കണ്ണൂർ: കാട്ടാമ്പള്ളി സ്റ്റെപ്പ് റോഡില്‍ ബിവറേജസ് ഔട്ട്‌ലെറ്റ് തുടങ്ങാനുള്ള നീക്കത്തിനെതിരെ പ്രതിഷേധം ശക്തമാകുന്നു. യു.ഡി.എഫ് നാറാത്ത് പഞ്ചായത്ത് കമ്മിറ്റി നടത്തുന്ന അനിശ്ചിതകാല സമരം നാല് ദിവസം പിന്നിട്ടു. ഏഴു കിലോമീറ്ററിനുള്ളില്‍ രണ്ട് മദ്യശാലകള്‍ നിലവില്‍ പ്രദേശത്ത് പ്രവര്‍ത്തിക്കുന്നുണ്ട്. കാട്ടാമ്പള്ളി പാലത്തിന് സമീപം പ്രവര്‍ത്തിക്കുന്ന കൈരളി ബാര്‍ സ്റ്റെപ്പ് റോഡില്‍നിന്ന് മീറ്ററുകള്‍ മാത്രം ദൂരത്തിലാണ്. ഇതിന് പുറമെ കിലോമീറ്ററുകള്‍ക്കുള്ളില്‍ മയ്യില്‍ പാടിക്കുന്ന് ടി.വി.കെ കോംപ്ലക്‌സിലും മദ്യശാല പ്രവര്‍ത്തിക്കുന്നുണ്ട്. സ്റ്റെപ്പ് റോഡിലെ ബസ് സ്റ്റോപ്പിനടുത്ത് തന്നെയുള്ള കെട്ടിടത്തിലാണ് ബിവറേജസ് ഔട്ട്‌ലെറ്റ് തുടങ്ങാന്‍ രഹസ്യ നീക്കം തുടങ്ങിയത്. പുതിയതെരു ഹൈവേയിലുണ്ടായിരുന്ന മദ്യശാലയാണ് ഇവിടേക്ക് മാറ്റുന്നത്. ബിവറേജസ് ഔട്ട്‌ലെറ്റ് തുടങ്ങുന്നതിനായി കണ്ടെത്തിയ കെട്ടിടത്തില്‍ എക്‌സൈസ് വകുപ്പ് അധികൃതര്‍ പരിശോധനയും നടത്തിയിരുന്നു. കണ്ണൂര്‍, മയ്യില്‍, കണ്ണാടിപ്പറമ്പ് തുടങ്ങിയ ഭാഗങ്ങളിേലക്കുള്ള യാത്രക്കാര്‍ ബസ് കാത്തുനില്‍ക്കുന്ന സ്ഥലമാണിത്. കണ്ണാടിപ്പറമ്പ് ഹയര്‍ സെക്കൻഡറി സ്കൂൾ, ഹസനാത്ത് ഇംഗ്ലീഷ് ഹൈസ്‌കൂള്‍, മയ്യില്‍ ഹയര്‍ സെക്കൻഡറി സ്കൂൾ എന്നിവിടങ്ങളിലേക്ക് പോകുന്ന വിദ്യാര്‍ഥികളും ബസ് കാത്തുനില്‍ക്കുന്നത് ഇവിടെയാണ്. സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് കണ്ണാടിപ്പറമ്പ് ദാറുല്‍ ഹസനാത്ത് ഇംഗ്ലീഷ് ഹൈസ്‌കൂള്‍ അധ്യാപകര്‍, രക്ഷിതാക്കള്‍, മാനേജ്മെൻറ് ഭാരവാഹികള്‍ സമരപന്തലിലെത്തി. കബീര്‍ കണ്ണാടിപ്പറമ്പ്, ആദില്‍ എടയന്നൂര്‍, രജിത്ത് നാറാത്ത്, പി.വി. അബ്ദുല്ല, കെ.പി. അബൂബക്കര്‍ ഹാജി, പി.കെ. ഹംസ, സി.പി.മായന്‍, പി.ടി.എ പ്രസിഡൻറ് മുഹമ്മദലി, റാഷിദ് വാഫി എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.