പാടിയോട്ടുചാല്‍ ടൗണിൽ മെക്കാഡം ടാറിങ് തുടങ്ങി

ചെറുപുഴ: പെരിങ്ങോം-ചെറുപുഴ റോഡ് മെക്കാഡം ടാറിങ് പ്രവൃത്തിയിലെ മെല്ലെപ്പോക്കില്‍നിന്ന് പാടിയോട്ടുചാല്‍ ടൗണിന് മോചനം. ഒന്നാംഘട്ട ടാറിങ് നിര്‍ത്തിവെച്ചിരുന്ന വയക്കര ഹയര്‍ സെക്കൻഡറി സ്‌കൂള്‍ പരിസരം മുതല്‍ പാടിയോട്ടുചാല്‍ ടൗണ്‍ ഉള്‍പ്പെടെ കുരിശുപള്ളി വരെയുള്ള ഭാഗത്ത് ടാറിങ് തുടങ്ങി. കഴിഞ്ഞ രണ്ടുദിവസങ്ങളിലായി ഗതാഗതം നിയന്ത്രിച്ച് ടൗണില്‍ ഒന്നാംഘട്ടമായി ബിറ്റുമിന്‍ കോണ്‍ക്രീറ്റിങ് നടത്തി. അടുത്ത ദിവസം ഇരുഭാഗത്തേക്കുമായി ഇത് പൂര്‍ത്തിയാകും. ഈ റൂട്ടില്‍ മെക്കാഡം ടാറിങ്ങിനായി റോഡ് കിളച്ചിളക്കിയതിനാൽ വ്യാപാരികൾ ഉൾപ്പെടെ വൻ ദുരിതമാണ് അനുഭവിച്ചിരുന്നത്. കഴിഞ്ഞ വേനലിൽ റോഡ് കിളച്ചതോടെ രൂക്ഷമായ പൊടിശല്യമായിരുന്നു. മഴക്കാലമായപ്പോള്‍ ചളിവെള്ളത്തില്‍ കുതിർന്നു. സ്ഥലം വിട്ടുകിട്ടുന്നതുമായി ബന്ധപ്പെട്ട് തര്‍ക്കമുണ്ടായതോടെ ഓവുചാല്‍ നിർമാണം വൈകി. കടകളിലേക്ക് വെള്ളം കയറുകയുമുണ്ടായി. അടുത്തിടെ റോഡ് പ്രവൃത്തി തുടങ്ങിയപ്പോള്‍ മെറ്റല്‍ നിരത്തിയെങ്കിലും വേണ്ടവിധം ഉറപ്പിക്കാന്‍ കരാറുകാര്‍ തയാറാകാത്തത് പരാതിക്കിടയാക്കിയിരുന്നു. ജനങ്ങളുടെ എതിര്‍പ്പ് രൂക്ഷമായതോടെയാണ് കഴിഞ്ഞദിവസം ദ്രുതഗതിയില്‍ ടാറിങ് ആരംഭിച്ചത്. പയ്യന്നൂര്‍ ഭാഗത്തുനിന്നുള്ള വാഹനങ്ങള്‍ സ്വകാര്യവ്യക്തിയുടെ ഷോപ്പിങ് കോംപ്ലക്‌സിനായി നിർമിച്ച റോഡിലൂടെ വഴിതിരിച്ചുവിട്ടും ഓട്ടോ പാര്‍ക്കിങ് നിയന്ത്രിച്ചുമാണ് ടാറിങ് നടത്തിയത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.