ആറളം വന്യജീവി ജീവനക്കാരും മലബാർ അവയർനസ് ആൻഡ് റെസ്ക്യൂ സെൻറർ ഫോർ വൈൽഡ്ലൈഫ് സന്നദ്ധ സംഘടന പ്രവർത്തകരും ചേർന്ന് ആറളം ശലഭ സങ്കേതത്തിൽ നിർമിച്ച താൽക്കാലിക തടയണ
പേരാവൂർ: ലോക ജലദിനാചരണത്തിന് ഭാഗമായി ആറളം വന്യജീവി ഡിവിഷൻ ജീവനക്കാരും മലബാർ അവയർനസ് ആൻഡ് റെസ്ക്യൂ സെൻറർ ഫോർ വൈൽഡ്ലൈഫ് സന്നദ്ധ സംഘടന പ്രവർത്തകരും ചേർന്ന് ആറളം ശലഭ സങ്കേതത്തിൽ താൽക്കാലിക തടയണ നിർമ്മിച്ചു.
വനംവകുപ്പിന്റെ ഫുഡ് ഫോഡർ വാട്ടർ മിഷന്റെ ഭാഗമായി ആറളം സെക്ഷൻ പരിധിയിൽ വരുന്ന ഒന്നംതോട് ഭാഗത്താണ് താൽക്കാലിക തടയണ നിർമിച്ച് വന്യജീവികൾക്ക് കുടിവെള്ളം ഒരുക്കിയത്. ഇതോടൊപ്പം തന്നെ ലോക വനദിനവുമായി ബന്ധപ്പെട്ട് ആറളം ഫാം ബ്ലോക്ക് 13ൽ കാട്ടാനകൾ തമ്പടിക്കുന്ന ഓടച്ചാലിൽ നിന്നും ഓടകൾ പിഴുതെടുത്ത് വനത്തിലേക്ക് പറിച്ച് നട്ട് വനത്തിൽ വന്യമൃഗങ്ങൾക്ക് ഭക്ഷണം ഉറപ്പുവരുത്തുകയും ചെയ്തു.
ആറളം വൈൽഡ് ലൈഫ് വാർഡൻ വി. രതീശൻ, അസിസ്റ്റന്‍റ് വൈൽഡ് ലൈഫ് വാർഡൻ രമ്യ രാഘവൻ എന്നിവരുടെ നേതൃത്വത്തിൽ ആണ് പരിപാടികൾ സംഘടിപ്പിച്ചത്. വനത്തിൽ നിന്നും തന്നെ ലഭിക്കുന്ന കല്ലുകൾ, മണ്ണ്, കരിയിലകൾ എന്നിവ ഉപയോഗിച്ച് നിർമിക്കുന്ന താൽക്കാലിക തടയണകൾ കാട്ടിൽ നീരൊഴുക്കിനെ സാരമായി ബാധിക്കാതെ തന്നെ ജല ലഭ്യത ഉറപ്പാക്കുന്നു.
ഇത്തരത്തിൽ ഇതുവരെ ആറളം ശലഭ സങ്കേതങ്ങളിലും കൊട്ടിയൂർ വന്യജീവി സങ്കേതത്തിലുമായി 28 താൽക്കാലിക തടയണകൾ നിർമ്മിച്ചിട്ടുണ്ട്. വന്യമൃഗങ്ങൾ ജനവാസ മേഖലയിൽ ഇറങ്ങുന്നത് തടയാനായി ആണ് ഇത്തരത്തിൽ ഉള്ള പ്രവർത്തനങ്ങൾ നടത്തുന്നത്. രൂക്ഷമായ മനുഷ്യ വന്യജീവി സംഘർഷം നേരിടുന്ന ആറളത്ത് കാട്ടാന ശല്യം ചെറുക്കാൻ വനം വകുപ്പ് വിവിധ പരിപാടികളാണ് ആസൂത്രണം ചെയ്ത് നടപ്പിലാക്കിവരുന്നത്.
ആയതിന്റെ ഭാഗമായാണ് വനത്തിനുള്ളിലെ ജലസ്രോതസുകൾ സംരക്ഷിക്കുകയും വനത്തിനുള്ളിൽ വെള്ളം ഉറപ്പാക്കുകയും ഭക്ഷണസൗകര്യം ഒരുക്കിയും വന്യമൃഗങ്ങൾ ജനവാസ മേഖലയിൽ ഇറങ്ങുന്നത് തടയുന്ന നടപടികളാണ് വനവകുപ്പ് സ്വീകരിച്ചു വരുന്നത്. കണ്ണൂർ സിറ്റിയുടെ ജീവധാര എന്ന് വിളിക്കുന്ന ചീങ്കണ്ണിപുഴ ഉൽഭവിക്കുന്നത് ആറളം ശലഭ സങ്കേതത്തിൽ നിന്നുമാണ്. അതിനാൽ ആറളം ശലഭ സങ്കേതത്തിലെ ജലസംരക്ഷണ പ്രവർത്തികൾ കണ്ണൂർ ജില്ലയുടെ ജലലഭ്യത ഉറപ്പുവരുത്തുന്നതിന് പ്രധാന പങ്ക് വഹിക്കുന്നുമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.