അരൂര്‍ ട്രെയിനപകടം നടന്നിട്ട് മൂന്നുവര്‍ഷം; റെയില്‍വേയുടെ വാഗ്ദാനം നടപ്പായില്ല

അരൂര്‍: അരൂരില്‍ അഞ്ചുപേരുടെ മരണത്തിനിടയാക്കിയ ട്രെയിന്‍ അപകടം ഉണ്ടായപ്പോള്‍ ജനരോഷം തണുപ്പിക്കാന്‍ റെയില്‍വേ അധികൃതര്‍ നല്‍കിയ വാഗ്ദാനങ്ങളും നടപ്പായില്ല. ദുരന്തത്തിന് കാരണമായി ചൂണ്ടിക്കാണിക്കപ്പെട്ട പൊന്തക്കാടുകള്‍ പോലും ഇതുവരെ നീക്കിയിട്ടില്ല. അരൂര്‍ റെയില്‍വേ സ്റ്റേഷനിലേക്ക് വടക്കുഭാഗത്തുനിന്ന് നടപ്പാത ഉണ്ടാക്കുമെന്നതും വാഗ്ദാനത്തില്‍ ഒതുങ്ങി. വെള്ളക്കെട്ടായിക്കിടക്കുന്ന സ്റ്റേഷന്‍ പരിസരം നികത്തി വഴിയൊരുക്കുമെന്ന് ഉന്നത ഉദ്യോഗസ്ഥര്‍ ജനപ്രതിനിധികള്‍ക്ക് ഉറപ്പുനല്‍കിയിരുന്നു. അരൂര്‍ മേഖലയില്‍ ഏറ്റവും അധികം സ്ഥലം സ്വന്തമായുള്ള റെയില്‍വേ സ്റ്റേഷന്‍ ഇന്നും പരാധീനതകള്‍ക്ക് നടുവിലാണ്. ദുരന്തകാരണമായി ചൂണ്ടിക്കാണിക്കപ്പെട്ട റെയില്‍വേ ഗേറ്റ് മാത്രമാണ് അധികൃതര്‍ സ്ഥാപിച്ചത്. കാവല്‍ക്കാരനെയും ഏര്‍പ്പെടുത്തി. രണ്ടരവയസ്സുള്ള ഒരു കുട്ടിയുള്‍പ്പെടെ അഞ്ചുപേരാണ് 2012 സെപ്റ്റംബര്‍ 23ന് ഉച്ചക്ക് 2.30ഓടെ ഹാപ്പ-തിരുനെല്‍വേലി എക്സ്പ്രസ് ഇടിച്ച് മരിച്ചത്. അരൂരില്‍ ഒരു ചടങ്ങില്‍ പങ്കെടുത്ത് മടങ്ങുകയായിരുന്ന മത്സ്യത്തൊഴിലാളികളാണ് മരിച്ച നാലുപേരും. ദരിദ്ര കുടുംബാംഗങ്ങളായ ഇവരുടെ ആശ്രിതര്‍ക്ക് തക്കതായ നഷ്ടപരിഹാരം നല്‍കാന്‍ റെയില്‍വേയും ഇന്‍ഷുറന്‍സ് കമ്പനിയും തയാറായിട്ടില്ല. വലിയ വാഗ്ദാനങ്ങളുമായത്തെിയ റെയില്‍വേ ഉദ്യോഗസ്ഥരും നാട്ടുകാരെ വഞ്ചിക്കുകയാണ് ചെയ്തത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.