കണ്ണൂര്‍: പ്രവേശന മേല്‍നോട്ട കമ്മിറ്റി റദ്ദാക്കിയ അഞ്ചരക്കണ്ടി കണ്ണൂര്‍ മെഡിക്കല്‍ കോളജിലെ എം.ബി.ബി.എസ് വിദ്യാര്‍ഥികളുടെ ഭാവി അനിശ്ചിതത്വത്തില്‍. എം.ബി.ബി.എസ് പ്രവേശനത്തിന് മാനേജ്മെൻറ് സുതാര്യത കാണിച്ചില്ലെന്ന കാരണത്താലാണ് പ്രവേശനം റദ്ദാക്കിയത്. ഒരുവര്‍ഷം കോഴ്‌സ് പൂര്‍ത്തീകരിച്ച 150 വിദ്യാര്‍ഥികളാണ് ഇനി എന്തു ചെയ്യണമെന്നറിയാതെ മുഖ്യമന്ത്രിയോടും വിവിധ കക്ഷിരാഷ്ട്രീയ നേതാക്കളോടും സഹായ അഭ്യർഥനയുമായി രംഗത്തെത്തിയത്. മാനേജ്മെൻറ് ചെയ്ത തെറ്റിന്, വൻതുക ഫീസ് നൽകി പഠനം തുടങ്ങിയ വിദ്യാര്‍ഥികൾ ശിക്ഷിക്കപ്പെടുകയാണെന്നും മാനേജ്മെൻറിനെ പ്രോസിക്യൂട്ട് ചെയ്ത് അര്‍ഹരായ വിദ്യാര്‍ഥികളെ തുടര്‍പഠനത്തിന് അനുവദിക്കണമെന്നും രക്ഷിതാക്കളും വിദ്യാര്‍ഥികളും വാര്‍ത്തസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. മെഡിക്കല്‍ വിദ്യാഭ്യാസ രംഗത്തു സംഭവിച്ച അത്യപൂര്‍വമായ ദുരന്തമാണിത്. ഒരു കോളജിലെ പ്രവേശനം നേടിയ വിദ്യാര്‍ഥികളെ ഒന്നടങ്കം ഒരു വര്‍ഷം പഠനം പൂര്‍ത്തീകരിച്ചതിനുശേഷം പുറത്താക്കുന്ന നടപടി അംഗീകരിക്കാനാവില്ല. മെഡിക്കല്‍ കൗണ്‍സില്‍ നിര്‍ദേശിച്ച മെറിറ്റ്, ഹാജര്‍, ക്ലിനിക്കല്‍ പരിശീലനം എന്നീ മൂന്നു കാര്യങ്ങളും വിദ്യാര്‍ഥികള്‍ പൂര്‍ത്തീകരിച്ചിട്ടുണ്ട്. അര്‍ഹരായ വിദ്യാര്‍ഥികളെ പഠിപ്പിക്കാനും അനര്‍ഹരെ മാറ്റിനിര്‍ത്താനും ഹൈകോടതി നേരത്തെ മേല്‍നോട്ട സമിതിയെ ചുമതലപ്പെടുത്തിയിരുന്നു. എന്നാല്‍, പരിശോധന നടത്താന്‍ നിര്‍വാഹമില്ലെന്നു ചൂണ്ടിക്കാട്ടി മേല്‍നോട്ട സമിതി മുഴുവന്‍ പേരെയും പുറത്താക്കി. ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി മുഖ്യമന്ത്രിക്കും വിവിധ രാഷ്ട്രീയകക്ഷി നേതാക്കള്‍ക്കും നിവേദനം നല്‍കിയിട്ടുണ്ട്. വിദ്യാർഥികളെ പരീക്ഷയെഴുതാന്‍ അനുവദിക്കണമെന്നും കണ്ണൂര്‍ മെഡിക്കല്‍ കോളജ് പാരൻറ്സ് അസോസിയേഷന്‍ ഭാരവാഹികള്‍ ആവശ്യപ്പെട്ടു. വാര്‍ത്തസമ്മേളനത്തില്‍ സി.പി. മാഞ്ഞു, കെ.വി. കൃഷ്ണന്‍, കെ.പി. മഹ്ഷൂഖ്, വിദ്യാര്‍ഥികളായ നിഹാല, കെ. ആദിത്യ എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.