കണ്ണൂർ: കണ്ണൂർ-തലശ്ശേരി ദേശീയപാതയോട് ചേർന്നുള്ള ഓവുചാലിന് മുകളിലെ കോൺക്രീറ്റ് സ്ലാബ് ഇളകിവീണത് അപകടത്തിന് കാരണമാവുന്നു. കിഴക്കുഭാഗത്തെ സർവിസ് റോഡ് കടന്നുപോകുന്നയിടത്താണ് സ്ലാബുകൾ തകർന്നത്. അധികൃതരെ നാട്ടുകാർ വിവരം അറിയിച്ചെങ്കിലും ദിവസങ്ങളേറെയായിട്ടും പ്രശ്നത്തിന് പരിഹാരമായില്ല.
എടക്കാട് റെയിൽവേ സ്റ്റേഷനും പൊലീസ് സ്റ്റേഷനുമിടയിലാണ് സ്ലാബ് ഇളകിവീണത്. ഒരു വാഹനത്തിന് മാത്രം കടന്നുപോകാൻ പറ്റുന്ന സർവിസ് റോഡിലൂടെയാണ് ടാങ്കർ ലോറി ഉൾപ്പെടെ വലിയ വാഹനങ്ങൾ പോകുന്നത്. കൂടുതൽ വാഹനങ്ങൾ പോകുമ്പോൾ പലപ്പോഴും സ്ലാബിന് മുകളിലും വാഹനങ്ങൾ കയറുക പതിവാണ്. റോഡിനോട് ചേർന്നുള്ള ഓവുചാലായതിനാൽ സ്ലാബ് നീങ്ങിയ സ്ഥലം ഡ്രൈവർമാരുടെ ശ്രദ്ധയിൽ പെടില്ല. ഇത് അപകടത്തിന് വഴിവെക്കുകയാണ്.
വലിയ സ്ലാബുകൾക്കിടയിൽ ഓവുചാലിന്റെ അറ്റകുറ്റപ്പണികൾക്ക് തുറക്കുന്നതിന് വേണ്ടി ഇടയ്ക്ക് ഒറ്റയായ ചെറിയ സ്ലാബുകളും തയാറാക്കിയിരുന്നു. ഇതാണ് പതിവായി വാഹനങ്ങൾ കയറിയിറങ്ങുമ്പോൾ ഇളകിവീഴുന്നത്. പല സ്ഥലത്തും ഇങ്ങനെ ഇളകിവരുന്നതായും കാണുന്നുണ്ട്. ഇത് വലിയ ദുരന്തത്തിന് കാരണമാവാതിരിക്കാൻ എത്രയും പെട്ടെന്ന് ഇളക്കം വരുന്ന സ്ലാബുകൾ ഉൾപ്പെടെ പൂർവസ്ഥിതിയിലാക്കിയില്ലെങ്കിൽ വലിയ അപകടത്തിന് കാരണമാവുമെന്നാണ് നാട്ടുകാർ പറയുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.