അഞ്ചരക്കണ്ടി: റിയാദിൽനിന്ന് കഴിഞ്ഞ ഡിസംബറിൽ കാണാതായ മകൻ സമീഹിനുവേണ്ടിയുള്ള അന്വേഷണം ഊർജിതമാക്കാൻ സമീഹിെൻറ മാതാപിതാക്കൾ മുഖ്യമന്ത്രിയെ കണ്ട് നിവേദനം നൽകി. വെൺമണലിലെ എൻ.ഐ.എസ് എൽ.പി സ്കൂൾ കെട്ടിടം ഉദ്ഘാടനച്ചടങ്ങിലാണ് നിവേദനം നൽകിയത്. ഡിസംബർ 13ന് റിയാദിലുള്ള സഹോദരൻ സഫീറിെൻറ വീട്ടിൽനിന്ന് ഉച്ചഭക്ഷണവും വിശ്രമവും കഴിഞ്ഞ് ജോലിക്ക് പുറപ്പെട്ട സമീഹ് ജോലിസ്ഥലത്ത് എത്താതായതോടെ സഹപ്രവർത്തകർ മൊബൈലിൽ വിളിച്ചപ്പോൾ വഴിതെറ്റിയതായും ഉടൻ എത്തുമെന്നും അറിയിച്ചിരുന്നു. പിന്നീട് മൊബൈൽഫോൺ സ്വിച്ച്ഓഫാകുകയായിരുന്നു. റിയാദ്-ദമ്മാം റൂട്ടിൽ 25 കിലോമീറ്റർ അകലെവരെ സമീഹ് യാത്രചെയ്തതായി മൊബൈൽ ടവർ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ മനസ്സിലായെങ്കിലും വാഹനം ഉൾപ്പെടെ കാണാതായ സമീഹിനെ കുറിച്ച് പിന്നീട് ഒരു വിവരവും ലഭിച്ചില്ല. ടി.ബി.ജെ 5642 നമ്പറിലുള്ള വെള്ള ഹ്യുണ്ടായ് ആക്സൻറ് കാറിലാണ് മലാസിൽനിന്ന് സമീഹ് ബത്ഹയിലേക്ക് പുറപ്പെട്ടത്. സഹോദരനെ കണ്ടെത്തുന്നതിന് സഹായംതേടി കഴിഞ്ഞ 10 മാസമായി സഫീർ മുട്ടാത്ത വാതിലുകൾ ഇല്ല. ഇന്ത്യൻ എംബസിയിലും റിയാദ് ഗവർണറേറ്റിലും പരാതി നൽകി. പൊലീസ് തലത്തിലും അന്വേഷണങ്ങൾ നടത്തിയെങ്കിലും വിവരം ലഭിച്ചില്ല. കേന്ദ്ര വിദേശകാര്യമന്ത്രി, കേന്ദ്ര ഏജൻസികൾ, കേരളത്തിലെ എം.പിമാർ, ജനപ്രതിനിധികൾ, മറ്റ് ഉദ്യോഗസ്ഥർ തുടങ്ങിയവർക്കൊക്കെ പരാതികൾ നൽകിയെങ്കിലും സമീഹിനെ കുറിച്ചുള്ള വിവരങ്ങൾ കണ്ടെത്താൻ സാധിച്ചില്ല. മുഖ്യമന്ത്രിയിൽ പ്രതീക്ഷയർപ്പിച്ചാണ് കുടുംബം നിവേദനം നൽകിയത്. നേരത്തെ ഷാർജയിലുള്ള തടവുകാരെ വിട്ടയക്കാൻ ഭരണാധികാരിയുമായി ഇടപെടൽ നടത്തിയതുപോലെ തെൻറ മകനെ കണ്ടെത്താനും മുഖ്യമന്ത്രി ഇടപെടുമെന്ന പ്രതീക്ഷയിലാണ് കുടുംബം മുഖ്യമന്ത്രിയെ കണ്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.