മാഹി: മാഹിയിൽ ദേശീയപാതയോരത്തെ മദ്യഷാപ്പുകൾ തുറക്കാമെന്നത് വ്യാജ പ്രചാരണം മാത്രമാണെന്ന് പ്രവാസി സംഘടന മയ്യഴിക്കൂട്ടം. ജൂലൈ 16ന് സുപ്രീം കോടതി ജഡ്ജി വൈ. ചന്ദ്രചൂഡ് പുറപ്പെടുവിച്ച വിധിന്യായത്തെ ആസ്പദമാക്കി മാഹിയിലും ദേശീയപാതയോരത്തെ അടച്ചിട്ട മദ്യശാലകൾ തുറക്കാമെന്നത് ശരിയല്ലെന്ന് ഭാരവാഹികൾ വാർത്താക്കുറിപ്പിൽ പറഞ്ഞു. ചണ്ഡിഗഡ് സർക്കാർ 2005ലും 2017ലും റോഡുകൾ നോട്ടിഫൈ, ഡീനോട്ടിഫൈ ചെയ്ത് ഉത്തരവുകൾ ഇറക്കിയത് അതത് കാലത്തു റോഡ് വികസനത്തിനായുള്ള കേന്ദ്ര ഫണ്ടുകളുടെ ലഭ്യതക്കുവേണ്ടിയാണെന്ന ചണ്ഡിഗഡ് അഡ്മിനിസ്ട്രേഷെൻറ വാദം അംഗീകരിച്ചുകൊണ്ടാണ് സന്നദ്ധസംഘടന നൽകിയ ഹരജി തീർപ്പാക്കി പഞ്ചാബ്-ഹരിയാന ഹൈകോടതി ഉത്തരവിറക്കിയത്. ഹൈകോടതിയുടെ കണ്ടെത്തലുകൾ പ്രകാരം, ഹരജിയിൽ പരാമർശിച്ച റോഡുകൾ എല്ലാം തന്നെ ചണ്ഡിഗഡ് നഗരത്തെ പലവിധത്തിൽ ബന്ധിപ്പിക്കുന്ന പോക്കറ്റ് റോഡുകളാണ്. എന്നാൽ, ചണ്ഡിഗഡ് അഡ്മിനിസ്ട്രേഷൻ ഈ ഡീനോട്ടിഫിക്കേഷൻ ഉത്തരവിറക്കിയതിന് ശേഷവും ദേശീയപാത 21 അതുപോലെ നിലനിർത്തിയതായി കോടതി നിരീക്ഷിച്ചതായും മയ്യഴിക്കൂട്ടം വിലയിരുത്തി. അത് ശരിവെക്കുന്നതായിരുന്നു ജൂലൈ 16ലെ സുപ്രീം കോടതി വിധിയും. കോടതിവിധിയെ തെറ്റായി വ്യാഖ്യാനിച്ച്, മാഹിയിൽ അടഞ്ഞുകിടക്കുന്ന 32 മദ്യഷാപ്പുകൾ തുറക്കാമെന്നത് മദ്യമുതലാളിമാരുടെ ദിവാസ്വപ്നം മാത്രമാണെന്ന് മയ്യഴിക്കൂട്ടം ഭാരവാഹികളായ ഒ.വി. ജിനോസ് ബഷീർ, പ്രഷീൽ, ഹംസ പി. മുഹമ്മദ്, താജുദ്ദീൻ അഹമ്മദ്, ജേക്കബ് സുധീർ എന്നിവർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.