കൊച്ചി: സാംസ്കാരികനായകൻ എന്ന വിശേഷണം തനിക്ക് സഹിക്കാനാകുന്നില്ലെന്ന് കവിയും നടനുമായ ബാലചന്ദ്രൻ ചുള്ളിക ്കാട്. മലയാളിയുടെ സാംസ്കാരിക നായകാനാകാനുള്ള ഒരുയോഗ്യതയും തനിക്കില്ലെന്നും അതിനാൽ ദയവായി അങ്ങനെ വിളിക്കര ുതെന്നുമാണ് സുഹൃത്തുക്കൾക്ക് അയച്ച സന്ദേശത്തിലെ അപേക്ഷ. സന്ദേശം സുഹൃത്തുക്കൾതന്നെയാണ് സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ചത്.
ചുള്ളിക്കാടിെൻറ സന്ദേശത്തിൽനിന്ന്: ‘ഈയിടെ ചില മാധ്യമങ്ങൾ എന്നെ സാംസ്കാരികനായകൻ എന്ന് വിശേഷിപ്പിച്ച് കണ്ടു. മലയാളികളുടെ എല്ലാത്തരം അവഹേളനങ്ങളും അസഭ്യങ്ങളും ഞാൻ നിശ്ശബ്ദം സഹിച്ചുപോന്നിട്ടുണ്ട്. പക്ഷേ ഈ വിശേഷണം സഹിക്കാനാവുന്നില്ല. ഞാൻ ഒരുതരത്തിലും മലയാളികളുടെ സാംസ്കാരികനായകനല്ല. ജാതിബോധത്തിനും മതവിശ്വാസത്തിനും സമുദായബലത്തിനും സാമ്പത്തികശക്തിക്കും അധികാരത്തിനും പരമപ്രാധാന്യം നൽകുന്ന മലയാളികളുടെ സാംസ്കാരികനായകനാവാൻ ആവശ്യമായ യാതൊരു യോഗ്യതയും എനിക്കില്ല. എഴുത്തുകാരൻ എന്ന നിലയിലാണെങ്കിൽ യാതൊരുവിധ അവാർഡുകളോ ബഹുമതികളോ സ്ഥാനമാനങ്ങളോ ഇന്നേവരെ എനിക്കില്ല. ഇനി ഒരിക്കലും ഉണ്ടാവുകയുമില്ല.
എെൻറ സമാനഹൃദയരായ ചില വായനക്കാരുടെ കവി എന്നതിനപ്പുറം ഞാൻ മലയാളികളുടെ സർവസമ്മതനായ കവിയുമല്ല. ഒരു പ്രസംഗകനോ പ്രഭാഷകനോ ആയി അറിയപ്പെടാൻ ഞാൻ ഒരുതരത്തിലും ആഗ്രഹിക്കുന്നില്ല. സുഹൃത്തുക്കളുടെ കഠിനമായ നിർബന്ധം മൂലം മാത്രമാണ് വല്ലപ്പോഴും പ്രസംഗിക്കേണ്ടിവരുന്നത്. ഞാൻ മലയാളികളുടെ പ്രസംഗകനോ പ്രഭാഷകനോ ഒന്നുമല്ല. ഒരിക്കൽക്കൂടി പറയട്ടെ, മലയാളികളെ പ്രതിനിധാനം ചെയ്യാനോ അവരുടെ സംസ്കാരത്തെ നയിക്കാനോ ആവശ്യമായ യാതൊരുവിധ യോഗ്യതയും എനിക്കില്ല. അതിനാൽ എന്നെ സാംസ്കാരികനായകൻ എന്ന് വിളിക്കരുതേ എന്ന് എല്ലാവരോടും താഴ്മയായി അപേക്ഷിക്കുന്നു’.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.