തലശ്ശേരി: ആര്‍.എസ്.എസ് ജില്ലാ ശാരീരിക് ശിക്ഷണ്‍ പ്രമുഖ് കതിരൂര്‍ ഇളന്തോട്ടത്തില്‍ മനോജ് കൊല്ലപ്പെട്ടിട്ട് ചൊവ്വാഴ്ച ഒരുവര്‍ഷം പിന്നിടുന്നു. 2014 സെപ്റ്റംബര്‍ ഒന്നിനാണ് കിഴക്കെ കതിരൂര്‍ ഉക്കാസ്മെട്ടയില്‍ മനോജിനെ വെട്ടിക്കൊലപ്പെടുത്തിയത്. സംഘര്‍ഷബാധിതമായ അന്തരീക്ഷത്തില്‍ ഒന്നാം വാര്‍ഷികാചരണത്തില്‍ അനിഷ്ട സംഭവങ്ങളുണ്ടാകാതിരിക്കാന്‍ പൊലീസ് കനത്ത സുരക്ഷ ഒരുക്കിയതായി ഡി¥ൈവ.എസ്.പി ഷാജു പോള്‍ ‘മാധ്യമ’ത്തോട് പറഞ്ഞു. ചരമ വാര്‍ഷികാചരണത്തിന്‍െറ ഭാഗമായി ആര്‍.എസ്.എസിന്‍െറ നേതൃത്വത്തില്‍ കതിരൂര്‍ ഡയമണ്ട് മുക്കില്‍ ചൊവ്വാഴ്ച രാവിലെ എട്ടിന് പുഷ്പാര്‍ച്ചന നടക്കും. തുടര്‍ന്ന് 1000 പേരുടെ അവയവദാന പ്രഖ്യാപനവുണ്ടാകും. വൈകീട്ട് ആറിന് തലശ്ശേരി മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ തലശ്ശേരി പുതിയ ബസ്സ്റ്റാന്‍ഡില്‍ മാര്‍ക്സിസ്റ്റ് അക്രമം തുറന്നുകാണിക്കുന്നതിനും പാര്‍ലമെന്‍റിലെ ഇടത് വലത് എം.പിമാരുടെ തെറ്റായ നിലപാടുകള്‍ തുറന്നുകാണിക്കുന്നതിനും സംഘടിപ്പിക്കുന്ന പൊതുയോഗത്തിലും മനോജ് വധം വിഷയമാകും. രാജസ്ഥാന്‍ എം.പി ഓംബിര്‍ള, ബി.ജെ.പി സംസ്ഥാന വൈസ് പ്രസിഡന്‍റ് എം.ടി. രമേശ് എന്നിവര്‍ പങ്കെടുക്കും. തിങ്കളാഴ്ച കണ്ണൂരില്‍ സംഘടിപ്പിച്ച പൊതുയോഗത്തില്‍ സി.പി.എമ്മിനെ രൂക്ഷമായി വിമര്‍ശിച്ചാണ് നേതാക്കള്‍ സംസാരിച്ചത്. കാര്യങ്ങള്‍ വളച്ചൊടിക്കാന്‍ കഴിവുള്ള ജയരാജന്മാരാണ് കണ്ണൂരിലെ അക്രമ രാഷ്ട്രീയത്തിന് കാരണമെന്ന് ജില്ലാ പ്രസിഡന്‍റ് കെ. രഞ്ജിത്ത് പറഞ്ഞു. ശ്രീകൃഷ്ണ ജയന്തി മറ്റൊരു പേരില്‍ സംഘടിപ്പിക്കുന്ന സി.പി.എം, കഴിഞ്ഞ തവണ നടത്തിയപ്പോള്‍ അന്ന് പങ്കെടുത്തവരെല്ലാം തങ്ങളുടെ ശാഖയിലത്തെിയതിനാല്‍ കൂടുതല്‍ സ്ഥലങ്ങളില്‍ സംഘടിപ്പിക്കണമെന്നായിരുന്നു എം.ടി. രമേശിന്‍െറ പരിഹാസം. സംയമനം പാലിക്കുന്നുണ്ടെന്ന് പറയുന്നുണ്ടെങ്കിലും തങ്ങളും പിന്നോട്ടല്ളെന്ന് വ്യക്തമാക്കിയാണ് ദേശീയ നേതാക്കളെ ഇറക്കി സംഘ്പരിവാര്‍ മുന്നോട്ടുപോകുന്നത്. സി.ബി.ഐ അന്വേഷണം നടക്കുന്ന മനോജ് കേസില്‍ തലശ്ശേരി ജില്ലാ കോടതിയിലെ നടപടികള്‍ സുപ്രീംകോടതി മരവിപ്പിച്ചിരുന്നു. കൊച്ചിയിലെ പ്രത്യേക സി.ബി.ഐ കോടതിയില്‍നിന്ന് (അഡീഷനല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി) തലശ്ശേരി ജില്ലാ സെഷന്‍സ് കോടതിയിലേക്ക് കേസ് മാറ്റിയ ഹൈകോടതി ഉത്തരവാണ് സുപ്രീംകോടതി മരവിപ്പിച്ചത്. പ്രതികള്‍ക്കെതിരെ യു.എ.പി.എ ചുമത്തിയതിനാല്‍ തലശ്ശേരി ജില്ലാ സെഷന്‍സ് കോടതിയായിരുന്നു കേസ് പരിഗണിച്ചിരുന്നത്. ക്രൈംബ്രാഞ്ചില്‍നിന്ന് സി.ബി.ഐ അന്വേഷണമേറ്റെടുത്തതോടെ 2014 നവംബറില്‍ രേഖകള്‍ എറണാകുളത്തെ സി.ബി.ഐ എ.സി.ജെ.എം കോടതിയിലേക്ക് മാറ്റിയിരുന്നു. എന്നാല്‍, ഇത് ചോദ്യം ചെയ്ത് പ്രതിഭാഗം അഭിഭാഷകന്‍ കെ. വിശ്വന്‍ സമര്‍പ്പിച്ച ഹരജി പരിഗണിച്ച ഹൈകോടതിയുടെ നിര്‍ദേശത്തെ തുടര്‍ന്നാണ് വീണ്ടും തലശ്ശേരിയിലേക്ക് മാറ്റിയത്. 2015 ജനുവരി ആദ്യവാരം കേസ് രേഖകള്‍ തലശ്ശേരി കോടതിയിലത്തെി. തുടര്‍ന്ന് ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്ത 19 പേര്‍ക്കെതിരെ മാര്‍ച്ച് ഏഴിന് സി.ബി.ഐ ജില്ലാ കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചിരുന്നു. നാലുപേരെ പിടികൂടിയ സി.ബി.ഐ സി.പി.എം പയ്യന്നൂര്‍ ഏരിയാ സെക്രട്ടറിയെ പ്രതിചേര്‍ക്കുകയും ചെയ്തതോടെ സി.ബി.ഐ നീക്കങ്ങളില്‍ വ്യക്തത വന്നു. തുടര്‍ന്ന് കോടതിയില്‍ കീഴടങ്ങി ഏരിയാ സെക്രട്ടറി ജാമ്യമെടുക്കുകയായിരുന്നു. കേസില്‍ സി.പി.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി. ജയരാജന്‍ നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ ജില്ലാ കോടതി തള്ളുകയും ചെയ്തിരുന്നു. ഇതിനിടെയാണ് സി.ബി.ഐ സുപ്രീംകോടതിയെ സമീപിച്ചത്. കേസില്‍ അറസ്റ്റിലായ 23 പ്രതികളുടെ റിമാന്‍ഡ് കാലാവധി സെപ്റ്റംബര്‍ 14ന് അവസാനിക്കും. സുപ്രീംകോടതി ഇടപെടലോടെ കേസ് കൊച്ചിയില്‍ തിരിച്ചത്തെിക്കാനാവുമെന്ന പ്രതീക്ഷയിലാണ് സി.ബി.ഐ സംഘം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.