തലശ്ശേരി സെൻ്റിനറി പാർക്ക് നവീകരണ പ്രവർത്തനങ്ങൾ വിലയിരുത്താനെത്തിയ നഗരസഭ അധികൃതരും ബാങ്ക് അധികൃതരും കടലിൻ്റെ പശ്ചാത്തലത്തിൽ.
തലശ്ശേരി: അറബിക്കടലിൻ്റെ വശ്യതയിൽ കുട്ടികൾക്ക് കളിച്ചുല്ലസിക്കാൻ പുതുപുത്തൻ കളിയുപകരണങ്ങളുമായി സെന്റിനറി പാർക്ക് നിർമാണം പുരോഗമിക്കുന്നു.
നിയമസഭ തെരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് കഴിഞ്ഞാലുടൻ പാർക്ക് നാടിനായി തുറന്നു നൽകുമെന്ന് നഗരസഭ ചെയർമാൻ കാരായി ചന്ദ്രശേഖരനും സഹകരണ റൂറൽ ബാങ്ക് പ്രസിഡൻ്റ് പി. ഹരീന്ദ്രനും പറഞ്ഞു. പാർക്ക് പ്രവർത്തന സജ്ജമാകുന്നതോടെ കടലോര സൗന്ദര്യം ആസ്വദിച്ച് ഇനി തലശ്ശേരിക്കാർക്ക് സായാഹ്നം ആഘോഷമാക്കാം.
കണ്ണൂർ ദേശീയ പാതയിൽ ജില്ല കോടതിക്ക് അഭിമുഖമായുള്ള പാർക്ക് ലക്ഷങ്ങൾ മുടക്കി രണ്ട് വട്ടം നവീകരിച്ചിട്ടും കളി ഉപകരണങ്ങളൊക്കെ ഉപ്പുകാറ്റേറ്റ് നശിക്കുകയായിരുന്നു. കൃത്യമായ പരിപാലനവും ശുചീകരണവും നടക്കാതായതോടെ പാർക്ക് കാടുമൂടി. അവഗണിക്കപ്പെട്ട പാർക്ക് പിന്നെ സാമൂഹിക ദ്രോഹികളുടെയും മയക്ക്മരുന്ന് ഇടപാടുകാരുടെയും ഇഴജന്തുക്കളുടെയും താവളമായി.
ഈ ഘട്ടത്തിലാണ് സഹകരണ റൂറൽ ബാങ്ക് സെന്റിനറി പാർക്ക് പത്ത് വർഷത്തേക്ക് നടത്തിപ്പിനായി ഏറ്റെടുത്തത്. മൂന്നര കോടിയോളം രൂപ ചെലവഴിച്ച് ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റിയാണ് നവീകരണം പൂർത്തിയാക്കിയത്. കുട്ടികൾക്കായി വിശാലമായ പാർക്ക്, ഫുഡ് കിയോസ്കുകൾ, ഫിഷ് സ്പാ എന്നിവ ഇവിടെ സജ്ജമാക്കിയിട്ടുണ്ട്. സാംസ്‌കാരിക പരിപാടികള്‍ നടത്താനുള്ള ഓപ്പൺ സ്റ്റേജ്, സ്‌കേറ്റിങ് യാര്‍ഡ്, ഓപ്പണ്‍ ജിം എന്നിവയും പാർക്കിന്റെ പ്രത്യേകതയാണ്. ജിമ്മിന് ചുറ്റുമായി നടക്കാനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്. ഇതിന് പുറമെ രണ്ട് ആധുനിക ടോയ്ലറ്റുകളും സന്ദർശകർക്കായി പണിതീർത്തു.
തലശ്ശേരിയുടെ പൈതൃകം അടയാളപ്പെടുത്തിയ ഇത് ഞമ്മള തലശ്ശേരി എന്ന ആർട്ട് വാൾ പാർക്കിന്റെ മറ്റൊരു ആകർഷണമാണ്. തലശ്ശേരി കോട്ട, കടൽ പാലം, ക്രിക്കറ്റ്, കേക്ക്, സർക്കസ് പ്രതീകങ്ങൾ, തലശ്ശേരിയിലെ പുരാതനമായ ആരാധനാലയങ്ങൾ, എന്നിവ ആർട്ട് വാളിൽ ആലേഖനം ചെയ്തിട്ടുണ്ട്.
പൂന്തോട്ടം, ടിക്കറ്റ് കൗണ്ടറിന്റെ സോഫ്റ്റ്‌വെയർ ഇൻസ്റ്റാളേഷൻ, എമർജൻസി എക്സിറ്റ് ഗേറ്റ്, കടൽ സൗന്ദര്യം ആസ്വദിക്കാനുള്ള വ്യൂ പോയൻറും സജ്ജമാണ്. ഉദ്ഘാടനത്തിനൊരുങ്ങിയ പാർക്കിലെത്തിയ നഗരസഭ ചെയർമാൻ കാരായി ചന്ദ്രശേഖരനും ബാങ്ക് പ്രസിഡൻ്റ് പി. ഹരിന്ദ്രനും സൗകര്യങ്ങൾ വിലയിരുത്തി.
നഗരസഭ വൈസ് ചെയർമാൻ വി. സതി, മുൻ ചെയർമാൻ ആമിന മാളിയേക്കൽ, സെക്രട്ടറി എൻ. സുരേഷ് കുമാർ, ബാങ്ക് വൈസ് പ്രസിഡൻ്റ് സി. വത്സൻ, കൗൺസിലർ മാർ, മുൻ കൗൺസിലർ ടി.സി. അബ്ദുൽ ഖിലാബ് തുടങ്ങിയവരും പാർക്കിലെത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.