ബ്രോഡ് ബാന്‍ഡ് തകരാര്‍: ബി.എസ്.എന്‍.എല്‍ ഉപഭോക്താക്കള്‍ വലയുന്നു

അടിമാലി: ബി.എസ്.എന്‍.എല്‍ ബ്രോഡ്ബാന്‍ഡിന് ഇടയ്ക്കിടെയുണ്ടാകുന്ന തകരാര്‍ ജില്ലയിലെ ഉപഭോക്താക്കള്‍ക്ക് തിരിച്ചടിയാവുന്നു. ഇന്‍റര്‍നെറ്റ് തുടര്‍ച്ചയായി തടസ്സപ്പെടുന്നത് ഇ-ഗവേണിങ് സംവിധാനങ്ങളെയടക്കം ബാധിക്കുന്നുണ്ട്. ഏറെനേരം കാത്തിരുന്നാല്‍ മാത്രമെ പലപ്പോഴും ഇന്‍റര്‍നെറ്റ് ലഭിക്കുന്നുള്ളൂ. മോഡത്തില്‍ സിഗ്നലുകള്‍ സൂചിപ്പിക്കുന്ന ലൈറ്റുകള്‍ തെളിഞ്ഞാലും വേഗം തീരെക്കുറവാണ്. ഇടയ്ക്കിടക്ക് മുറിഞ്ഞുപോവുകയും ചെയ്യും. മണിക്കൂറുകള്‍ കഴിഞ്ഞാണ് കണക്ഷന്‍ പുന$സ്ഥാപിക്കപ്പെടുന്നത്. ഉപരിപഠനസംബന്ധമായ അപേക്ഷകള്‍ സമര്‍പ്പിക്കുന്നതിനും ബാങ്ക് അക്കൗണ്ട് പരിശോധിക്കാനും റെയില്‍വേ, വിമാനടിക്കറ്റ് ബുക്കിങ്ങിനുമായി ബ്രോഡ് ബാന്‍ഡിനെ ആശ്രയിക്കുന്നവരാണ് ബുദ്ധിമുട്ടിലായത്. വില്ളേജ്, താലൂക്ക് ഓഫിസ് എന്നിവയടക്കമുള്ളവയില്‍ നിന്നുള്ള സേവനവും നെറ്റ് തകരാറിന്‍െറ പേരില്‍ വൈകുന്നുണ്ട്. റേഷന്‍ കാര്‍ഡ് തെറ്റ് തിരുത്തല്‍,വിദ്യാര്‍ഥികള്‍ക്ക് സ്കോളര്‍ഷിപ് അപേക്ഷകള്‍ നല്‍കല്‍ എന്നുവേണ്ട എല്ലാ കാര്യങ്ങള്‍ക്കും തടസ്സമായി നില്‍ക്കുകയാണ് ബ്രോഡ് ബാന്‍ഡ് സിസ്റ്റം. ഇതിന് പുറമെ മൊബൈല്‍ സിഗ്നല്‍ ലഭിക്കാതെ വരുകയും കൂടി ചെയ്യുന്നതോടെ ബി.എസ്.എന്‍.എല്ലിനെ വരിക്കാര്‍ ഉപേക്ഷിക്കാന്‍ നിര്‍ബന്ധിതരായിരിക്കുകയാണ്. മറ്റ് നെറ്റ് വര്‍ക്കുകള്‍ വാലിഡിറ്റി ദിര്‍ഘകാലം നല്‍കുമ്പോള്‍ ബി.എസ്.എന്‍.എല്‍ ഇത് ആറ്മാസം മാത്രമാണ് നല്‍കുന്നത്. ഈ തുകയാണെങ്കില്‍ കുത്തനെ ഉയര്‍ത്തുകയും ചെയ്തു. ജനപ്രിയമായ മിത്രം പ്ളാന്‍ കാലാവധി നീട്ടുന്നതിന് 49 രൂപയാണ് ഇതേവരെ കഴിഞ്ഞ ആഴ്ചവരെ ഉണ്ടായിരുന്നത്. എന്നാല്‍, ഇപ്പോഴത് 200 രൂപയാക്കി വര്‍ധിപ്പിച്ചു. മുഴുവന്‍ രൂപക്കും സംസാര സമയം നല്‍കിയെന്നാണ് ഇതിന് ന്യായികരണമായി അധികൃതര്‍ പറയുന്നത്. എന്നാല്‍, 135 രൂപ പോലുള്ള ഓഫര്‍ ചാര്‍ജ് ചെയ്യുന്നവര്‍ക്ക് ഈ തുക ആവശ്യമില്ളെന്നാണ് വരിക്കാര്‍ പറയുന്നത്. നേരത്തെ ഓഫര്‍ കാലാവധി തീരുന്നതൊക്കെ വരിക്കാര്‍ക്ക് അറിയാന്‍ സാധിക്കുകയും മെസേജുകളിലൂടെ ഇത് വരിക്കാരെ അറിയിക്കുകയും ചെയ്തിരുന്നു. ഈ സംവിധാനം പൂര്‍ണമായി പിന്‍വലിച്ചതോടെ ഓഫര്‍ കാലാവധി കഴിഞ്ഞാല്‍ മാത്രമെ വിവരങ്ങള്‍ അറിയുകയുള്ളു. സ്വകാര്യകമ്പനികള്‍ ബ്രോഡ് ബാന്‍ഡ് രംഗത്ത് ജില്ലയില്‍ പിടിമുറുക്കാന്‍ ശ്രമിക്കുന്നുണ്ട്. തുടര്‍ച്ചയായ തകരാറുകള്‍ ബി.എസ്.എന്‍.എല്‍ ഉപഭോക്താക്കളെ മാറിചിന്തിക്കാന്‍ പ്രേരിപ്പിക്കുന്നുണ്ട്. ഒരേസമയം കൂടുതല്‍ പേര്‍ ഉപയോഗിക്കുന്നതാണ് തടസ്സങ്ങളുണ്ടാവാന്‍ കാരണമെന്നാണ് ബി.എസ്.എന്‍.എല്‍ അധികൃതര്‍ പറയുന്നത്. പ്രശ്നങ്ങള്‍ പരിഹരിക്കപ്പെട്ടതായും പറയുന്നുണ്ടെങ്കിലും കൃത്യമായ സേവനം വരിക്കാര്‍ക്ക് നല്‍കുന്നില്ളെന്നാണ് വ്യാപക പരാതി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.