ജീവിക്കാൻ കളിപ്പാട്ടങ്ങളെ കൂട്ടുപിടിച്ചു; അവയെ പുണർന്ന് മരണവും

ശ്രീകണ്ഠപുരം: ജീവിതം തള്ളിനീക്കാൻ കളിപ്പാട്ടങ്ങൾ കൊണ്ടുനടന്നവനാണ് അബ്ദുറസാഖ്. ഒടുവിൽ അപ്രതീക്ഷിതമായെത്തിയ മരണത്തിലും കളിപ്പാട്ടങ്ങളെ വാരിപ്പുണർന്ന് കിടക്കുന്ന റസാഖിനെയാണ് യാത്രക്കാർ കണ്ടത്. ഏറെക്കാലമായി ശ്രീകണ്ഠപുരം ടൗണിൽ കളിപ്പാട്ടങ്ങൾ കൊണ്ടുനടന്ന് വിൽപന നടത്തിയിരുന്ന ഇരിക്കൂർ പെരുവളത്ത്പറമ്പ് ചെറിയ കുട്ടാവിലെ കെ.ടി. അബ്ദുറസാഖ് (48) ആണ് ഇന്നലെ ഉച്ചയോടെ ബസ്സ്റ്റാൻഡിൽ കുഴഞ്ഞു വീണ് മരിച്ചത്. ജീവിതത്തിെൻറ രണ്ടറ്റവും കൂട്ടിമുട്ടിക്കാൻ ശ്രീകണ്ഠപുരത്തെത്തി ബസുകളിൽനിന്ന് ബസുകളിലേക്കും ഷോപ്പിങ് കോംപ്ലക്സിലെ വരാന്തയിലും കുട്ടികൾക്കുള്ള കളിപ്പാട്ടങ്ങളും ബലൂണുകളും സേഫ്റ്റിപിന്നും ബഡ്സും വായു ഗുളികകളുമായി ഓടിനടക്കുന്ന റസാഖിനെ അറിയാത്തവർ കുറവായിരിക്കും. ഒരു വഴിയോര കച്ചവടക്കാരെൻറ ശീലങ്ങളൊന്നും പിടികൂടാത്ത ഇദ്ദേഹം ചെറുപുഞ്ചിരിയുമായാണ് ആളുകളെ സമീപിച്ചിരുന്നത്. ഉള്ളിൽ നിറയെ സങ്കടക്കടലാണെന്ന് മുഖത്തെ പുഞ്ചിരിയിൽനിന്നും വ്യക്തമാവുന്നതുകൊണ്ടാവണം റസാഖിെൻറ കച്ചവടത്തിൽ ജനകീയ പങ്കാളിത്തം ഏറെയുണ്ടായിരുന്നു. രാവിലെ അന്നം തേടിയിറങ്ങിയ ഗൃഹനാഥെൻറ ചേതനയറ്റ ദേഹം വൈകീട്ടോടെ കുട്ടാവിലെ വീട്ടിലെത്തിച്ചപ്പോൾ വീട്ടുകാർക്കും നാട്ടുകാർക്കും അത് വിശ്വസിക്കാനായില്ല. അത്രയേറെ സ്നേഹമായിരുന്നു അവർക്ക് റസാഖിനോട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.