കണ്ണ് ചൂഴ്ന്നെടുക്കാൻ വന്നാൽ പല്ലും നഖവുംകൊണ്ട് നേരിടും- -കോടിയേരി ഉപ്പള (കാസർകോട്): സി.പി.എം പ്രവർത്തകരുടെ കണ്ണ് ചൂഴ്ന്നെടുക്കാൻ വന്നാൽ അവരെ പല്ലും നഖവും ഉപയോഗിച്ച് നേരിടുമെന്ന് കോടിയേരി. ഉപ്പളയിൽനിന്ന് ആരംഭിച്ച എല്‍.ഡി.എഫ് ജനജാഗ്രതായാത്രയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. അക്രമം ഇടതുമുന്നണിയുടെ നയമല്ല, അതുകൊണ്ടാണ് ബി.ജെ.പിയുടെ ജാഥ കടന്നുപോയത്. സി.പി.എം പ്രവർത്തകർ മാത്രമല്ല, സി.പി.െഎ, കോൺഗ്രസ് പ്രവർത്തകർവരെ അക്രമത്തിന് ഇരയായി എന്നാണ് ബി.ജെ.പി യാത്ര കടന്നുപോയ മേഖലയിൽനിന്നുള്ള വിവരം. കിണഞ്ഞുശ്രമിച്ചാലും പശ്ചിമഘട്ടം കടന്നുവരാൻ ബി.ജെ.പിക്കാവില്ല. ചുവപ്പുഭീകരതയുടെ പേരുപറഞ്ഞാൽ കേരളത്തിൽ വിലപ്പോവില്ല. അബ്രാഹ്മണരെ ശാന്തിക്കാരായി നിയമിച്ച് വിപ്ലവം സൃഷ്ടിക്കുകയാണ് കേരളം. മിശ്രവിവാഹങ്ങളെല്ലാം ലവ് ജിഹാദ് അെല്ലന്ന കോടതിയുടെ പരാമർശം ബി.ജെ.പിക്കുള്ള മറുപടിയാണ്. ബി.ജെ.പി കേന്ദ്രത്തിൽ ഭരണത്തിൽ വന്നശേഷം ഏകദേശം 3600ഒാളം കൃഷിക്കാരാണ് ആത്മഹത്യ ചെയ്തത്. കർഷകത്തൊഴിലാളികളും മത്സ്യത്തൊഴിലാളികളും മറ്റ് ഇതര തൊഴിലാളികളും ആത്മഹത്യ ചെയ്തവരിൽ ഉൾപ്പെടും. ഇതിൽ ബഹുഭൂരിപക്ഷവും ഹിന്ദുമതവിശ്വാസികളാണ്. ഇവരെ ഒന്നും സംരക്ഷിക്കാൻ കഴിയാത്ത ബി.ജെ.പി പെട്രോൾ--പാചകവാതക വിലവർധനവിലൂടെ കോർപറേറ്റുകളായ അദാനിെയയും അംബാനിയെയും വളർത്താനുള്ള സമീപനമാണ് സ്വീകരിക്കുന്നത്. കുത്തകമുതലാളിമാർക്ക് ഓശാനപാടാൻ തയാറാവാത്തതിനാലാണ് ബി.ജെ.പി കേരളത്തിനെതിരെ കുപ്രചാരണം നടത്തുന്നത്. കോടികൾ ചെലവഴിച്ചാലോ കേന്ദ്രഭരണ സംവിധാനം ഉപയോഗിച്ചോ സംഘ്പരിവാർ സംഘടനാശേഷികൊണ്ടോ കേരളത്തെ കീഴ്പ്പെടുത്താൻ ബി.ജെ.പിക്ക് കഴിയില്ല. അതിനുള്ള ഒടുവിലത്തെ ഉദാഹരണമാണ് വേങ്ങരയിലെ അവരുടെ വോട്ട് കുറഞ്ഞത് തെളിയിക്കുന്നത്. തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങളും വികസനപ്രവർത്തനങ്ങളും ഘട്ടംഘട്ടമായി നടപ്പിലാക്കാനുള്ള പ്രവർത്തനത്തിലാണ് കേരളസർക്കാർ. അബ്രാഹ്മണരെ ക്ഷേത്രപൂജാരിയാക്കിയ വിപ്ലവകരമായ നടപടി ഇന്ത്യയിലെ മുഴുവൻ സംസ്ഥാനങ്ങളിലെ ജനങ്ങളുടെയും പ്രശംസക്ക് ഇടയാക്കിയിട്ടുണ്ട്. ഇത്തരത്തിൽ ഒരു തീരുമാനം എടുക്കാൻ ബി.ജെ.പി ഭരിക്കുന്ന സംസ്ഥാന സർക്കാറുകൾക്ക് ധൈര്യം ഉണ്ടാകുമോ എന്നും കോടിയേരി ചോദിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.