പള്ളിപ്പെരുന്നാളിനിടെ സംഘര്‍ഷം: എസ്.ഐ ഉള്‍പ്പെടെ അഞ്ച് പൊലീസുകാര്‍ക്ക് പരിക്ക്

പള്ളുരുത്തി: ചെല്ലാനത്ത് പള്ളിപ്പെരുന്നാളിനിടെ ഉണ്ടായ സംഘര്‍ഷത്തില്‍ എസ്.ഐ ഉള്‍പ്പെടെ അഞ്ച് പൊലീസുകാര്‍ക്ക് പരിക്ക്. കണ്ണമാലി സ്റ്റേഷന്‍ പ്രിന്‍സിപ്പല്‍ എസ്.ഐ ഷൈജു ഇബ്രാഹിം, എ.എസ്.ഐമാരായ രാജപ്പന്‍, ദിലീപ്, സിവില്‍ പൊലീസ് ഓഫിസര്‍മാരായ സതീശ്, ഷിജു എന്നിവര്‍ക്കാണ് പരിക്കേറ്റത്. ശനിയാഴ്ച പുലര്‍ച്ചെ ഒന്നോടെ വടക്കേ ചെല്ലാനം സെന്‍റ് സെബാസ്റ്റ്യന്‍ പള്ളിയിലാണ് സംഭവം. പെരുന്നാള്‍ സമാപന ദിവസമായ വെള്ളിയാഴ്ച രാത്രി ഗാനമേള നടക്കുന്നതിനിടെയാണ് സംഘര്‍ഷമുണ്ടായത്. ഗാനമേള അവസാനിക്കാറായപ്പോള്‍ നൃത്തം ചെയ്ത യുവാക്കള്‍ തമ്മില്‍ പ്രശ്നമുണ്ടായി. തുടര്‍ന്ന്, പൊലീസ് ജനക്കൂട്ടത്തിനുനേരെ ലാത്തി വീശി. യുവാക്കള്‍ ചിതറിയോടിയതോടെ കാഴ്ചക്കാരായി നിന്ന പലര്‍ക്കും ലാത്തിയടിയേറ്റു. അടിയേറ്റ ഒരാള്‍ മൈക്കിലൂടെ പൊലീസ് തന്നെ അകാരണമായി മര്‍ദിച്ചെന്നും ഇതിന് പരിഹാരം കാണാതെ പരിപാടി തുടരാന്‍ അനുവദിക്കില്ളെന്നും വിളിച്ചുപറഞ്ഞതോടെ യുവാവിന് പിന്തുണയുമായി മറ്റുചിലരും സ്റ്റേജില്‍ എത്തി. ഇവരെ ഇറക്കാന്‍ പൊലീസ് എത്തിയതോടെ രംഗം വഷളായി. തുടര്‍ന്ന്, പൊലീസും യുവാക്കളും ഏറ്റുമുട്ടി. മൈക്കിന്‍െറ സ്റ്റാന്‍ഡ് ഉപയോഗിച്ച് അടിയേറ്റ എ.എസ്.ഐ ദിലീപ് എറണാകുളം മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയില്‍ അത്യാഹിത വിഭാഗത്തിലാണ്. കാല്‍മുട്ടിന് പരിക്കേറ്റ ഗ്രേഡ് എസ്.ഐ രാജപ്പനും മെഡിക്കല്‍ ട്രസ്റ്റില്‍ ചികിത്സയിലാണ്. എസ്.ഐ ഷൈജു ഇബ്രാഹിമിന്‍െറ തലക്കും മുഖത്തുമാണ് പരിക്ക്. എസ്.ഐയും സിവില്‍ പൊലീസ് ഓഫിസര്‍ ഷിജുവും പ്രാഥമിക ചികിത്സക്കുശേഷം ആശുപത്രി വിട്ടു. യുവാക്കള്‍ മദ്യലഹരിയിലായിരുന്നെന്ന് പൊലീസ് പറഞ്ഞു. സംഭവത്തില്‍ അഞ്ചുപേരെ കസ്റ്റഡിയിലെടുത്തെങ്കിലും കുറ്റക്കാരല്ളെന്ന് കണ്ട് വിട്ടയച്ചു. കണ്ടാലറിയാവുന്ന ആറുപേര്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്. പ്രതികള്‍ക്കുവേണ്ടി പൊലീസ് അന്വേഷണം ശക്തമാക്കി. സംഘര്‍ഷത്തത്തെുടര്‍ന്ന് നാലുലക്ഷം രൂപയുടെ നഷ്ടമുണ്ടായെന്ന് ചൂണ്ടിക്കാട്ടി ഗാനമേള ട്രൂപ് പൊലീസില്‍ പരാതി നല്‍കി. പള്ളി കമ്മിറ്റി ഭാരവാഹികളും കുറ്റക്കാരായ യുവാക്കള്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് പൊലീസിന് പരാതി നല്‍കിയിട്ടുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.