കരിവെള്ളൂർ സഹകരണ സൊസൈറ്റിയിൽ നടന്നത് മൂന്നു കോടിയുടെ തട്ടിപ്പ്; സെക്രട്ടറി ഒളിവിൽ

പയ്യന്നൂർ: കരിവെള്ളൂർ ടൗണിൽ പ്രവർത്തിക്കുന്ന കോൺഗ്രസ് നിയന്ത്രണത്തിലുള്ള സോഷ്യൽ വർക്കേഴ്സ് വെൽഫെയർ കോ-ഓപറേറ്റിവ് സൊസൈറ്റിയിൽ നടന്നത് മൂന്നു കോടി രൂപയുടെ മുക്കുപണ്ട പണയതട്ടിപ്പ്. സഹകരണവകുപ്പ് ഉദ്യോഗസ്ഥരുടെ രാപ്പകൽനീണ്ട പരിശോധനയിലാണ് ഭീമമായ തുകയുടെ വെട്ടിപ്പ് കണ്ടെത്തിയത്. സൊസൈറ്റി സെക്രട്ടറി കരിവെള്ളൂർ തെരുവിലെ കെ.വി. പ്രദീപ​െൻറ നേതൃത്വത്തിലാണ് മുക്കുപണ്ട പണയതട്ടിപ്പ് നടന്നതെന്നാണ് പ്രാഥമികനിഗമനം. സംഘത്തിൽ 2,98,49,090 രൂപയുടെ മുക്കുപണ്ട പണയതട്ടിപ്പാണ് പരിശോധനയിൽ കണ്ടെത്തിയത്. തളിപ്പറമ്പ് സഹകരണ യൂനിറ്റ് ഇൻസ്പെക്ടർ എ. ഷൈനയുടെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥസംഘം വെള്ളിയാഴ്ച രാവിലെമുതൽ തുടങ്ങിയ പരിശോധന ശനിയാഴ്ച പുലർച്ചെ മൂന്നിനാണ് അവസാനിച്ചത്. നാലുവർഷം മുമ്പ് 280 അംഗങ്ങളെ ചേർത്ത് തുടങ്ങിയതാണ് സൊസൈറ്റി. അഞ്ചു ലക്ഷം രൂപ വായ്പ അനുവദിച്ചതിൽ സംശയംതോന്നിയ ഉദ്യോഗസ്ഥർ പണയവസ്തു പ്രാഥമികമായി പരിശോധിച്ചപ്പോൾതന്നെ മുക്കുപണ്ടമാണെന്ന് ബോധ്യപ്പെടുകയായിരുന്നു. തുടർന്നാണ് മുഴുവൻ പണയവസ്തുക്കളും പരിശോധിച്ചത്. വെള്ളിയാഴ്ച രാവിലെ സൊസൈറ്റിയിലെത്തിയ സഹകരണവകുപ്പ് ഉദ്യോഗസ്ഥർ ആവശ്യപ്പെട്ടപ്രകാരം അപ്രൈസറെ കൊണ്ടുവെന്നങ്കിലും പരിശോധിക്കാൻ തയാറായില്ലത്രെ. തുടർന്ന് ഉദ്യോഗസ്ഥർ കരിവെള്ളൂർ സർവിസ് സഹകരണ ബാങ്ക് സെക്രട്ടറിയുടെ സഹായംതേടുകയും അപ്രൈസറെ വിട്ടുകൊടുക്കുകയുമായിരുന്നു. അതിനിടെ, പിടിക്കപ്പെടുമെന്ന് ഉറപ്പായതോടെ സെക്രട്ടറി കുടുംബസമേതം രക്ഷപ്പെട്ടതായും പറയുന്നു. സൊസൈറ്റി പ്രസിഡൻറ് ഗിരീശൻ മാസ്റ്റർ നൽകിയ പരാതിയിൽ പയ്യന്നൂർ പൊലീസ് അന്വേഷണം തുടങ്ങി. വെട്ടിപ്പുനടന്ന വിവരത്തെ തുടർന്ന് ഇടപാടുകാർ സൊസൈറ്റിയുടെ മുന്നിലെത്തി ബഹളംവെച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.