കണ്ണൂര്‍ കെല്‍ട്രോണ്‍ വിദേശവിപണി തേടി അതിജീവനത്തിന്‍െറ വഴിയില്‍

കണ്ണൂര്‍: കപ്പാസിറ്റര്‍ വില്‍പനയില്‍ വിപണി നേടിയെടുത്ത കണ്ണൂര്‍ കെല്‍ട്രോണ്‍ നഷ്ടത്തില്‍നിന്ന് കരകയറാനുള്ള ശ്രമത്തിന്‍െറ ഭാഗമായി വിദേശവിപണി തേടുന്നു. കഴിഞ്ഞവര്‍ഷം ചരിത്രത്തിലെ ഏറ്റവും വലിയ വിറ്റുവരവ് (61.6 കോടി) നേടിയ കെല്‍ട്രോണ്‍ നഷ്ടം 151 ലക്ഷത്തില്‍നിന്ന് 75-90 ലക്ഷമാക്കി കുറച്ചു. നഷ്ടത്തില്‍നിന്ന് പൂര്‍ണമായും കരകയറാനുള്ള പുതിയ പദ്ധതികളുമായി കണ്ണൂരുകാരനായ വ്യവസായ മന്ത്രി ഇ.പി. ജയരാജനില്‍ പ്രതീക്ഷയര്‍പ്പിച്ച് കാത്തിരിക്കുകയാണ് സ്ഥാപനം. 1974ല്‍ സ്ഥാപിതമായ കെല്‍ട്രോണ്‍ നഷ്ടത്തിലായ പൊതുമേഖലാ സ്ഥാപനങ്ങളില്‍ വൈവിധ്യവത്കരണത്തോടെ പിടിച്ചുനില്‍ക്കാന്‍ ശ്രമിക്കുകയായിരുന്നു. കെല്‍ട്രോണ്‍ കംപോണന്‍റ് കോംപ്ളക്സ് വിവിധ ഇനം കപ്പാസിറ്ററുകളാണ് ഉല്‍പാദിപ്പിക്കുന്നത്. റേഡിയല്‍, ആക്സിയല്‍, ലാര്‍ജ്കാന്‍, എ.സി മോട്ടോര്‍ സ്റ്റാര്‍ട്ട്, മോട്ടോര്‍ റണ്‍, എം.പി.പി എന്നിങ്ങനെ 300ലധികം വ്യത്യസ്ത കപ്പാസിറ്ററുകളാണ് ഉല്‍പാദിപ്പിക്കുന്നത്. മുംബൈ, അഹ്മദാബാദ്, ഡല്‍ഹി എന്നിവിടങ്ങളിലും എല്‍.ആന്‍ഡ് ടി, ക്രോംപ്ടണ്‍ ഗ്രീവ്സ്, വി. ഗാര്‍ഡ്, എക്സൈഡ് തുടങ്ങിയ കമ്പനികള്‍ക്കുമാണ് കപ്പാസിറ്റര്‍ നല്‍കുന്നത്. ഇതിന് പുറമെയാണ് വിദേശവിപണി തേടുന്നത്. വിറ്റുവരവില്‍ മുന്നില്‍നിന്ന കഴിഞ്ഞവര്‍ഷം വില്‍പനക്കുടിശ്ശിക പിരിച്ചെടുക്കുന്നതിലും മികവ് കാട്ടിയതായി മാനേജിങ് ഡയറക്ടര്‍ ടി.കെ. മന്‍സൂര്‍ അറിയിച്ചു. 68 കോടിയാണ് ഈ വര്‍ഷത്തെ കലക്ഷന്‍. കഴിഞ്ഞ 17 വര്‍ഷമായി കമ്പനി നഷ്ടത്തിലായിരുന്നു. 550ഓളം പേര്‍ കണ്ണൂര്‍ കെല്‍ട്രോണില്‍ ജോലിചെയ്യുന്നുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.