സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് പാര്‍പ്പിട പദ്ധതി; നാലാംഘട്ട ശിലാസ്ഥാപനം

കാഞ്ഞങ്ങാട്: ജില്ലയിൽ ജോലി ചെയ്യുന്ന മറ്റു ജില്ലകളില്‍നിന്നുള്ള സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് സർക്കാർ താമസസൗകര്യമൊരുക്കുമെന്ന് മന്ത്രി ഇ. ചന്ദ്രശേഖരന്‍. സര്‍ക്കാര്‍ ജീവനക്കാര്‍ക്കുള്ള ജില്ലയിലെ പാര്‍പ്പിട പദ്ധതിയുടെ നാലാംഘട്ട ശിലാസ്ഥാപനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇതര ജില്ലകളില്‍നിന്ന് ജോലിക്കുവരുന്നവര്‍ക്ക്, ക്വാര്‍ട്ടേഴ്‌സുകള്‍ അനുവദിക്കുമ്പോള്‍ മുന്‍ഗണന നല്‍കണമെന്നും അദ്ദേഹം പറഞ്ഞു. ജില്ലയില്‍ താമസസൗകര്യമില്ലെന്നപേരില്‍ പലരും ഇങ്ങോട്ടുവരാന്‍ മടിക്കുകയോ വന്നവര്‍ വേഗത്തില്‍ സ്ഥലംമാറി പോവുകയോയാണ് പതിവ്. അതിന് മാറ്റമുണ്ടാകാന്‍ കൂടുതല്‍ താമസസൗകര്യമൊരുക്കിയാല്‍ കഴിയുമെന്നും മന്ത്രി പറഞ്ഞു. കാസര്‍കോട്, ഹോസ്ദുര്‍ഗ് എന്നിവിടങ്ങളില്‍ നിർമാണം ആരംഭിക്കുന്ന 24 ഫ്ലാറ്റുകള്‍ക്ക് പുറമെ പുതിയ പദ്ധതികള്‍ക്കായി ശ്രമിക്കുമെന്നും മന്ത്രി പറഞ്ഞു. സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് കുടുംബമായി താമസിക്കാനാവശ്യമായ പാര്‍പ്പിട സൗകര്യം ലഭിക്കാത്ത കാര്യം ജില്ല കലക്ടര്‍ സ്വാഗതപ്രസംഗത്തില്‍ സൂചിപ്പിച്ചു. കാസര്‍കോട് താലൂക്കില്‍ മുട്ടത്തൊടിയിലും ഹോസ്ദുര്‍ഗ് താലൂക്കില്‍ അജാനൂരിലും 12 വീതം ഫ്ലാറ്റുകളാണ് നിർമാണം ആരംഭിക്കുന്നതെന്ന് ഹൗസിങ് കമീഷണറും സംസ്ഥാന ഭവന നിർമാണ ബോര്‍ഡ് സെക്രട്ടറിയുമായ കെ.എന്‍. സതീഷ് പറഞ്ഞു. അഞ്ചുകോടി രൂപ ഇതിനായി വക യിരുത്തിയിട്ടുണ്ട്. 15 മാസത്തിനുള്ളില്‍ നിർമാണം പൂർത്തിയാക്കി കൈമാറും. സര്‍ക്കാര്‍ ആശുപത്രികള്‍ക്കുസമീപം സ്ഥലം ലഭിച്ചാല്‍ ഭവന നിര്‍മാണ ബോര്‍ഡ് സ്റ്റുഡിയോ അപ്പാര്‍ട്മ​െൻറുകള്‍ നിർമിക്കും. ആശുപത്രികളില്‍ രോഗികള്‍ക്ക് കൂട്ടിരിപ്പിന് വരുന്നവര്‍ക്ക് ഇത് സഹായകമാകും. ജില്ലയില്‍ സ്ഥലം ലഭ്യമാക്കിയാല്‍ സംസ്ഥാനത്ത് ആദ്യമായി ഇവിടെ പദ്ധതിക്ക് തുടക്കം കുറിക്കും. ഭവന നിർമാണ ബോര്‍ഡ് ചെയര്‍മാന്‍ പി. പ്രസാദ് അധ്യക്ഷത വഹിച്ചു. ജില്ല പഞ്ചായത്ത് പ്രസിഡൻറ് എ.ജി.സി. ബഷീര്‍ മുഖ്യാതിഥിയായിരുന്നു. കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് എം. ഗൗരി, പരപ്പ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് പി. രാജന്‍, സംസ്ഥാന ഭവന നിർമാണ ബോര്‍ഡ് അംഗം അഡ്വ. ഗോവിന്ദന്‍ പള്ളിക്കാപ്പില്‍, കാഞ്ഞങ്ങാട് മുനിസിപ്പല്‍ കൗണ്‍സിലര്‍ റംഷാദ് ഹോസ്ദുര്‍ഗ്, അജാനൂര്‍ ഗ്രാമ പഞ്ചായത്ത് അംഗം പി. പത്മനാഭന്‍, സംസ്ഥാന ഭവന നിര്‍മാണ ബോര്‍ഡ് ചീഫ് എൻജിനീയര്‍ രാജീവ് കരിയില്‍, പി. നാരായണന്‍, എ. ദാമോദരന്‍, ജോസഫ് വടകര, സുകുമാരന്‍, അബ്രഹാം തോണക്കര എന്നിവര്‍ സംസാരിച്ചു. ജില്ല കലക്ടര്‍ കെ. ജീവന്‍ബാബു സ്വാഗതവും ഹോസ്ദുര്‍ഗ് തഹസില്‍ദാര്‍ എസ്. ശശിധരന്‍ നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.