'ജീവിതത്തിൽ എല്ലാമുണ്ടായിരുന്നു, എന്നാൽ സമാധാനം തന്നത് ദൈവം മാത്രം'; തന്റെ ആത്മീയാനുഭവങ്ങൾ തുറന്നുപറഞ്ഞ് സന ഖാൻ

സിനിമയുടെ ഗ്ലാമര്‍ ലോകം ഉപേക്ഷിച്ച് ആത്മീയ ജീവിതം തിരഞ്ഞെടുത്തതിന് പിന്നിലുള്ള കാരണം തുറന്നുപറഞ്ഞ് സനാ ഖാന്‍. പ്രശസ്തിയുടെ കൊടുമുടിയില്‍ നില്‍ക്കുമ്പോള്‍ അനുഭവിച്ച വിഷാദരോഗത്തെ കുറിച്ചും ഹിജാബ് ധരിക്കാനുണ്ടായ കാരണത്തെ കുറിച്ചും സന തന്റെ വിഡിയോയിലൂടെ മനസുതുറന്നു.

അഭിനയവും മോഡലിങ്ങുമെല്ലാം നിർത്തിയെന്നും ഇനി ജീവിതം ദൈവത്തി​െൻറ പാതയിലാണെന്നും 2020ലാണ് ബോളിവുഡ്​ നടി സന ഖാൻ പ്രഖ്യാപിക്കുന്നത്. മാനവികതക്കായി നിലകൊണ്ടും സൃഷ്​ടാവി​െൻറ കൽപനകൾ അനുസരിച്ചുമായിരിക്കും ത​െൻറ പുതിയ ജീവിതമെന്നും അന്ന്​ സന വ്യക്തമാക്കിയിരുന്നു. വിനോദ വ്യവസായം തനിക്ക്​ സമ്പത്തും പ്രശസ്​തിയും തന്നെങ്കിലും അതിനപ്പുറത്ത്​ മനുഷ്യൻ ഭൂമിയിലേക്ക്​ വന്നതി​െൻറ യഥാർഥ കാരണം മനസ്സിലാക്കിയാണ്​ തീരുമാനമെന്ന്​ സന കൂട്ടിച്ചേർത്തു. രണ്ട് വർഷങ്ങൾക്കുശേഷം താൻ ആത്മീയതയിലേക്ക് തിരിയാനുള്ള കാരണങ്ങൾ തുറന്നുപറഞ്ഞിരിക്കുകയാണ് സന.

'എനിക്ക് ജീവിതത്തില്‍ എല്ലാമുണ്ടായിരുന്നു. പണവും പ്രശസ്തിയും ഉള്‍പ്പെടെ എല്ലാം. എനിക്ക് എന്താണോ വേണ്ടത് അത് എല്ലാം ചെയ്യാനുള്ള സ്വാതന്ത്ര്യവുമുണ്ടായിരുന്നു. എന്നിട്ടും സന്തോഷവും സമാധാനവും മാത്രമുണ്ടായിരുന്നില്ല. അതു എന്തുകൊണ്ടാണെന്ന് ഞാന്‍ ആലോചിച്ചു. അതു വളരെ പ്രതിസന്ധി നിറഞ്ഞ കാലഘട്ടമായിരുന്നു. വിഷാദരോഗം തീവ്രമായതോടെ കാര്യങ്ങള്‍ കൈവിട്ടു പോകുമെന്ന് എനിക്കുതോന്നി. 2019-ലെ റമദാന്‍ സമയമായിരുന്നു അത്. ആ രാത്രികളില്‍ ഞാന്‍ സ്ഥിരമായി എന്റെ ഖബര്‍ സ്വപ്‌നം കാണാന്‍ തുടങ്ങി. കത്തിജ്വലിക്കുന്ന ഖബറില്‍ എരിഞ്ഞടങ്ങുന്ന എന്നെ തന്നെയാണ് ഞാന്‍ കണ്ടത്. എന്റെ അന്ത്യം ഇങ്ങനെയായിരിക്കുമെന്ന് ദൈവം സൂചന നല്‍കുകയാണെന്ന് എനിക്കുതോന്നി. അതു എന്നെ ആശങ്കപ്പെടുത്തി. തുടര്‍ന്നുകൊണ്ടിരിക്കുന്ന ജീവിതരീതി മാറ്റണമെന്ന് ഞാന്‍ തീരുമാനിച്ചു. ഞാന്‍ ഒരുപാട് ഇസ്ലാമിക പ്രസംഗങ്ങള്‍ കേട്ടു. ഹിജാബിനെ കുറിച്ചുള്ള മനോഹരമായ ഒരു ലേഖനം വായിച്ചു.


ഒടുവില്‍ എന്റെ പിറന്നാള്‍ ദിവസം ആ നിമിഷം വന്നെത്തി. വീട്ടില്‍ ഞാന്‍ വാങ്ങിവെച്ച കുറേ സ്‌കാര്‍ഫുകള്‍ ഉണ്ടായിരുന്നു. പിറന്നാളിന്റെ അന്ന് രാവിലെ എഴുന്നേറ്റ് ഞാന്‍ ഒരു സ്‌കാര്‍ഫ് ഹിജാബ് പോലെ തലയില്‍ ചുറ്റിക്കെട്ടി. ഇനിയൊരിക്കലും അതു അഴിക്കില്ലെന്ന് ഞാന്‍ സ്വയം പറഞ്ഞു.' സനാ ഖാന്‍ ഇന്‍സ്റ്റ്ഗ്രാമില്‍ പങ്കുവെച്ച വീഡിയോയില്‍ പറയുന്നു. വീഡിയോക്കിടയില്‍ സന പൊട്ടിക്കരയുന്നതും കാണാം. കരച്ചിലടക്കാന്‍ കഴിയുന്നില്ലെന്നും താരം അവതാരകനോട് പറയുന്നുണ്ട്.

നേരത്തേ ജീവിതത്തിലെ ആദ്യ ഹജ്ജിന്റെ അനുഭവങ്ങള്‍ പങ്കുവെച്ചും നടി വിഡിയോ ചെയ്തിരുന്നു. വികാരങ്ങള്‍ പങ്കുവെയ്ക്കാന്‍ വാക്കുകളില്ലെന്നും ഒരു പൂവു ചോദിച്ചപ്പോള്‍ ദൈവം ഒരു പൂക്കാലം തന്നുവെന്നും സനാ ഖാന്‍ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു. ഭര്‍ത്താവ് മുഫ്തി അനസ് സെയ്ദിനൊപ്പമാണ് സന തീര്‍ഥാടനത്തിനെത്തയത്.


'ദൈവത്തിന്റെ വീട്ടിലേക്കുള്ള വരവ് സ്വപ്‌നസാക്ഷാത്കാരമാണ്. ഓരോരുത്തര്‍ക്കും അവരവരുടെ ഹജ്ജും ഉംറയും എളുപ്പമാകട്ടെ. ദൈവത്തോട് ഞാനൊരു പൂവാണ് ചോദിച്ചത്. ദൈവം ഒരു പൂന്തോട്ടം തന്നെ തിരിച്ചുനല്‍കി. ക്ഷമയും ദൈവസമര്‍പ്പണവുമാണ് വേണ്ടത്. ദൈവത്തിന് നന്ദി.'-സന ഇന്‍സ്റ്റഗ്രാം പേജില്‍ കുറിച്ചു.

കണ്ണൂര്‍ സ്വദേശിയാണ് സനയുടെ പിതാവ്. മാതാവ് മുംബൈ സ്വദേശിയും. മുംബൈയില്‍ ജനിച്ചു വളര്‍ന്ന സന 2005 മുതലാണ് സിനിമാ ലോകത്ത് സജീവമായത്. ഹിന്ദി, തമിഴ്, തെലുങ്ക് സിനിമകളില്‍ വേഷമിട്ട സന ക്ലൈമാക്സ് എന്ന മലയാള സിനിമയിലും അഭിനയിച്ചു. തമിഴ് ചിത്രമായ അയോഗ്യയാണ് ഒടുവില്‍ പുറത്തിറങ്ങിയ ചിത്രം. നേരത്തെ കൊറിയോഗ്രഫര്‍ മെല്‍വിന്‍ ലൂയിസുമായി സന പ്രണയത്തിലായിരുന്നു. ഗാര്‍ഹികപീഡനം ആരോപിച്ച് 2020 ഫെബ്രുവരിയില്‍ സന മെല്‍വിന്‍ ലൂയിസുമായുള്ള ബന്ധം അവസാനിപ്പിച്ചു. ആത്മീയ വഴിയിലേക്ക് തിരിഞ്ഞശേഷമാണ് സൂറത്ത് സ്വദേശി മുഫ്തി അനസ് സെയിദിനെ വിവാഹം ചെയ്തത്.

Tags:    
News Summary - Sana Khan shared her journey of her faith and her Hajj experience

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.