വിമാനത്താവള ഭാവി വികസനം തകര്‍ക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നു –കോടിയേരി

മട്ടന്നൂര്‍: കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ആദ്യ വിമാനം പറന്നിറങ്ങാന്‍ ഇനി 71 ദിവസം മാത്രം അവശേഷിക്കേ മട്ടന്നൂരിലെ കിയാല്‍ ഓഫിസിനു മുന്നില്‍ ഇ.പി. ജയരാജന്‍ എം.എല്‍.എ ഉപവസിച്ചു. മലബാറിന്‍െറ വികസനത്തിനുതകുന്ന കണ്ണൂര്‍ വിമാനത്താവളത്തിന്‍െറ ഭാവി വികസനം തകര്‍ക്കാനാണ് ഉമ്മന്‍ ചാണ്ടി സര്‍ക്കാറിന്‍െറ ശ്രമമെന്നും വികസനത്തിന് ഒരു വിമാനമിറക്കുകയല്ല, പകരം വിമാന സര്‍വിസ് ആരംഭിക്കുകയാണ് ചെയ്യേണ്ടതെന്നും ഇന്നലെ എം.എല്‍.എയുടെ ഉപവാസസമരം ഉദ്ഘാടനം ചെയ്ത സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ അഭിപ്രായപ്പെട്ടു. കണ്ണൂര്‍ വിമാനത്താവള പദ്ധതി അട്ടിമറിക്കാനുള്ള നീക്കം ഉപേക്ഷിക്കുക, റണ്‍വേ വെട്ടിച്ചുരുക്കാനുള്ള നീക്കം ഉപേക്ഷിക്കുക, വിമാനത്താവള അനുബന്ധ റോഡുകളുടെ നിര്‍മാണം ഉടന്‍ ആരംഭിക്കുക, ഇടതുമുന്നണി സര്‍ക്കാര്‍ പ്രഖ്യാപിച്ച പാക്കേജ് നടപ്പാക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് മട്ടന്നൂര്‍ കിയാല്‍ പദ്ധതി ഓഫിസിന് മുന്നില്‍ എം.എല്‍.എ ഉപവാസസമരം നടത്തിയത്. കണ്ണൂര്‍ വിമാനത്താവളം രാഷ്ട്രീയ പ്രശ്നമല്ല. മറിച്ച് വികസന പ്രശ്നമാണ്. വിമാന സര്‍വിസ് എപ്പോള്‍ ആരംഭിക്കുമെന്ന് ഉമ്മന്‍ ചാണ്ടിക്കു പറയാന്‍ സാധിക്കുന്നില്ല. ഒരു വിമാനമിറക്കുകയാണ് ലക്ഷ്യമെങ്കില്‍ ഇടതുമുന്നണിയുടെ ഭരണ കാലത്തുതന്നെയാകാമായിരുന്നു. എന്നാല്‍, ഇടതുമുന്നണിയുടെ ലക്ഷ്യം കണ്ണൂര്‍ വിമാനത്താവളം രാജ്യാന്തര നിലവാരത്തിലത്തെിക്കുക എന്നതാണ്. റണ്‍വേ നീളം 4000 മീറ്റര്‍ അനിവാര്യമാണ്. എങ്കിലേ വിമാനത്താവളം ലാഭകരമാവൂ. മലബാറിന്‍െറ വികസനമാണ് കോണ്‍ഗ്രസ് ആഗ്രഹിക്കുന്നതെങ്കില്‍ എന്തിനുവേണ്ടിയാണ് അതിവേഗത്തില്‍ ഉദ്ഘാടന മാമാങ്കം നടത്താന്‍ ശ്രമിക്കുന്നതെന്ന് നേതാക്കള്‍ വ്യക്തമാക്കണമെന്നും കോടിയേരി ആവശ്യപ്പെട്ടു. മട്ടന്നൂര്‍ മുനിസിപ്പല്‍ ചെയര്‍മാന്‍ കെ. ഭാസ്കരന്‍ മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു. പി.കെ. ശ്രീമതി ടീച്ചര്‍ എം.പി, സി.പി.എം കേന്ദ്രകമ്മിറ്റി അംഗം കെ.കെ. ശൈലജ ടീച്ചര്‍, കോണ്‍ഗ്രസ്(എസ്) സംസ്ഥാന പ്രസിഡന്‍റ് കടന്നപ്പള്ളി രാമചന്ദ്രന്‍, കെ.പി. സഹദേവന്‍, വി. ശിവദാസന്‍ എന്നിവര്‍ സംസാരിച്ചു. സി.പി.എം ജില്ലാ കമ്മിറ്റി അംഗം പി. പുരുഷോത്തമന്‍ സ്വാഗതം പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.