ഗ്രാഫ്റ്റ് തൈകളാൽ മാതൃകാ തോട്ടമൊരുക്കി കരിമ്പം തോട്ടം

തളിപ്പറമ്പ്: കരിമ്പം ജില്ല കൃഷിത്തോട്ടത്തിലെ എല്ലാ ഫലവൃക്ഷങ്ങളുടെയും ഗ്രാഫ്റ്റ് ചെയ്ത തൈകള്‍കൊണ്ട് ഒരുക്കിയ മാതൃകാ തോട്ടം ശ്രദ്ധേയമാകുന്നു. തോട്ടത്തിലെത്തുന്ന സന്ദര്‍ശകര്‍ക്ക് മുഴുവന്‍ ഫലവൃക്ഷങ്ങളെയും എളുപ്പത്തില്‍ പരിചയപ്പെടുത്തുക എന്ന ലക്ഷ്യത്തിലാണ് കാരത്തംപാറയിലെ ടിഷ്യൂകള്‍ച്ചര്‍ ലാബിനു സമീപത്തായി മാതൃകാതോട്ടം ഒരുക്കിയിരിക്കുന്നത്. ബ്രിട്ടീഷ് ജൈവശാസ്ത്രകാരനായ ആല്‍ഫ്രഡ് ബാര്‍ബര്‍ 1905ല്‍ തുടങ്ങിയ ഫാമിൽ വെള്ളക്കാരുടെ ഇഷ്ടയിനമായ കറുത്തപൊന്നി​െൻറ ഗവേഷണത്തിനാണ് ആദ്യം പ്രാധാന്യം നല്‍കിയിരുന്നതെങ്കിലും 1938ല്‍ മാവ് ഗവേഷണത്തിലേക്ക് വഴിമാറുകയായിരുന്നു. പിന്നീട് നടന്ന പരീക്ഷണങ്ങളിൽ എല്ലാ വിളകളും ഇവിടത്തെ കാലാവസ്ഥക്ക് അനുയോജ്യമാണെന്ന് കണ്ടെത്തിയതിനെ തുടർന്ന് മിക്ക സുഗന്ധവിളകളും ഫലവൃക്ഷങ്ങളും കൃഷി ചെയ്തതിനാല്‍ ഫാമില്‍ ഇല്ലാത്ത ഇനങ്ങള്‍ കുറവാണ്. വിദ്യാര്‍ഥികളും കര്‍ഷകരുമായി നിരവധി പേരാണ് ഫാമി​െൻറ ജൈവ സമൃദ്ധിയെ അടുത്തറിയാനും പഠനം നടത്താനുമായി ദിനേന ഇവിടെ എത്തിച്ചേരുന്നത്. തോട്ടത്തി​െൻറ ഭൂപ്രകൃതിയുടെ പ്രത്യേകത കാരണം ചുരുങ്ങിയ സമയംകൊണ്ട് മുഴുവന്‍ സ്ഥലങ്ങളും കാണുന്നതിനും പഠിക്കുന്നതിനും ബുദ്ധിമുട്ട് നേരിട്ടിരുന്നു. ഇതിന് പരിഹാരമായാണ് ഫാം സൂപ്രണ്ട് ഗീത അലക്‌സാണ്ടറുടെ പ്രത്യേക താല്‍പര്യപ്രകാരം, ഫാം തൊഴിലാളിയായ വി.വി. രൂപേഷ് ആണ് മാതൃകാ തോട്ടം രൂപകൽപന ചെയ്തത്. ഫാമിലെ മാതൃവൃക്ഷങ്ങളിൽനിന്ന് ഗ്രാഫ്റ്റ് ചെയ്ത ചെടികൾ തയാറാക്കിയത് തൊഴിലാളി വി.വി. രാജുവാണ്. ത​െൻറ ആശയമാണെങ്കിലും മാതൃകാ തോട്ടത്തി​െൻറ മുഴുവൻ ക്രെഡിറ്റും ഇവർക്കാണെന്നും ഒരു മാസത്തിനകം തോട്ടം പൂർണതോതിൽ സജ്ജമാകുമെന്നും സൂപ്രണ്ട് പറഞ്ഞു. പാല, ക്രിക്കറ്റ്‌ബാള്‍, കീര്‍ത്തി ഭാരതി, നവനീതം എന്നീ നാലിനം സപ്പോട്ടകളും ഫാമില്‍ നിലവിലുള്ള 70 മാവിനങ്ങളില്‍പെട്ട 53 ഇനങ്ങളും വൈന്‍ ഉൽപാദനത്തിന് ഉപയോഗിക്കുന്ന കാട്ടമ്പി, പുനാര്‍പുളി, ചതുരപ്പുളി തുടങ്ങി ഇപ്പോൾ നാമാവശേഷമായിക്കൊണ്ടിരിക്കുന്ന രാജപ്പുളിയും തേന്‍വരിക്ക പ്ലാവും മാങ്കോസ്റ്റിനും റമ്പൂട്ടാനുമുൾപ്പെടെ മാതൃകാ തോട്ടത്തില്‍ ഒരുക്കിയിട്ടുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.