വരുമാന നഷ്​​ടം പരിഹരിക്കാൻ ബംഗളൂരു വിമാനത്താവളത്തിൽ 'യൂസർ ഫീ' ഉയർത്തി

-ജൂൺ ഒന്ന് മുതലായിരിക്കും വർധിപ്പിച്ച ഫീസ് നിലവിൽ വരിക ബംഗളൂരു: കോവിഡ് വ്യാപനത്തിൻെറ പശ്ചാത്തലത്തിൽ വിദേശ-ആഭ്യന്തര വിമാന സർവിസുകൾ വെട്ടിക്കുറച്ചതോടെയുണ്ടായ വരുമാന നഷ്ടം പരിഹരിക്കാൻ ബംഗളൂരു കെംപെഗൗഡ രാജ്യാന്തര വിമാനത്താവളത്തിലെ യൂസർ ഡെവലപ്മൻെറ് ഫീ ഉയർത്തി. ലോക്ഡൗണിനുശേഷം വിദേശത്തുനിന്നും വന്ദേഭാരത് മിഷൻെറ ഭാഗമായുള്ള വിമാനങ്ങൾ മാത്രമാണ് എത്തിയത്. കൂടാതെ ആഭ്യന്തര വിമാന സർവിസ് മാത്രമാണ് ഇപ്പോൾ പുനരാരംഭിച്ചിരിക്കുന്നത്. ബംഗളൂരു വിമാനത്താവളത്തിൽനിന്നും പുറപ്പെടുന്ന ആഭ്യന്തര, വിദേശ യാത്രക്കാരിൽനിന്നാണ് ഉയർന്ന യൂസർ ഫീസ് ഈടാക്കുക. ആഭ്യന്തര യാത്രക്കാരുടെ യൂസർ ഫീസിൽ മൂന്നുശതമാനും വിദേശ യാത്രക്കാരുടേതിൽ 17 ശതമാനവും വർധനവാണ് വരുത്തിയത്. ഇതനുസരിച്ച് ബംഗളൂരുവിൽനിന്ന് പോകുന്ന ആഭ്യന്തര യാത്രക്കാർ യൂസർ ഫീസായി 184 രൂപയും വിദേശ യാത്രക്കാർ 839 രൂപയും നൽകണം. നേരത്തെ ഇത് യഥാക്രമം 179 രൂപയും 716 രൂപയുമായിരുന്നു. ജൂൺ ഒന്ന് മുതലായിരിക്കും പുതിയ നിരക്ക് നിലവിൽ വരിക. ഇന്ധന ഉപയോഗത്തിൽ ഉൾപ്പെടെ നഷ്ടം വരുന്ന സാഹചര്യത്തിൽ യൂസർ ഫീസ് ഉയർത്താൻ എയർപോർട്ട് ഇക്കണോമിക് റെഗുലേറ്ററി അതോറിറ്റി അനുമതി നൽകുകയായിരുന്നു. മേയ് 26 നാണ് ഇതുസംബന്ധിച്ച അനുമതി ബംഗളൂരു വിമാനത്താവള അധികൃതർക്ക് ലഭിച്ചത്. ക്വാറൻറീൻ സൻെററുകളിൽ 73 ശതമാനവും നിറഞ്ഞു -വരും ദിവസങ്ങളിൽ കൂടുതൽ ആളുകളെത്തിയാൽ പ്രതിസന്ധിയാകും ബംഗളൂരു: കർണാടകയിൽ തീവ്ര ബാധിത സംസ്ഥാനങ്ങളിൽനിന്നും വിദേശങ്ങളിൽനിന്നും എത്തുന്നവരെ നിരീക്ഷണത്തിലാക്കാനുള്ള ക്വാറൻറീൻ കേന്ദ്രങ്ങളുടെ അഭാവം പ്രതിസന്ധിക്കിടയാക്കുന്നു. നിലവിൽ സർക്കാർ കണ്ടെത്തിയ ക്വാറൻറീൻ കേന്ദ്രങ്ങളിൽ 73 ശതമാനവും ആളുകളെ താമസിപ്പിച്ചുകഴിഞ്ഞു. സംസ്ഥാനത്താകെ 1.5 ലക്ഷം പേർക്ക് കിടക്കാനുള്ള ഇടങ്ങളാണ് സർക്കാർ ഒരുക്കിയിരുന്നത്. ഇതിൽ 1.1 ലക്ഷം പേർ ഇതിനകം സംസ്ഥാനത്തെത്തി നിരീക്ഷണത്തിലായി കഴിഞ്ഞു. ക്വാറൻറീനിൽ കേന്ദ്രങ്ങളുടെ അഭാവത്തെത്തുടർന്നാണ് തീവ്രബാധിത മേഖലയിൽനിന്ന് വിമാന യാത്രക്ക് ഉൾപ്പെടെ നിയന്ത്രണം വേണമെന്ന് സർക്കാർ ആവശ്യപ്പെട്ടത്. ഇതനുസരിച്ച് ബംഗളൂരുവിലേക്കുള്ള നിരവധി വിമാന സർവിസും റദ്ദാക്കിയിരുന്നു. സർക്കാറുമായി സഹകരിച്ചുകൊണ്ട് ക്വാറൻറീൻ കേന്ദ്രങ്ങളാക്കിയ ഹോട്ടലുകളും ഇതിനകം നിറഞ്ഞുതുടങ്ങി. ഹോട്ടലുകളിൽ ആളുകൾ പണം നൽകണം. സർക്കാറിൻെറ സൗജന്യ ക്വാറൻറീൻ കേന്ദ്രങ്ങളിലും ആളുകളുണ്ട്. കൂടുതൽ ക്വാറൻറീൻ കേന്ദ്രങ്ങൾ സജ്ജമാക്കാൻ അതാത് ജില്ല ഭരണകൂടങ്ങൾ നടപടി സ്വീകരിച്ചിട്ടുണ്ടെങ്കിലും വരും ദിവസങ്ങളിൽ കൂടുതൽപേർ എത്തിയാൽ അത് പ്രതിസന്ധിക്കിടയാക്കുമെന്നാണ് അധികൃതർ വിശദീകരിക്കുന്നത്. നിർബന്ധിത ക്വാറൻറീൻ ഏഴുദിവസമാക്കി കർണാടക കുറച്ചിരുന്നു. തുടർന്ന് പരിശോധനക്കുശേഷം ഏഴുദിവസം വീട്ടിൽ നിരീക്ഷണത്തിൽ കഴിയണം. തീവ്രബാധിത സംസ്ഥാനങ്ങളിൽനിന്ന് വരുന്നവരെയാണ് ഇപ്പോൾ നിർബന്ധിത നിരീക്ഷണത്തിലാക്കുന്നത്. മറ്റു സംസ്ഥാനങ്ങളിൽനിന്ന് എത്തുന്നവരെ വീടുകളിലാണ് നിരീക്ഷണത്തിലാക്കുന്നത്. കലബുറഗി ജില്ലയിൽ മാത്രം 38,000 പേരാണ് നിരീക്ഷണ കേന്ദ്രത്തിലുള്ളത്. ഒരോ ദിവസവും വിമാന മാർഗം സംസ്ഥാനത്ത് 4,000 ത്തോളം പേരാണ് എത്തുന്നത്. പദരായനപുരയിലെ കോർപറേറ്റർക്ക്് കോവിഡ് ബംഗളൂരു: ബംഗളൂരുവിൽ കോർപറേറ്റർക്ക് കോവിഡ് ബാധിച്ചു. കോവിഡ്19 പോസിറ്റിവ് കേസുകൾ റിപ്പോർട്ട് ചെയ്തതിനെതുടർന്ന് സീൽ ഡൗൺ ചെയ്തിരുന്ന കോർപറേഷനിലെ പദരായനപുര വാർഡ് കോർപറേറ്റർ ഇംറാൻ പാഷക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. കണ്ടെയ്ൻമൻെറ് സോണായ പദരായനപുരയിൽ സമൂഹ വ്യാപനമുണ്ടായോ എന്നറിയാൻ നടത്തിയ പരിശോധനയിൽ എല്ലാവർക്കും നെഗറ്റിവായിരുന്നു. എന്നാൽ, കോർപറേറ്റർക്ക് എവിടെനിന്നാണ് േരാഗം പകർന്നതെന്ന് കണ്ടെത്താനായിട്ടില്ല. പോസിറ്റിവാകുന്ന സമയത്ത് രോഗ ലക്ഷണവും പ്രകടിപ്പിച്ചിരുന്നില്ല. യാത്രാ പശ്ചാത്തലമില്ലാത്ത ഇംറാൻ പാഷക്ക് എവിെട നിന്നാണ് രോഗം പകർന്നതെന്ന് കണ്ടെത്താനുള്ള ശ്രമത്തിലാണ് അധികൃതർ. പദരായനപുരയിൽ മാത്രം ഇതുവരെ 64 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചിട്ടുള്ളത്. ഇതിൽ 25 പേരാണ് നിലവിൽ ചികിത്സയിലുള്ളത്. 'കൂട് ഇല്ലാത്തവരുടെ കൂടെയുണ്ട്' സഹായവുമായി കോൺഗ്രസ്‌ ബംഗളൂരു: ലോക്ഡൗണിൽ 'കൂട് ഇല്ലാത്തവർക്ക് കൂടെയുണ്ട്' എന്ന പദ്ധതിയിലൂടെ സ്വന്തമായി വീടില്ലാതെ തെരുവിൽ കഴിയുന്നവർക്ക് സഹായമെത്തിച്ച് കർണാടക പ്രവാസി േകാൺഗ്രസ്. ഉത്തരേന്ത്യയിൽ നിന്ന് ബംഗളൂരുവിലെത്തി നാടോടികളായി ജീവിച്ച്, ഉപജീവനം കഴിയുന്നവർക്ക് കോവിഡ് സംബന്ധിച്ചുള്ള ബോധവത്കരണവും അവർക്കാവശ്യമായ സുരക്ഷാ ഉപകരണങ്ങളും അവശ്യ ഭക്ഷ്യവസ്തുക്കളും പച്ചക്കറി കിറ്റുകളുമാണ് ഇതിനകം വിതരണം ചെയ്തത്. ബെന്നാർഘട്ട റോഡിൻെറ വിവിധ ഭാഗങ്ങളിൽ താമസിക്കുന്ന നൂറോളം നാടോടികൾക്കാണ് സുരക്ഷാ മാസ്ക് ഉൾപ്പെടെ വിതരണം ചെയ്തത്. ആർ.കെ. രമേശ് ഉദ്ഘാടനം ചെയ്തു. അഡ്വ. സത്യൻ പുത്തൂർ, ബേഗൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് കിരൺ, വിനു തോമസ്, സുജയ്, അലക്സ് േജാസഫ്, ഷിബു ശിവദാസ്, വി.ഒ ജോണിച്ചൻ, എം.പി. ആ േൻറാ, അംജിത് തങ്കപ്പൻ, രാജേഷ് ഗോപി, ബിജു കോലംകുഴി, ലക്ഷ്മണൻ തുടങ്ങിയ നേതാക്കൾ പങ്കെടുത്തു. എല്ലാ സ്ഥലങ്ങളിലും നാടോടികൾക്കായി പ്രഫ. എൻ. അവിനാശ് കോവിഡിനെക്കുറിച്ചുള്ള ഹിന്ദി ബോധവത്കരണ സംഭാഷണം നടത്തി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-05 07:17 GMT