മൂലമറ്റം: ഉത്സവത്തിലെ തര്‍ക്കവുമായി ബന്ധപ്പെട്ട് ആദിവാസിയെ പൊലീസ് മര്‍ദിച്ചുവെന്ന് പരാതി. എടാട് കാനപ്പള്ളില്‍ മാധവനാണ് (56) മര്‍ദനമേറ്റത്. ഞായറാഴ്ച രാത്രി 12നാണ് സംഭവം. സംഭവത്തെ കുറിച്ച് വീട്ടുകാര്‍ പറയുന്നത് ഇങ്ങനെ: എടാട് ശ്രീഭദ്ര ശ്രീഅയ്യപ്പസ്വാമി ക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ച് ഗാനമേള സംഘടിപ്പിച്ചിരുന്നു. ഗാനമേളക്കിടെ നിരവധിയാളുകള്‍ നൃത്തം ചെയ്തു. ഇത് കമ്മിറ്റിക്കാര്‍ ചോദ്യം ചെയ്യുകയും സഹായത്തിന് കാഞ്ഞാര്‍ പൊലീസിനെ വിളിക്കുകയും ചെയ്തു. സ്ഥലത്തത്തെിയ പൊലീസും ആളുകളുമായി ചെറിയ തോതില്‍ ഉന്തും തള്ളുമുണ്ടായി. ഇക്കൂട്ടത്തില്‍ മാധവനും ഉണ്ടായിരുന്നു. പ്രശ്നങ്ങള്‍ തീര്‍ന്നതോടെ വീണ്ടും ഗാനമേള തുടര്‍ന്നു. ഇതിനുശേഷം തൊട്ടടുത്തെ വീട്ടിലേക്ക് പോകാന്‍ മാധവന്‍ റോഡിലേക്കിറങ്ങി. അവിടെ കണ്ട പരിചയക്കാരോട് സംസാരിച്ചു നില്‍ക്കെ മൂന്ന് പൊലീസുകാര്‍ സ്ഥലത്തത്തെി മര്‍ദിക്കുകയും നിലത്തിട്ട് ചവിട്ടുകയും ചെയ്തതായി മാധവന്‍ പറഞ്ഞു. പിന്നീട് പരിക്കേറ്റ് മൂക്കില്‍നിന്നും വായില്‍നിന്നും ചോരയൊലിപ്പിച്ചു കിടന്ന മാധവനെ ബന്ധുക്കള്‍ ചേര്‍ന്ന് ആദ്യം അറക്കുളത്തെ ആശുപത്രിയിലും പിന്നീട് തൊടുപുഴയിലുള്ള ജില്ല ആശുപത്രിയിലും പ്രവേശിപ്പിക്കുകയായിരുന്നു. സംഭവത്തില്‍ കാഞ്ഞാര്‍ പൊലീസ് കേസെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.