കൊച്ചി: വിശദമായ പദ്ധതി റിപ്പോർട്ട് (ഡി.പി.ആർ) തയാറാക്കി ചൊവ്വാഴ്ച സർക്കാറിന് സമർപ്പിക്കേണ്ട പദ്ധതിരേഖ നഗരസഭ കൗൺസിൽ ചർച്ചക്കെടുക്കുന്നത് തിങ്കളാഴ്ച. ഇത് കൗൺസിലിൽ അവതരിപ്പിച്ചത് ശനിയാഴ്ചയും. സമയബന്ധിതമായി ആസൂത്രണം ചെയ്യാത്തതിനാലാണ് പദ്ധതി രേഖ അവസാന നിമിഷം നഗരസഭയിൽ അവതരിപ്പിക്കേണ്ടിവന്നതെന്നാണ് ആരോപണം. സ്റ്റാൻഡിങ് കമ്മിറ്റി അറിയാതെയും അംഗീകരിക്കാതെയും പദ്ധതിയിൽ നിരവധി ജോലികൾ കടന്നുകൂടിയതായും ആരോപണമുണ്ട്. കില കൗൺസിലർമാർക്ക് നടത്തിയ പരിശീലന പരിപാടിയിൽ പദ്ധതി നടത്തിപ്പിനെക്കുറിച്ച് വിശദ രൂപരേഖയും ടൈംടേബിളും നൽകിയിരുന്നു. അതൊന്നും പാലിക്കാതെ പദ്ധതി രൂപവത്കരണം മെല്ലെപ്പോയതിനാലാണ് കാലതാമസം നേരിട്ടതെന്ന് എൽ.ഡി.എഫ് പാർലമെൻററി പാർട്ടി നേതാവ് വി.പി ചന്ദ്രൻ കൗൺസിലിൽ ആരോപിച്ചു. കൗൺസിലർ അഡ്വ. സുനിത ശെൽവനും നഗരസഭയുടെ മെല്ലെപ്പോക്ക് പരാമർശിച്ചു. കൗൺസിൽ അംഗീകാരത്തിന് സമർപ്പിച്ച 2017--18 വർഷത്തെ പദ്ധതിരേഖലയിലും പ്രതിപക്ഷം കടുത്ത വിയോജിപ്പ് പ്രകടിപ്പിച്ചു. ബ്രഹ്മപുരം പ്ലാൻറിൽ ശൗചാലയം നിർമിക്കാൻ 30 ലക്ഷം ചെലവ് പ്രതീക്ഷിക്കുന്ന പദ്ധതി രൂപരേഖയിൽ ഉൾപ്പെടുത്തിയതിനെ പ്രതിപക്ഷത്തെ കെ.ജെ. ആൻറണി ചോദ്യം ചെയ്തു. ഡിവിഷൻ സഭകളിലോ സ്റ്റാൻഡിങ് കമ്മിറ്റിയിലോ ഉൾപ്പെടുത്താത്ത പദ്ധതി എങ്ങനെ രൂപരേഖയിൽ സ്ഥാനം പിടിെച്ചന്ന് അദ്ദേഹം ആരാഞ്ഞു. കോടികൾ ചെലവഴിച്ച് പുതിയ മാലിന്യ പ്ലാൻറ് വരാനിരിക്കുന്ന ബ്രഹ്മപുരത്ത് എന്തിനാണ് ഇത്രയധികം പണം ചെലവഴിച്ച് ശൗചാലയം നിർമിക്കുന്നതെന്നും പ്രതിപക്ഷം ചോദിച്ചു. എന്നാൽ, നിരവധി പേർ പ്ലാൻറ് കാണാൻ എത്തുന്നുണ്ടെന്നും അവർക്കായി കവാടത്തിനരികിലും തൊഴിലാളികൾക്ക് അകത്തുമായി രണ്ട് ശൗചാലയം അത്യാവശ്യമാണെന്നായിരുന്നു സ്റ്റാൻഡിങ് കമ്മിറ്റി അധ്യക്ഷ അഡ്വ. മിനിമോളുടെ വിശദീകരണം. 2017-18 വർഷം 1,38,51,94,000 രൂപ സർക്കാറിൽനിന്ന് കൊച്ചി നഗരസഭക്ക് പദ്ധതി വിഹിതമായി ലഭിച്ചു. കേന്ദ്രാവിഷ്കൃത ഫണ്ട്, ഗുണഭോക്തൃ വിഹിതം, ബാങ്ക് വായ്പ എന്നിവയും ഉൾപ്പെടുത്തിയാണ് പദ്ധതികൾ തയാറാക്കിയത്. 1043 പദ്ധതികളാണ് രൂപരേഖയിൽ ഉള്ളത്. 548 സ്പിൽഓവർ പദ്ധതികൾക്ക് 67 കോടി രൂപയും രൂപരേഖയിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.