സ്ഥാനാര്‍ഥി നിര്‍ണയം: ഘടകകക്ഷികളുമായി ധാരണയായില്ല: അന്തിമ തീരുമാനമാകാതെ കായംകുളം നഗരസഭ

കായംകുളം: നാമനിര്‍ദേശപത്രിക നല്‍കി തുടങ്ങിയിട്ടും കായംകുളം നഗരസഭയില്‍ പ്രധാന പാര്‍ട്ടികളുടെ സ്ഥാനാര്‍ഥികളെ സംബന്ധിച്ച് അന്തിമ തീരുമാനമായില്ല. മുന്നണികളുമായുള്ള ധാരണ പൂര്‍ത്തിയാക്കാത്തതാണ് സ്ഥാനാര്‍ഥി പ്രഖ്യാപനം വൈകാന്‍ കാരണം. സി.പി.ഐ, മുസ്ലിം ലീഗ് തുടങ്ങിയ പാര്‍ട്ടികള്‍ മാത്രമാണ് ഇതിനോടകം സ്ഥാനാര്‍ഥികളെ തീരുമാനിച്ചത്. ലീഗിലെ സ്ഥാനാര്‍ഥി നിര്‍ണയത്തിനെതിരെ യൂത്ത് ലീഗ് വിമത ഭീഷണിയുമായി രംഗത്തുണ്ട്. കോണ്‍ഗ്രസില്‍ ഒരു വാര്‍ഡിനായി പല നേതാക്കളാണ് അവകാശവാദം ഉന്നയിക്കുന്നത്. യു.ഡി.എഫിനുള്ളില്‍ ജനതാദളും ഇടതുമുന്നണിയില്‍ ജനതാദള്‍ -എസും ഇടഞ്ഞുനില്‍ക്കുകയാണ്. യു.ഡി.എഫ് സഖ്യത്തില്‍ ഏഴ് സീറ്റുകളിലാണ് ലീഗ് മത്സരിക്കുന്നത്. ഇതില്‍ ആറ് സീറ്റിലാണ് ഏകദേശ ധാരണയായത്. നഗരസഭാ മുന്‍ വൈസ് ചെയര്‍മാന്‍ പി.കെ. കൊച്ചുകുഞ്ഞ്, ജില്ലാ വൈസ് പ്രസിഡന്‍റ് എ. ഇര്‍ഷാദ് എന്നിവരാണ് ലീഗിന്‍െറ പ്രമുഖ സ്ഥാനാര്‍ഥികള്‍. കൊച്ചുകുഞ്ഞ് എട്ടാം വാര്‍ഡിലും ഇര്‍ഷാദ് രണ്ടാം വാര്‍ഡിലുമാണ് ജനവിധി തേടുന്നത്. മൂന്നാം വാര്‍ഡില്‍ നവാസ് മുണ്ടകത്തിലും നാലാം വാര്‍ഡില്‍ അനീസ് കലാം എന്നിവരുടെ പേരുകളാണ് സജീവ പരിഗണനയിലുള്ളത്. അഞ്ചാം വാര്‍ഡില്‍ സുമയ്യയും ഒമ്പതാം വാര്‍ഡില്‍ സുറുമി സെയ്ഫുദ്ദീനും മത്സരിക്കും. യൂത്ത് ലീഗ് നിയോജകമണ്ഡലം പ്രസിഡന്‍റ് ബിജുവാണ് മൂന്നാം വാര്‍ഡില്‍ വിമത ഭീഷണിയുമായി രംഗത്തുള്ളത്. ഇതിനിടെ, ഒരു വാര്‍ഡിനെച്ചൊല്ലി കോണ്‍ഗ്രസുമായുള്ള തര്‍ക്കം പരിഹരിച്ചിട്ടില്ളെന്നും അറിയുന്നു. കഴിഞ്ഞതവണ കോണ്‍ഗ്രസിന് വിട്ടുനല്‍കിയ 25ാം വാര്‍ഡ് തിരികെ വേണമെന്നാണ് ആവശ്യം. എന്നാല്‍, പ്രമുഖ കോണ്‍ഗ്രസ് നേതാവ് അഡ്വ. യു. മുഹമ്മദ് മത്സരിക്കാനുദ്ദേശിക്കുന്ന വാര്‍ഡ് വിട്ടുനല്‍കാനാകില്ളെന്നാണ് അവരുടെ നിലപാട്. അങ്ങനെയെങ്കില്‍ പകരമായി 24ാം വാര്‍ഡ് ലഭിക്കണമെന്നാണ് ലീഗിന്‍െറ ആവശ്യം. കോണ്‍ഗ്രസിനുള്ളില്‍ വാര്‍ഡുകള്‍ക്കായി പല നേതാക്കള്‍ രംഗത്തുവന്നത് നേതൃത്വത്തിന് തലവേദന സൃഷ്ടിക്കുകയാണ്. സിറ്റിങ് വാര്‍ഡുകള്‍ സംവരണമായതോടെ അടുത്ത വാര്‍ഡുകളിലേക്ക് നേതാക്കള്‍ കളം മാറ്റിയതാണ് പ്രശ്നം. നിലവിലെ വൈസ് ചെയര്‍മാന്‍ അഡ്വ. യു. മുഹമ്മദ് 25ാം വാര്‍ഡില്‍ മത്സരിക്കുമെന്ന് ഏകദേശം ഉറപ്പായി. മുന്‍ ചെയര്‍പേഴ്സണ്‍മാരായ ഗായത്രി തമ്പാന്‍, 38ലും സൈറാ നുജുമുദ്ദീന്‍ 24ലും മുന്‍ ചെയര്‍മാന്‍ എ. നസറുല്ല 20ലും മത്സരിക്കാന്‍ സാധ്യത ഏറെയാണ്. 39ാം വാര്‍ഡില്‍ ഡി.സി.സി സെക്രട്ടറി എ.ജെ. ഷാജഹാനും നിലവിലെ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ എ.പി. ഷാജഹാനുമാണ് രംഗത്തുള്ളത്. 33നുവേണ്ടി മുന്‍ ചെയര്‍മാന്‍ കെ. പുഷ്പദാസും എം.എ.കെ. ആസാദുമാണ് അവകാശവാദം ഉന്നയിക്കുന്നത്. യു.ഡി.എഫില്‍ കഴിഞ്ഞതവണ രണ്ട് വാര്‍ഡില്‍ മത്സരിച്ച ജനതാദള്‍ -യു ഇത്തവണ മൂന്ന് വാര്‍ഡുകളാണ് ആവശ്യപ്പെടുന്നത്. അതോടൊപ്പം കഴിഞ്ഞതവണ ജനതാദള്‍ മത്സരിച്ച വാര്‍ഡില്‍ കോണ്‍ഗ്രസ് അവകാശവാദം ഉന്നയിച്ചതും തര്‍ക്കത്തിനിടയാക്കുന്നു. ഇടതുമുന്നണിയില്‍ സി.പി.ഐ 11 സീറ്റിലാണ് മത്സരിക്കുന്നത്. ഇവരുടെ സ്ഥാനാര്‍ഥികളെ സംബന്ധിച്ച് ഏകദേശ ധാരണയായി. മണ്ഡലം സെക്രട്ടറി എ.എ. റഹീമാണ് സി.പി.ഐ പട്ടികയിലെ പ്രമുഖന്‍. മൂന്നാം വാര്‍ഡിലാണ് ഇദ്ദേഹം മത്സരിക്കുന്നത്. ഒന്നാം വാര്‍ഡില്‍ ചിത്ര, അഞ്ചില്‍ പി.ടി. റംല, എട്ടാം വാര്‍ഡില്‍ അഡ്വ. എ. ഷിജി, 14ല്‍ നിസ, സീനത്ത്, 20ല്‍ ജലീല്‍ പെരുമ്പളത്ത്, നാസര്‍കുഞ്ഞ്, 21ല്‍ ആര്‍. ബിന്ദു, ഷൈനി, 31ല്‍ വാമാക്ഷി, 33ല്‍ അഡ്വ. എ. അജികുമാര്‍, അഡ്വ. സി.എ. അരുണ്‍ കുമാര്‍, അഡ്വ. എ. സുനില്‍, 35ല്‍ ശശികല, റംലത്ത്, 43ല്‍ മിനി എന്നിവരെയാണ് പരിഗണിക്കുന്നത്. ഘടകകക്ഷികളുമായുള്ള ധാരണ രൂപപ്പെടാത്തതാണ് സി.പി.എമ്മിന്‍െറ സ്ഥാനാര്‍ഥി നിര്‍ണയത്തെ ബാധിച്ചത്. നഗരസഭാ മുന്‍ ചെയര്‍മാനായ പ്രഫ. എം.ആര്‍. രാജശേഖരനാണ് സി.പി.എമ്മിന്‍െറ പ്രമുഖ സ്ഥാനാര്‍ഥിയെന്ന് അറിയുന്നു. 34ാം വാര്‍ഡിലായിരിക്കും ഇദ്ദേഹം മത്സരിക്കുക. എന്‍.സി.പിക്ക് കഴിഞ്ഞതവണ നല്‍കിയ സീറ്റ് വനിതാ സംവരണമായതിനാല്‍ ജനറല്‍ സീറ്റ് വേണമെന്ന അവകാശവാദവും തര്‍ക്കത്തിനിടയാക്കുന്നു. സംസ്ഥാന ജനറല്‍ സെക്രട്ടറി സുള്‍ഫിക്കര്‍ മയൂരിക്ക് മത്സരിക്കാന്‍ കഴിയുന്ന തരത്തില്‍ സീറ്റ് അനുവദിക്കണമെന്നാണ് ഇവരുടെ ആവശ്യം. കഴിഞ്ഞതവണ ഒരു വാര്‍ഡില്‍ മത്സരിച്ച ജനതാദള്‍ -എസ് ഇത്തവണ രണ്ട് സീറ്റ് വേണമെന്ന അവകാശവാദവുമായും രംഗത്തുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.