തിരുവനന്തപുരം: സ്വാശ്രയ മെഡിക്കല്‍ പ്രവേശനം അലങ്കോലമാക്കിയതിന് പൂര്‍ണ ഉത്തരവാദി സംസ്ഥാന സര്‍ക്കാറാണെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. മെഡിക്കല്‍ പ്രവേശനം അനിശ്ചിതത്വത്തിലാക്കി ഒടുവില്‍ സ്പോട്ട് അഡ്മിഷനിലൂടെ മാനേജ്മെൻറുകള്‍ക്ക് കോടികളുടെ തീവെട്ടിക്കൊള്ള നടത്തുന്നതിന് സാഹചര്യം സര്‍ക്കാര്‍ ബോധപൂര്‍വം സൃഷ്ടിക്കുകയാണ്. ഇത് കള്ളക്കളിയാണ്. എ.കെ.ജി സെൻററിലാണ് ഇതിന് തിരക്കഥ തയാറാക്കുന്നതെന്നും അദ്ദേഹം പ്രസ്താവനയിൽ ആരോപിച്ചു. സമീപ വര്‍ഷങ്ങളിലൊന്നുമുണ്ടാകാത്തത്ര രൂക്ഷമായ പ്രതിസന്ധിയാണ് ഇത്തവണ മെഡിക്കല്‍ പ്രവേശനരംഗത്ത്. സാധാരണക്കാര്‍ക്കും പാവങ്ങള്‍ക്കും താങ്ങാന്‍ കഴിയാത്തവിധത്തില്‍ ഏകീകൃത ഫീസ് പ്രഖ്യാപിക്കുകയും അതനുസരിച്ച് പ്രവേശനനടപടികള്‍ ആരംഭിക്കുകയും ചെയ്തശേഷമാണ് കഴിഞ്ഞ വര്‍ഷത്തെപ്പോലെ നാല് തരം ഫീസ് ഏര്‍പ്പെടുത്താന്‍ 15 കോളജുകളുമായി സര്‍ക്കാര്‍ ചര്‍ച്ചതുടങ്ങിയത്. ഇപ്പോഴാകട്ടെ അവയില്‍ ചില കോളജുകള്‍ ഈ നീക്കത്തില്‍നിന്ന് പിന്‍വാങ്ങിയിരിക്കുകയാണ്. കുട്ടികളും രക്ഷിതാക്കളും എന്തു ചെയ്യണമെന്നറിയാതെ ഇരുട്ടില്‍തപ്പുകയാണ്. അടിക്കടി നിലപാട് മാറ്റി സര്‍ക്കാര്‍ കുളംകലക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.