യുമെന്നാണ് പ്രതീക്ഷ. ഒടുവിലെ ഉത്തരവനുസരിച്ച് പെൻഷൻകാരെ രണ്ട് തട്ടുകളാക്കിയതാണ് ഇപ്പോഴത്തെ പ്രശ്നം. അവസാന 60 മാസത്തെ ശമ്പളത്തിെൻറ ശരാശരി കണക്കാക്കുന്നതിന് പകരം 2014ന് മുമ്പുള്ളവരുടേത് പ്രത്യേക സ്ലാബാക്കുകയായിരുന്നു. 2014 വരെയുള്ള പെൻഷനായി 6500 രൂപ സ്ലാബും അതിനുശേഷമുള്ള കാലത്തെ പെൻഷൻ 15,000 രൂപ പ്രകാരം അവസാന 60 മാസത്തെ ശരാശരിയുമായി തരംതിരിച്ചു. രണ്ടു സ്ലാബാക്കിയപ്പോൾ പെൻഷൻ ഗണ്യമായി കുറഞ്ഞു. ഇൗ വിഷയത്തിലാണ് സംസ്ഥാനത്ത് കോടതിയിൽ കേസുകളുടെ എണ്ണം പെരുകിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.