ശൗചാലയ പദ്ധതി അവതാളത്തില്‍

മുട്ടം: പഞ്ചായത്ത് പണിയാന്‍ നിര്‍ദേശിച്ച ശൗചാലയങ്ങള്‍ക്ക് തടസ്സവാദവുമായി എം.വി.ഐ.പി (മൂവാറ്റുപുഴ വാലി ഇറിഗേഷന്‍ പ്രോജക്ട്) രംഗത്തത്തെിയതോടെ സമ്പൂര്‍ണ ശൗചാലയ പദ്ധതി അവതാളത്തില്‍. മലങ്കര കാച്ച്മെന്‍റ് ഏരിയയില്‍ കുടില്‍കെട്ടി താമസിക്കുന്ന 13 കുടുംബങ്ങളാണ് പഞ്ചായത്തിന്‍െറ നിര്‍ദേശപ്രകാരം ശൗചാലയം പണി ആരംഭിച്ചത്. എന്നാല്‍, ഇവര്‍ താമസിക്കുന്നത് എം.വി.ഐ.പി വക സ്ഥലത്താണെന്നും ഒരു നിര്‍മാണപ്രവര്‍ത്തനവും അനുവദിക്കില്ളെന്നും കാണിച്ച് എം.വി.ഐ.പി അധികൃതര്‍ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കി. ഇതോടെ, ചിലര്‍ പണി പൂര്‍ത്തീകരിച്ചു. മറ്റുള്ളവര്‍ക്ക് പാതിവഴിയില്‍ നിര്‍ത്തേണ്ടിവന്നു. നിശ്ചിത സമയത്തിനുള്ളില്‍ പണി പൂര്‍ത്തീകരിക്കണമെന്ന പഞ്ചായത്തിന്‍െറ നിര്‍ദേശപ്രകാരമാണ് കുടുംബങ്ങള്‍ കടംവാങ്ങി പണി ആരംഭിച്ചത്. മലങ്കര ഡാമിന്‍െറ തീരത്ത് എം.വി.ഐ.പി വക സ്ഥലത്താണ് 13 കുടുംബങ്ങള്‍ വര്‍ഷങ്ങളായി കുടില്‍കെട്ടി താമസിക്കുന്നത്. നാല് പതിറ്റാണ്ടായി വൈദ്യുതി, ശൗചാലയം, കുടിവെള്ളം തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങള്‍ ഒന്നുമില്ലാതെയാണ് ഇവര്‍ കഴിയുന്നത്. കേന്ദ്രസര്‍ക്കാര്‍ പദ്ധതിയുടെ ഭാഗമായി ശൗചാലയം ഇല്ലാത്തവര്‍ക്ക് 15,400 രൂപ വീതം നല്‍കാന്‍ ഉത്തരവുണ്ട്. എന്നാല്‍, പണം ലഭിക്കാന്‍ കാലതാമസം വരുന്നതിനാല്‍ പഞ്ചായത്ത് തന്നെ മുഴുവന്‍ തുകയും മുടക്കാമെന്നും പിന്നീട് ശുചിത്വമിഷന്‍ നല്‍കാമെന്നുമാണ് ധാരണ. ഇതിന്‍െറ ഭാഗമായി കഴിഞ്ഞമാസം പഞ്ചായത്ത് അധികൃതരുടെ യോഗം കലക്ടര്‍ വിളിച്ചുചേര്‍ത്തിരുന്നു. കാച്ച്മെന്‍റ് ഏരിയായില്‍ താമസിക്കുന്നവരുടെ കാര്യം പഞ്ചായത്ത് അധികൃതര്‍ ശ്രദ്ധയില്‍പെടുത്തുകയും ശൗചാലയം പണിയാന്‍ കലക്ടര്‍ നിര്‍ദേശിക്കുകയും ചെയ്തു. എം.വി.ഐ.പിയുടെ സ്റ്റോപ് മെമ്മോ ഉള്ളതിനാല്‍ ശൗചാലയ നിര്‍മാണം നിലച്ച അവസ്ഥയാണ്. നിര്‍മാണം പൂര്‍ത്തീകരിച്ചവര്‍ക്ക് പണവും ലഭിച്ചില്ല. 13 കുടുംബങ്ങളെ മാറ്റി പാര്‍പ്പിക്കാന്‍ എം.വി.ഐ.പി വക സ്ഥലം കണ്ടത്തെി റവന്യൂ അധികാരികള്‍ അറിയിച്ചിരുന്നു. എന്നാല്‍, ഉദ്യോഗസ്ഥ തലത്തിലെ വീഴ്ച മൂലം പുനരധിവാസം പാതിവഴിയിലാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.