വാക്സിൻ വിരുദ്ധർക്കെതിരെ കെ.ജി.എം.ഒ.എ പരാതി നൽകി

വാക്സിൻ വിരുദ്ധർക്കെതിരെ കെ.ജി.എം.ഒ.എ പരാതി നൽകി കൊച്ചി: ലോകാരോഗ്യ സംഘടനയുടെ നിര്‍ദേശപ്രകാരം കേന്ദ്ര–സംസ്ഥാന സര്‍ക്കാറുകള്‍ രാജ്യമൊട്ടാകെ നടത്തുന്ന എം.ആര്‍ വാക്സിനേഷന്‍ കാമ്പയിന്‍ അട്ടിമറിക്കാന്‍ ശ്രമിക്കുന്നവര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് കേരള ഗവ. മെഡിക്കല്‍ ഓഫിസേഴ്സ് അസോസിയേഷന്‍ കൊച്ചി പൊലീസില്‍ പരാതി നല്‍കി. വാട്സ്ആപ്പും ഫേസ്ബുക്കും വഴി വാക്സിനേഷന്‍ വിരുദ്ധ പ്രചാരണങ്ങള്‍ നടത്തുന്നവര്‍ക്കെതിരെ നടപടിയെടുക്കണമെന്നാണ് പരാതിയില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. പരാതിയുടെ അടിസ്ഥാനത്തില്‍ സൈബര്‍ സെല്‍ കേസെടുത്ത് അന്വേഷണം ആരംഭിച്ചു. മീസില്‍സ്, റുബെല്ല എന്നീ രോഗങ്ങളെ രാജ്യത്തുനിന്ന് തുടച്ചു നീക്കാൻ നടത്തുന്ന ലോകത്തിലെ ഏറ്റവും വലിയ പ്രതിരോധ കുത്തിവെപ്പ് കാമ്പയിനാണ് എം.ആര്‍ വാക്സിനേഷന്‍ കാമ്പയിന്‍. ഇത് തുടങ്ങി 16 ദിവസം കഴിഞ്ഞിട്ടും സംസ്ഥാനതലത്തില്‍ 38 ശതമാനം കുട്ടികൾേക്ക എം.ആര്‍ വാക്സിനേഷന്‍ നല്‍കാന്‍ സാധിച്ചിട്ടുള്ളൂ. വാക്സിനേഷന്‍ കവറേജ് കുറഞ്ഞ സ്ഥലങ്ങളെപ്പറ്റി പഠിച്ച ഉദ്യോഗസ്ഥര്‍ക്ക് മനസ്സിലാക്കാന്‍ സാധിച്ചത് വാട്സ്ആപ്പും ഫേസ്ബുക്കും വഴി പ്രചരിക്കുന്ന തെറ്റിദ്ധരിപ്പിക്കുന്ന െമസേജുകളാണിതിന് കാരണമെന്നാണ്. ഈ സ്ഥലങ്ങളില്‍ നടത്തിയ മീറ്റിങ്ങുകളില്‍ ജനങ്ങളുടെ സംശയങ്ങള്‍ക്ക് വ്യക്തവും ശാസ്ത്രീയവുമായ മറുപടി നല്‍കാന്‍ ആരോഗ്യവകുപ്പിലെ ഡോക്ടര്‍മാര്‍ക്ക് കഴിഞ്ഞിട്ടുണ്ട്. പൊതുജനാരോഗ്യമേഖലയെ അട്ടിമറിക്കാന്‍ ശ്രമിക്കുന്ന ഇത്തരം പ്രചാരണങ്ങള്‍ നടത്തുന്നവര്‍ക്കെതിരെ നടപടികളുണ്ടാകാത്ത സാഹചര്യത്തില്‍ ജനങ്ങളെ പൂര്‍ണമായും ബോധവത്കരിക്കുന്നതില്‍ ഡോക്ടര്‍മാര്‍ നിസ്സഹായരാണ്. കാമ്പയിന്‍ അവസാനിക്കാന്‍ 13 പ്രവൃത്തി ദിവസങ്ങള്‍ മാത്രമാണ് ബാക്കിയുള്ളത്. വാക്സിന്‍ വിരുദ്ധ പ്രചാരണങ്ങള്‍ക്കിടയില്‍ ഇത്രയും കുറഞ്ഞ സമയത്തിനുള്ളില്‍ 68 ശതമാനം കുട്ടികള്‍ക്ക് വാക്സിന്‍ നല്‍കുകയെന്നത് ശ്രമകരമായ കാര്യമാണ്. കാമ്പയിന്‍ വിജയത്തിലെത്തിക്കണമെങ്കില്‍ 95 ശതമാനം കുട്ടികള്‍ക്കെങ്കിലും എം.ആര്‍ വാക്സിനേഷന്‍ നല്‍കണം. നമ്മുടെ കുട്ടികളുടെ സുരക്ഷിതത്വം ഉറപ്പു നല്‍കുന്ന ബൃഹത്തായ പദ്ധതിക്ക് തടസ്സം നില്‍ക്കുന്നവര്‍ രാജ്യത്തി​െൻറ നിയമസംവിധാനത്തെയാണ് വെല്ലുവിളിക്കുന്നത്. ഇത്തരം പ്രചാരണങ്ങള്‍ നടത്തുന്നവര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിച്ചാലേ സംസ്ഥാനത്തെ ആരോഗ്യപ്രവര്‍ത്തകര്‍ക്ക് സധൈര്യം മുന്നോട്ടുപോകാന്‍ കഴിയൂ. ആവശ്യകത മനസ്സിലാക്കി മാതാപിതാക്കള്‍ കുട്ടികള്‍ക്ക് നിര്‍ബന്ധമായും വാക്സിനേഷന്‍ നല്‍കണമെന്ന് കെ.ജി.എം.ഒ.എ ആഹ്വാനം ചെയ്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.