ചെറുപുഴ: പ്രസിഡൻറ് പദവിവഹിക്കുന്ന കോണ്‍ഗ്രസ് നേതൃത്വത്തെ പ്രതിസന്ധിയിലാക്കി കേരള കോണ്‍ഗ്രസ് മാണിവിഭാഗം ചെറുപുഴ പഞ്ചായത്തിൽ പിന്തുണ പിന്‍വലിച്ചു. ഏറെനാളായി ഇരുപാര്‍ട്ടികളും തമ്മിലുള്ള ഭിന്നത രൂക്ഷമായതോടെ വ്യാഴാഴ്ച ചെറുപുഴയില്‍ വിളിച്ചുചേര്‍ത്ത വാര്‍ത്താസമ്മേളനത്തിലാണ് പിന്തുണ പിന്‍വലിക്കുന്നതായി കേരള കോണ്‍ഗ്രസ് നേതൃത്വം അറിയിച്ചത്. നിലവില്‍ 10 അംഗ ഭരണസമിതിയില്‍ കോണ്‍ഗ്രസ്-എട്ട്, കേരള കോണ്‍ഗ്രസ്-രണ്ട്, എല്‍.ഡി.എഫ്-എട്ട്, കോണ്‍ഗ്രസ് വിമത-ഒന്ന് എന്നിങ്ങനെയാണ് കക്ഷിനില. കോണ്‍ഗ്രസിലെ ജമീല കോളയത്താണ് പ്രസിഡൻറ് പദവിയിലുള്ളത്. തദ്ദേശ തെരഞ്ഞെടുപ്പില്‍ കേരള കോണ്‍ഗ്രസ് സ്ഥാനാര്‍ഥിക്കെതിരെ മത്സരിച്ച കോണ്‍ഗ്രസ് വിമത വിജയംനേടിയിരുന്നു. ഭരണസമിതി അധികാരമേറ്റപ്പോള്‍ കോണ്‍ഗ്രസിന് ഒമ്പത് അംഗങ്ങളുണ്ടായിരുന്നു. ഇതിലൊരാളുടെ മരണത്തെ തുടര്‍ന്ന് ഉപതെരഞ്ഞെടുപ്പ് നടന്നപ്പോള്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിക്കെതിരായി കേരള കോണ്‍ഗ്രസും സ്ഥാനാര്‍ഥിയെ നിര്‍ത്തി. ഫലംവന്നപ്പോള്‍ സി.പി.എം സ്ഥാനാര്‍ഥി വിജയിക്കുകയും ചെയ്തു. ഇരുപാര്‍ട്ടികളും തമ്മില്‍ നാളുകളായി തുടര്‍ന്ന ഭിന്നതയാണ് ഒടുവില്‍ പിന്തുണ പിന്‍വലിക്കുന്ന സാഹചര്യത്തിലേക്കെത്തിച്ചത്. പിന്തുണ പിന്‍വലിച്ചുകൊണ്ടുള്ള കത്ത് വെള്ളിയാഴ്ച പഞ്ചായത്ത് സെക്രട്ടറിക്ക് കൈമാറും. സി.പി.എം പിന്തുണയോടെ പ്രസിഡൻറ് പദവിയിലെത്തുന്നതടക്കമുള്ള കാര്യങ്ങള്‍ ആലോചനയിലില്ലെന്ന നിലപാടിലാണ് കേരള കോണ്‍ഗ്രസ് നേതൃത്വം. കോണ്‍ഗ്രസ് നേതൃത്വത്തിെൻറ നിഷേധാത്മകമായ നിലപാടില്‍ പ്രതിഷേധിച്ചാണ് ഭരണസമിതിക്കുള്ള പിന്തുണ പിന്‍വലിക്കുന്നതെന്ന് കേരള കോണ്‍ഗ്രസ് നേതാക്കളായ ജോബിച്ചന്‍ മൈലാടൂര്‍, ജോയി ജോസഫ്, ഡെന്നി കാവാലം, സാജു പുത്തന്‍പുര തുടങ്ങിയവര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.