'യോഗി ആദിത്യനാഥിന് ഒരു ദലിതന്‍റെ വാഗ്ദാനം'

ലക്നോ: മുഖ്യമന്ത്രിയുടെ സന്ദർശനത്തിന് മുൻപ് യു.പിയിലെ ദലിതർക്ക് സോപ്പും ഷാംപൂവും നൽകി വൃത്തിയായി വരുവാൻ ആവശ്യപ്പെട്ട നടപടിക്കെതിരെ ദലിത് കവി കവിതയെഴുതി പ്രതിഷേധിച്ചു. 'ഇതാണ് എന്‍റെ വാഗ്ദാനം' എന്ന് പേരിട്ട കവിതക്ക് സോഷ്യൽ മീഡിയയിൽ വലിയ സ്വീകാര്യതയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.

ഡൽഹിയിൽ അഭിഭാഷകനായ പ്രക്ടീസ് ചെയ്യുന്ന കവി അസാങ് വാങ്കഡേയാണ് കവിതയിലൂടെ പ്രതിഷേധിച്ചത്. നാഷണൽ ലോ യൂണിവേഴ്സിറ്റിയിൽ അംബേദ്കർ പെരിയാർ ഫൂലേ സ്റ്റഡി സർക്കിളിനെ സ്ഥാപകനാണ് ഇദ്ദേഹം.

കഴിഞ്ഞ ആഴ്ചയിലാണ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് സന്ദർശനത്തിന് എത്തുന്നതിന് തൊട്ടുമുൻപ് ദലിതരായ ഗ്രാമീണർക്ക് സോപ്പും ഷാംപൂവും നൽകി വൃത്തിയായി വരുവാൻ ആവശ്യപ്പെട്ടത്. സർക്കാറിന്‍റെ നടപടിക്കെതിരെ പല കോണുകളിൽ നിന്നും വിമർശനമുയർന്നു. ശുദ്ധിയേയും വൃത്തിയേയും കുറിച്ച് ബ്രഹ്മണിക്കൽ മൂല്യങ്ങളാണ് സർക്കാർ പേറുന്നത് എന്നായിരുന്നു ആദിത്യനാഥ് സർക്കാറിനെതിരെയുള്ള പ്രധാന വിമർശം. ദളിതരുടേയും സ്വത്വത്തേയും വ്യക്തിത്വത്തേയും അവഹേളിക്കുന്ന നടപടിക്കെതിരായ മറുപടിയാണ് ഈ കവിത.

കവിതയിൽ നിന്നുള്ള ചില ഭാഗങ്ങൾ:

ഇതാണ് എന്‍റെ വാഗ്ദാനം
മനു എന്നെ അശുദ്ധനാക്കി
നിങ്ങളുടെ മുൻവിധിയും ജാതി നാമങ്ങളുടെ പട്ടികയും ഒഴിവാക്കലുമാണ്
എന്നെ നിർമിച്ചിരിക്കുന്നത്
എന്‍റെ പുണ്ണിന്‍റെ സുഗന്ധത്താൽ
ഞാൻ തിളങ്ങുകയാണ്
മാലിന്യം കൊണ്ടല്ല, നിന്‍റെ അടിച്ചമർത്തൽ കൊണ്ടാണ് എന്‍റെയീ ദുർഗന്ധം

നിന്‍റെ ദൈവത്തെ പ്രീതിപ്പെടുത്താൻ, നീയെനിക്ക് ഷാംപൂവും സോപ്പും നൽകി
ന്യൂനപക്ഷത്തെ ആക്രമിക്കാനും ബലാൽസംഗം ചെയ്യാനും ആജ്ഞാപിക്കുന്ന
ആ ദുർഗന്ധം വമിക്കുന്ന നാവ് വൃത്തിയാക്കാൻ നീ അവ ഉപയോഗിക്കാറുണ്ടോ?

മനുവാദവും വർണാശ്രമ ധർമങ്ങളും പ്രചരിപ്പിക്കുന്ന
നിന്‍റെ തലച്ചോറ് വൃത്തിയാക്കാൻ അവ ഉപയോഗിക്കാറുണ്ടോ?

നിന്‍റെ വാഗ്ദാനം കൊണ്ട്
നീയെന്നെ മാനം കെടുത്തി
എന്‍റെ വാഗ്ദാനത്താൽ ഞാൻ
നിന്‍റെ അഹങ്കാരം ശമിപ്പിക്കും

എന്ന് തുടങ്ങുന്ന കവിത അവസാനിക്കുന്നത് ഇങ്ങനെയാണ്

നീ പോകുന്നതിന് മുൻപ് ഇതാണ് എന്‍റെ വാഗ്ദാനം
എന്‍റെ സോപ്പുകളായ, അംബേദ്ക്കറിനേയും ബുദ്ധനേയും ഞാൻ നിനക്ക് നൽകുന്നു
പോ..നിന്‍റെ മാനസിക അടിമത്തം തുടച്ചുനീക്ക്..
ജാതിയെ, മനുവിനെ യുക്തി കൊണ്ട് നിർമാർജനം ചെയ്യ്..
നിന്‍റെ കാവിനിറം വെളുപ്പിക്ക്..
ഒരിടത്ത് രണ്ട് സൂര്യന്മാരുടെ ആവശ്യമില്ല
ഞങ്ങളുടെ സൂര്യനെക്കൊണ്ട് നിന്‍റേത് ചുട്ടുചാമ്പലാക്കാം.

Tags:    
News Summary - ‘Here Is My Offer’: A Dalit Poet Responds to the Adityanath

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-05 06:38 GMT
access_time 2024-05-05 06:34 GMT