ന്യൂഡൽഹി: സാങ്കേതിക വിദ്യയുടെ ലോകത്ത് സ്ത്രീകൾ വെറും കാഴ്ചക്കാരാകാതെ അതിന്റെ തലപ്പത്തേക്ക് വരണമെന്ന് പുതിയ പഠനങ്ങൾ ചൂണ്ടിക്കാട്ടുന്നു. വെറുമൊരു കണക്കിലെ പങ്കാളിത്തത്തിന് പകരം, പുതിയ സാങ്കേതിക വിദ്യകൾ എങ്ങനെ വേണമെന്ന് തീരുമാനിക്കുന്ന സ്ഥാനങ്ങളിൽ സ്ത്രീകൾ എത്തുന്നത് ഇന്ത്യയുടെ ഡിജിറ്റൽ ഭാവിക്ക് കരുത്താകും.
പുതിയ ഡിജിറ്റൽ സംവിധാനങ്ങൾ നിർമിക്കുന്നിടത്ത് സ്ത്രീകളുടെ പങ്കാളിത്തം കുറയുന്നത് പലപ്പോഴും ആ സംവിധാനങ്ങൾ സ്ത്രീകളെ അവഗണിക്കാൻ കാരണമാകുന്നു. ഉദാഹരണത്തിന്, ചില വോയിസ് അസിസ്റ്റന്റുകൾക്ക് സ്ത്രീകളുടെ ശബ്ദം കൃത്യമായി മനസ്സിലാക്കാൻ കഴിയുന്നില്ല. അതുപോലെ, ആരോഗ്യ മേഖലയിലെ എ.ഐ സംവിധാനങ്ങൾ പലപ്പോഴും സ്ത്രീകളുടെ ഹൃദ്രോഗ ലക്ഷണങ്ങളെ വേണ്ടവിധം തിരിച്ചറിയുന്നില്ല. ബോധപൂർവമല്ലെങ്കിലും ഇത്തരം അൽഗോരിതങ്ങൾ സ്ത്രീകളെ ഒഴിവാക്കുന്നത് എ.ഐ കാലഘട്ടത്തിൽ വലിയ അപകടങ്ങൾ ഉണ്ടാക്കിയേക്കാം.
ലോകത്തെ മൊത്തം സയൻസ്, ടെക്നോളജി ബിരുദധാരികളിൽ 40 ശതമാനവും ഇന്ത്യയിൽ നിന്നുള്ളവരാണെങ്കിലും ജോലിസ്ഥലത്തെ ഉന്നത സ്ഥാനങ്ങളിൽ സ്ത്രീകളുടെ എണ്ണം വളരെ കുറവാണ്. നല്ല രീതിയിൽ ജോലി തുടങ്ങുന്നവർ പോലും ശമ്പളത്തിലെ കുറവ്, വീട്ടുജോലികളുടെ ഭാരം, നേതൃസ്ഥാനങ്ങളിലെ വിവേചനം എന്നിവ കാരണം പകുതിവഴിയിൽ ജോലി ഉപേക്ഷിക്കുന്ന അവസ്ഥയുണ്ട്.
ഒരു സ്ഥാപനത്തിന്റെ ഉന്നത സ്ഥാനങ്ങളിൽ 30 ശതമാനമെങ്കിലും സ്ത്രീകൾ ഉണ്ടെങ്കിൽ ആ സ്ഥാപനം കൂടുതൽ ലാഭകരമാകുമെന്നും കൃത്യമായ ഉത്തരവാദിത്തം പുലർത്തുമെന്നും പഠനങ്ങൾ പറയുന്നു. എ.ഐ സംബന്ധിച്ച പുതിയ കോഴ്സുകൾ പഠിക്കാൻ 2025ൽ സ്ത്രീകൾ വൻതോതിൽ മുന്നോട്ടുവരുന്നത് വലിയ മാറ്റത്തിന്റെ സൂചനയാണ്.
ഇന്ത്യ ഡിജിറ്റൽ യുഗത്തിലേക്ക് കുതിക്കുമ്പോൾ പകുതിയോളം വരുന്ന സ്ത്രീകളുടെ കഴിവുകൾ ഉപയോഗിക്കാതിരിക്കുന്നത് വലിയ നഷ്ടമാണ്. ഗ്രാമങ്ങളിലെ പഠന കേന്ദ്രങ്ങൾ മുതൽ വൻകിട കമ്പനികളുടെ ബോർഡ് റൂമുകൾ വരെ സ്ത്രീകൾക്ക് അനുയോജ്യമായ രീതിയിൽ മാറണം. തുല്യമായ ശമ്പളവും സുരക്ഷിതമായ സാഹചര്യവും ഉറപ്പാക്കിയാൽ മാത്രമേ ഇന്ത്യയുടെ സാങ്കേതിക ഭാവി പൂർണമാകുകയുള്ളൂ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.