ഭവനവായ്പ നൽകുന്നില്ലെന്ന് പരാതി: എസ്.ബി.ഐയിലേക്ക് കൗൺസിലർമാർ മാർച്ച്​ നടത്തും

പാനൂർ: പാവപ്പെട്ട കുടുംബങ്ങൾക്ക് പ്രധാനമന്ത്രി ആവാസ് യോജനപ്രകാരം വീട് നിർമിക്കുന്നതിന് ക്രെഡിറ്റ് ലിങ്ക് സബ്സിഡി സ്കീം പ്രകാരം കുറഞ്ഞ പലിശനിരക്ക് നൽകാത്തതിൽ പ്രതിഷേധിച്ച് പാനൂർ എസ്.ബി.ഐയിലേക്ക് നഗരസഭയിലെ 40 വാർഡുകളിലെ കൗൺസിലർമാർ മാർച്ച് നടത്തും. തിങ്കളാഴ്ച രാവിലെ 10ന് നഗരസഭ ഓഫിസിൽനിന്നാണ് മാർച്ച് ആരംഭിക്കുക. നഗരസഭ അധ്യക്ഷ കെ.വി. റംല ഉദ്ഘാടനംചെയ്യും. മൂന്ന് ലക്ഷത്തിൽ താഴെ വരുമാനമുള്ള നഗരസഭയിലെ വീടില്ലാത്ത പാവപ്പെട്ട കുടുംബങ്ങൾക്കാണ് പ്രധാനമന്ത്രി ആവാസ് യോജനപ്രകാരം വീട് നിർമിക്കാൻ ഫണ്ട് നൽകുക. 3.5 ശതമാനം പലിശയിൽ ആറ് ലക്ഷം രൂപ 15 വർഷം കൊണ്ട് തിരിച്ചടക്കുന്ന രീതിയിലാണ് ബാങ്കുകളിൽനിന്ന് വായ്പ ലഭിക്കുക. ഓരോ വാർഡുകളിൽനിന്നും തെരഞ്ഞെടുക്കുന്ന ഗുണഭോക്താക്കൾക്ക് അതത് വാർഡുകളിലെ പരിധിയിൽ അവർക്ക് സൗകര്യമുള്ള ബാങ്കുകളിൽനിന്ന് വായ്പ അനുവദിക്കുകയാണ് വേണ്ടത്. മറ്റ് ബാങ്കുകൾ വായ്പ അനുവദിക്കാൻ സന്നദ്ധമായെങ്കിലും എസ്.ബി.ഐ പാനൂർ, പെരിങ്ങത്തൂർ ശാഖകൾ വായ്പ നിഷേധിക്കുന്ന സമീപനമാണ് കൈക്കൊള്ളുന്നതെന്ന് നഗരസഭ അധ്യക്ഷയും കൗൺസിലർമാരും പറഞ്ഞു. നഗരസഭയിലെ വിവിധ വാർഡുകളിൽനിന്നുള്ള 200ൽ കൂടുതൽ കുടുംബങ്ങളാണ് ഭവന നിർമാണത്തിന് തെരഞ്ഞെടുക്കപ്പെട്ട ഗുണഭോക്താക്കൾ. നഗരസഭയുടെ വിവിധ ആവശ്യങ്ങൾക്കുള്ള ഭീമമായ തുക നിക്ഷേപിച്ച പാനൂർ എസ്.ബി.ഐ തന്നെ പാവപ്പെട്ട ജനങ്ങളുടെ വീട് നിർമാണത്തോട് സ്വീകരിക്കുന്ന നിഷേധനിലപാടിൽ പ്രതിഷേധിച്ചാണ് നഗരസഭ അധ്യക്ഷയും മുഴുവൻ കൗൺസിലർമാരും മാർച്ച് നടത്തുന്നതെന്ന് നഗരസഭ അധ്യക്ഷ കെ.വി. റംലയും വൈസ് ചെയർമാൻ എം.കെ. പത്മനാഭനും കൗൺസിലർമാരായ ഇ.എ. നാസറും ഇ.കെ. വിജയനും മനോജ് കൂറ്റേരിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.