കണ്ണൂർ: മാർച്ച് ഒന്നുമുതൽ സർവിസ് സംഘടനകൾ ഫ്ലക്സും പ്ലാസ്റ്റിക്കും പൂർണമായി ഒഴിവാക്കുന്നു. സംഘടനകളുടെ പ്രചാരണ പ്രവർത്തനങ്ങൾ, പരിപാടികൾ, ചടങ്ങുകൾ തുടങ്ങിയവയിൽ ഫ്ലക്‌സ് ബോർഡുകൾ, തെർമോകോളിൽ നിർമിച്ച കമാനങ്ങൾ, ഡിസ്‌പോസബിൾ പ്ലേറ്റുകൾ, ഗ്ലാസുകൾ, ഐസ്‌ക്രീം കപ്പുകൾ, വാട്ടർ ബോട്ടിലുകൾ, പ്ലാസ്റ്റിക് ബൊക്കെ, പ്ലാസ്റ്റിക് മാലകൾ തുടങ്ങിയവ പൂർണമായും ഒഴിവാക്കി പ്രകൃതി സൗഹൃദ വസ്തുക്കളോ പുനരുപയോഗത്തിന് പറ്റുന്നവയോ ഉപയോഗിക്കാനാണ് തീരുമാനം. എൻ.ജി.ഒ.യു, എൻ.ജി.ഒ.എ, ജോയൻറ് കൗൺസിൽ, എൻ.ജി.ഒ സംഘ്, കെ.എസ്.ടി.എ, കെ.പി.എസ്.ടി.എ, കെ.ജി.ഒ.എ, കെ.എം.സി.എസ്.യു, കെ.ജി.എൻ.എ, കണ്ണൂർ സർവകലാശാല എംപ്ലോയീസ് യൂനിയൻ, കെ.ജി.ഒ.യു തുടങ്ങിയവ ഉൾപ്പെടെയുള്ള സർവിസ് സംഘടനകളാണ് പ്രഖ്യാപനത്തിൽ പങ്കുചേർന്നത്. ജില്ല ഭരണകൂടത്തിെൻറയും ജില്ല പഞ്ചായത്ത് ഉൾപ്പെടെയുള്ള തദ്ദേശ സ്ഥാപനങ്ങളുടെയും നേതൃത്വത്തിൽ നടന്നുവരുന്ന കാമ്പയിെൻറ ഭാഗമായാണ് തീരുമാനമെന്ന് ജില്ല പഞ്ചായത്ത് പ്രസിഡൻറ് കെ.വി. സുമേഷ്, കലക്ടർ മിർ മുഹമ്മദലി എന്നിവർ അറിയിച്ചു. ഇതുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം കലക്ടറുടെ നേതൃത്വത്തിൽ നടന്ന ആലോചന യോഗത്തിലാണ് തങ്ങളുടെ ഓഫിസുകളും പരിപാടികളും ഫ്ലക്‌സ് വിമുക്തമാക്കാനും പൂർണമായും ഹരിത പെരുമാറ്റച്ചട്ടം പാലിച്ച് നടത്താനും സർവിസ് സംഘടന നേതാക്കൾ തീരുമാനമെടുത്തത്. ജില്ലയെ മാലിന്യമുക്തമാക്കുന്നതിൽ സുപ്രധാന ചുവടുവെപ്പാണിതെന്ന് കെ.വി. സുമേഷ് പറഞ്ഞു. ഇതിന് മുൻകൈയെടുത്ത സർവിസ് സംഘടനകളുടെ കണ്ണൂർ ജില്ല നേതാക്കളെ അഭിനന്ദിക്കുന്നു. 'നല്ല മണ്ണ് നല്ല നാട്' കാമ്പയിെൻറ ഭാഗമായി പ്ലാസ്റ്റിക് സഞ്ചികൾ ഉൾപ്പെടെയുള്ളവയുടെ ഉപയോഗം ഗണ്യമായി കുറക്കാനായതായും കാമ്പയിൻ ഇനിയും ശക്തിപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു. പൊതുജനതാൽപര്യം മുൻനിർത്തിയുള്ള സർവിസ് സംഘടനകളുടെ ഈ തീരുമാനം മാതൃകാപരമാണെന്ന് കലക്ടർ അഭിപ്രായപ്പെട്ടു. സ്‌കൂൾ പ്രവേശനവുമായി ബന്ധപ്പെട്ട പ്രചാരണ ബോർഡുകളും മികച്ച വിജയം നേടിയ കുട്ടികളുടെ ഫോട്ടോകൾ പ്രദർശിപ്പിക്കുന്ന ബോർഡുകളുമായി കവലകളും റോഡരികുകളും ഫ്ലക്‌സുകൾ നിറയുന്ന അവസ്ഥക്ക് മാറ്റംവരുമെന്നും അദ്ദേഹം പറഞ്ഞു. പ്ലാസ്റ്റിക് സഞ്ചികൾക്കെതിരായ കാമ്പയിെൻറ ഭാഗമായി ജില്ലയിലെ മത്സ്യവിൽപനക്കാർ, ഓഡിറ്റോറിയം പ്രതിനിധികൾ തുടങ്ങിയവരുടെ പ്രത്യേക യോഗങ്ങൾ ചേർന്നതായും വരുംദിനങ്ങളിൽ കാമ്പയിൻ ശക്തിപ്പെടുത്തുമെന്നും അദ്ദേഹം അറിയിച്ചു. ജില്ലയെ മാലിന്യമുക്തമാക്കുന്നതിനുള്ള ജില്ല ഭരണകൂടത്തിെൻറ മുഴുവൻ ശ്രമങ്ങളെയും പിന്തുണക്കുമെന്ന് സംഘടന ഭാരവാഹികളായ എം.വി. ശശിധരൻ, നാരായണൻ കുഞ്ഞിക്കണ്ണോത്ത്, രമേശൻ, കെ.എം. ബാലചന്ദ്രൻ, കെ.വി. അബ്ദുൽ റഷീദ്, അബ്ദുൽ ജബ്ബാർ, എം.കെ. അശോകൻ തുടങ്ങിയവർ വാർത്തസമ്മേളനത്തിൽ അറിയിച്ചു. ഡി.ഡി.ഇ യു. കരുണാകരൻ, ശുചിത്വ മിഷൻ അസി. കോ-ഓഡിനേറ്റർ സുരേഷ് കസ്തൂരി തുടങ്ങിയവരും സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.