വീട് കുത്തിത്തുറന്ന് ലാപ്‌ടോപ്പും സ്വർണമാലയും കവര്‍ന്നു

കാഞ്ഞങ്ങാട്: ആവിക്കരയില്‍ പൂട്ടിയിട്ട വീട് കുത്തിത്തുറന്ന് ലാപ്ടോപ്പും 25,000 രൂപ വിലമതിക്കുന്ന സ്വർണമാലയും കവര്‍ന്നു. ആവിക്കര എ.കെ.ജി ക്ലബിന് സമീപത്തെ പി.വി. അബ്ദുല്‍ ഷുക്കൂറി​െൻറ വീടാണ് കഴിഞ്ഞ ദിവസം കുത്തിത്തുറന്ന് കവർച്ച നടത്തിയത്. ഷുക്കൂര്‍ ഗള്‍ഫിലാണ്. ഇദ്ദേഹത്തി​െൻറ ഭാര്യ നഫീസ കഴിഞ്ഞ 30ന് വിസിറ്റിങ് വിസയില്‍ ഗള്‍ഫില്‍ പോയിരുന്നു. തുടര്‍ന്ന് പൂട്ടിയിട്ട വീട്ടിൽ വൈദ്യുതി മീറ്റർ റീഡിങ് എടുക്കാൻ വന്ന ഉദ്യോഗസ്ഥനാണ് മുന്‍വശത്തെ വാതില്‍ തകര്‍ത്തതായി കണ്ടത്. തുടർന്ന് ഇയാള്‍ പരിസരവാസികളെ വിവരമറിയിക്കുകയായിരുന്നു. അയല്‍വാസികള്‍ നല്‍കിയ വിവരത്തി​െൻറ അടിസ്ഥാനത്തിൽ ഹോസ്ദുര്‍ഗ് പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. പരിശോധനയിലാണ് ലാപ്ടോപും സ്വർണമാലയും കവര്‍ന്നതായി കണ്ടെത്തിയത്. ചൊവ്വാഴ്ച വൈകീട്ട് ആറിനും ബുധനാഴ്ച രാവിലെ എട്ടിനുമിടയിലായിരിക്കും കവർച്ച നടന്നതെന്ന് പൊലീസ് പറഞ്ഞു. കോട്ടച്ചേരിയിലെ കല്ലട്ര കോംപ്ലക്‌സില്‍ പ്രവര്‍ത്തിക്കുന്ന വിവോഫോണ്‍ സ്ഥാപനം കഴിഞ്ഞയാഴ്ച കുത്തിത്തുറന്നിരുന്നു. കഴിഞ്ഞവർഷം ഒക്ടോബറിൽ ആവിയിൽ അടച്ചിട്ട വീട് കുത്തിത്തുറന്ന് 71 പവന്‍ സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്നിരുന്നു. ഭാര്യയും മക്കളും നീലേശ്വരത്തെ വീട്ടില്‍ പോയ സമയത്തായിരുന്നു കവർച്ച. മോഷണം പെരുകുന്നു; ജാഗ്രത വേണമെന്ന് പൊലീസ് കാഞ്ഞങ്ങാട്: നഗരം മോഷ്ടാക്കളുടെ വിഹാരകേന്ദ്രമാകുന്നുവെന്നും കനത്ത ജാഗ്രത വേണമെന്നും പൊലീസ്. നിരവധി കേസുകളാണ് ഇതിനകം റിപ്പോർട്ട് ചെയ്തത്. ഇതിൽ കൂടുതലും വീട്ടുകാരുടെ അശ്രദ്ധകൊണ്ടാണെന്ന് കാഞ്ഞങ്ങാട് ഡിവൈ.എസ്.പി ദാമോദരൻ 'മാധ്യമ'ത്തോട് പറഞ്ഞു. ആൾതാമസമില്ലാത്ത വീടുകൾ ലക്ഷ്യമാക്കിയാണ് മോഷണങ്ങൾ നടക്കുന്നത്. രാത്രികാല പട്രോളിങ് ഉൗർജിതമാക്കാൻ തീരുമാനിച്ചിട്ടുണ്ട്. മുൻകരുതലുകൾ സ്വീകരിച്ചാൽ ഒരു പരിധിവരെ മോഷണം തടയാനാകും. വീടുപൂട്ടി ദൂരത്തേക്കു പോകുന്നവർ വിവരം അടുത്തുള്ള പൊലീസ് സ്റ്റേഷനിൽ അറിയിക്കണം. വീടിനുള്ളിൽ ആഭരണങ്ങൾ, പണം തുടങ്ങിയവ സൂക്ഷിക്കരുതെന്നും അദ്ദേഹം പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.